X

ഉമ്മന്‍ചാണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്‍ ഓരാളെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്‍ ഓരാളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ്. യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. രണ്ടു തവണ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്‍ ഓരാളാണെന്ന് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജനങ്ങള്‍ക്ക് ഇഷ്‌പെട്ട ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന, ഇപ്പോഴും ജീവിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും ചെന്നിത്തല പറഞ്ഞു. അദേഹത്തിന് മുഖ്യമന്ത്രി പദത്തിന് യോഗ്യതയുണ്ടോ എന്ന ചോദ്യംപോലും അപ്രസക്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം മുന്നണിവിടാനൊരുങ്ങുന്ന ജോസ് കെ മാണി പക്ഷത്തിനെതിരെയും പ്രതിപക്ഷ നേതാവ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ജനദ്രോഹ സര്‍ക്കാരിനെതിരെ നിലപാട് എടുക്കാനുളള അവസരം ജോസ് പക്ഷം ഇല്ലാതാക്കിയെന്ന് ചെന്നിത്തല ആരോപിച്ചു. ജോസ് പക്ഷം വിശ്വാസവഞ്ചന കാണിച്ചു, കെ.എം മാണിയുടെ ആത്മാവ് ഇത് ക്ഷമിക്കില്ല. മുന്നണിവിട്ട് നിലപാട് സ്വീകരിക്കുന്നവര്‍ക്ക് ജനം ശിക്ഷ നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജോസ് പക്ഷത്തെ ഔദ്യോഗികമായി മുന്നണിയില്‍നിന്ന് പുറത്താക്കിയെന്ന് പരസ്യമായി യു.ഡി.എഫ്. പറഞ്ഞിട്ടില്ല. സാങ്കേതികമായി അവര്‍ പുറത്ത് എന്നതുതന്നെയാണ് യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാട്. ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിനെ വഞ്ചിച്ചവരാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും നിയമസഭയില്‍നിന്ന് വിട്ടുനിന്ന ജോസ് മാണി വിഭാഗം മുന്നണിയെ പിന്നില്‍നിന്ന് കുത്തുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

കെ.എം. മാണി എക്കാലത്തും യു.ഡി.എഫില്‍ തുടരാന്‍ ആഗ്രഹിച്ച നേതാവാണ്. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ അപക്വമായ നിലപാടെടുക്കാന്‍ ജോസ് കെ. മാണിക്ക് കഴിയുമായിരുന്നില്ല. കെ.എം. മാണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ബാര്‍ കോഴ സംഭവത്തില്‍ രാഷ്ട്രീയ പിന്തുണ നല്‍കിയത് യു.ഡി.എഫാണ്. അന്ന് രാഷ്ട്രീയമായി കെ.എം. മാണിയെ ആക്രമിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ച എല്‍.ഡി.എഫുമായാണ് രാഷ്ട്രീയ ബാന്ധവത്തിന് ജോസ് കെ. മാണി ശ്രമിക്കുന്നതെന്നും അത് ശരിയാണോയെന്ന് അവര്‍ തന്നെ മുന്നണിയോട് പറയണം. കെ.എം. മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

ജോസ് കെ. മാണി വിഭാഗം ഇനി യു.ഡി.എഫില്‍ തുടരുന്നത് ശരിയാണോ എന്ന് ജനങ്ങള്‍ ചിന്തിക്കും അതിനും ജോസ് വിഭാഗം മറുപടി നല്‍കണം. മുന്നണിവിടാന്‍ തീരുമാനിച്ചാല്‍ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവയ്ക്കണം. മുന്നണിവിടുന്ന എം.എല്‍.എമാരും രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗങ്ങളില്‍ വിളിക്കില്ല, ഇനി ചര്‍ച്ചയുമില്ല, പുറത്താക്കിയിട്ടുമില്ല.യുഡിഎഫിനൊപ്പം നില്‍ക്കുന്നവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

 

chandrika: