X

മരടിലെ മരവിപ്പ്; മൂന്നിന നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കാനുള്ള സുപ്രീംകോടതി വിധി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മൂന്നിന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും കത്ത് നല്‍കി. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ കമ്മിറ്റി ഈ പ്രദേശത്തിന്റെ സി.ആര്‍.ഇസഡ് സോണ്‍ നിശ്ചയിച്ചതിലെ പിഴവ് സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തുക, ഫ്‌ളാറ്റുടമകളുടെ ഭാഗം കേള്‍ക്കാന്‍ വഴിയുണ്ടാക്കുക, ഫ്‌ളാറ്റുകള്‍ പൊളിക്കാതെ മാര്‍ഗ്ഗമില്ല എന്ന അവസ്ഥ വന്നാല്‍ തുല്യമായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുക എന്നിവയാണ് പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശങ്ങള്‍. കഴിഞ്ഞ ദിവസം മരടിലെത്തി ഫ്‌ളാറ്റുടമകളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചെന്നിത്തല കത്ത് നല്‍കിയത്.
സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ വീഴ്ച സുപ്രീം കോടതിക്ക് മുന്‍പാകെ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. സുപ്രീം കോടതി നിയോഗിച്ച സമിതി ഫ്‌ളാറ്റുടമകുളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറായിട്ടില്ല. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. ഫ്‌ളാറ്റുകള്‍ പൊളിച്ചേ മതിയാവൂ എങ്കില്‍ ഫ്‌ളാറ്റുടമകളെ സമാനമായ സൗകര്യങ്ങളൊരുക്കി പുനരധിവസിപ്പിക്കേണ്ട കടമ സര്‍ക്കാരിനുണ്ട്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഈ സാഹചര്യത്തില്‍ മാനുഷിക പരിഗണനയോടെ അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും തദ്ദേശ സ്വയംഭരണ മന്ത്രിയോടും ചെന്നിത്തല ആവശ്യപ്പെട്ടു.

chandrika: