X

സൈന്യത്തെ വിമര്‍ശിക്കുന്ന രാഷ്ട്രീയക്കാരുടെ തലയറുക്കാന്‍ നിയമം വേണമെന്ന് ബി.ജെ.പി മന്ത്രി

ജയ്പൂര്‍: സൈന്യത്തെ വിമര്‍ശിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ രാജസ്ഥാന്‍ മന്ത്രി രാജ്കുമാര്‍ റിന്‍വെ. സൈന്യത്തെ വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കളെ അറുത്തുകളയാന്‍ ഭരണഘടനയില്‍ നിയമം കൊണ്ടുവരണമെന്ന് റിന്‍വെ പറഞ്ഞു.

കഠിനമായ സാഹചര്യങ്ങളിലാണ് സൈനികര്‍ ജോലി ചെയ്യുന്നത്. ഇവരെ വിമര്‍ശിക്കുന്ന രാഷ്ട്രീയക്കാരുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് റിന്‍വെ പറഞ്ഞു. താപനില 50 ഡിഗ്രി സെല്‍ഷ്യസായാലും പൂജ്യം ഡിഗ്രി സെല്‍ഷ്യസായാലും സൈനികര്‍ രാജ്യത്തെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ രാജ്യം സംരക്ഷിക്കുന്നവര്‍ക്കെതിരെ പ്രസ്താവന നടത്തുന്ന ചില രാഷ്ട്രീയക്കാരുണ്ട്. അവരെ അറുത്തുകളയാന്‍ ഭരണഘടന നിയമം കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈനികര്‍ക്കതിരെ പരാമര്‍ശം നടത്തി അഞ്ചുമിനിറ്റിനുള്ളില്‍ തന്നെ അവരെ അറുത്തുകളയണം. അവര്‍ക്കെതിരെ കേസുപോലും രജിസ്റ്റര്‍ ചെയ്യാന്‍ കാത്തുനില്‍ക്കാതെ വെട്ടിവീഴ്ത്തണമെന്നും റിന്‍വെ പറയുന്നു. സ്ത്രീകളെ ലൈംഗികാതിക്രമം ചെയ്യുന്ന സൈന്യത്തോട് പ്രതികാരമായി സ്ത്രീകള്‍ അവരുടെ ലൈംഗികാവയവങ്ങള്‍ മുറിച്ചെടുക്കണമെന്ന് സമാദ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം എത്തുന്നത്.

chandrika: