X

റെയില്‍വെ: തിരുവനന്തപുരം- മംഗലാപുരം റൂട്ടില്‍ 130നും 160നും ഇടയില്‍ കിലോമീറ്റര്‍ വേഗതക്ക്ആലോചന

തിരുവനന്തപുരം- മംഗലാപുരം റൂട്ടില്‍ 130നും 160നും ഇടയില്‍ കിലോമീറ്റര്‍ വേഗതയാക്കാന്‍ റെയില്‍വെ ആലോചന ആരംഭിച്ചു.  കഴിഞ്ഞദിവസം പാലക്കാട് ഡിവിഷന്‍ ആസ്ഥാനം സന്ദര്‍ശിച്ച ജനറല്‍ മാനേജര്‍ ആര്‍.എന്‍.സിംഗാണ് ഇക്കാര്യം അറിയിച്ചത്. ശേഷി വര്‍ധിപ്പിക്കലും സിംഗ് ലിംഗ് പ്രവൃത്തികളും സിംഗ് വിലയിരുത്തിയ ശേഷമാണ് ഇത്. ഡിവിഷണല്‍ മാനേജര്‍ ത്രിലോക കോത്താരി, എറണാകുളം അഡ്മിനിസ്‌ട്രേട്ടീവ് ഓഫീസര്‍ രാജേന്ദ്രപ്രസാദ് ,ചീഫ്എഞ്ചിനീയര്‍ വി.രാജഗോപാലന്‍ തുടങ്ങിയവരുമായി അദ്ദേഹം സംസാരിച്ചു.

കെ.റെയിലിന്റെ പ്രസക്തിയെ ചോദ്യംചെയ്യുന്ന തീരുമാനമാണിത്. വേഗത നിലവില്‍ തന്നെ വര്‍ധിച്ചാല്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് അത് പ്രയോജനകരമാകുകയും വന്‍തുക പുതിയ ലൈനിനുവേണ്ടി ചെലവാക്കുന്നത് ലാഭിക്കാനും കഴിയും. അതേസമയം പാലക്കാട്- പൊള്ളാച്ചി ലൈനില്‍ പുതിയ ട്രെയിനുകള്‍ ഓടിക്കണമെന്ന ആവശ്യത്തെക്കുറിച്ച് ഉറപ്പ് നല്‍കിയില്ല.

അമൃത എക്‌സ്പ്രസ് രമേശ്വരത്തേക്ക് നീട്ടുക, പുതുനഗരം സ്റ്റോപ്പ് അനുവദിക്കുക , ഇലെക്ട്രിഫിക്കേഷന്‍ പൂര്‍ത്തിയായ പാലക്കാട്ടൗണ്‍- മധുര റൂട്ടില്‍ മെമു ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക, എറണാകുളം-പാലക്കാട് ജംഗ്ഷന്‍ മെമു പൊള്ളാച്ചിയിലേക്ക് നീട്ടുക, പാലരുവി എക്‌സ്പ്രസ്സ് പൊള്ളാച്ചിയിലേക്ക് നീട്ടുക,മംഗലാപുരം-രാമേശ്വരം ട്രെയിന്‍ അനുവദിക്കുക,അനുമതിയായ പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലെ പിറ്റ് ലൈന്‍ വര്‍ക്ക് ഉടന്‍ ആരംഭിക്കുക, പാലക്കാട് ജംഗ്ഷനില്‍നിന്ന് രാവിലെ 5.30 ന് പുറപ്പെടുന്ന പാലക്കാട് ജംഗ്ഷന്‍ – തിരുചെന്തുര്‍ എക്‌സ്പ്രസ്സ് അരമണിക്കൂര്‍ വൈകി 6 മണിക്ക് പുറപെടുക എന്നീ ആവശ്യങ്ങളുന്നയിച്ച് റെയില്‍യൂസേഴ്‌സ് ഡെവലപ്പ്‌മെന്റ്കമ്മിറ്റി പ്രസിഡന്റ് ഖാദര്‍മൊയ്തീന്‍. കെ. സെക്രട്ടറി ജ്യോതിമണി എന്നിവര്‍ നിവേദനം നല്‍കിയത്.

 

 

 

Chandrika Web: