X

രാജസ്ഥാനിലെ ബി.ജെ.പി നേതാവ് പ്രഹ്ലാദ്‌ ഗുഞ്ചാൽ കോൺഗ്രസിൽ

രാജസ്ഥാനിലെ പ്രമുഖ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ പ്രഹ്ലാദ് ഗുഞ്ചാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, രാജസ്ഥാനില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് പ്രഹ്ലാദിന്റെ കോണ്‍ഗ്രസ് പ്രവേശം. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ അനുയായിയാണ് പ്രഹ്ലാദ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ട നോര്‍ത്ത് സീറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. രാജസ്ഥാനിലെ ഹദോതിയില്‍ നിന്നുള്ള നേതാവാണ് പ്രഹ്ലാദ്. അദ്ദേഹത്തിന്റെ അണികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എല്ലാവരെയും രാജസ്ഥാന്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. അതേസമയം അദ്ദേഹത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഗുജ്ജര്‍ സമുദായത്തിനിടയില്‍ സ്വീകാര്യതയുള്ള നേതാവ് ഇദ്ദേഹം.

കോട്ട-ബുണ്ടി ലോക്സഭാ സീറ്റിലേക്കാവും അദ്ദേഹത്തെ കോണ്‍ഗ്രസ് പരിഗണിക്കുക. പ്രഹ്ലാദിന്റെ സ്വാധീന മേഖലയാണിത്. നേരത്തെ ഇദ്ദേഹം ടോങ്ക് സവായ് മധോപൂര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി ടിക്കറ്റിനായി ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തന്നെ പരിഗണിക്കാത്തത്തില്‍ ബി.ജെ.പി നേതൃത്വവുമായി പ്രഹ്ലാദ് അമര്‍ഷത്തിലായിരുന്നു. പിന്നാലെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നത്.

അതേസമയം ജമ്മു കശ്മീരിലെ മുന്‍ മന്ത്രിയും ദോഗ്ര സ്വാഭിമാന്‍ സംഘടന ചെയര്‍മാനുമായ ചൗധരി ലാല്‍ സിങും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ കോണ്‍ഗ്രസുകാരനായ സിങ് 2014 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് പി.ഡി.പി-ബി.ജെ.പി സഖ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

webdesk13: