X

നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസ്; മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിന് മുന്‍കൂര്‍ ജാമ്യമില്ല

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

നിയമസഹായം തേടിയെത്തിയ 26കാരിയെ മനു ഓഫീസിലും യുവതിയുടെ വീടിനുള്ളിലേക്ക് അതിക്രമിച്ചെത്തിയും പീഡിപ്പിച്ചുവെന്നാണ് പരാതി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ നേരത്തെ ഇത് ഗൗരവതരമായ കേസാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

പീഡനത്തിനിരയായ യുവതിയുടെ ആരോഗ്യ- മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ ഹൈക്കോടതി തേടിയിരുന്നു. ഇത്കൂടി പരിഗണിച്ചശേഷമാണ് -മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.

ഒക്ടോബര്‍ ഒന്‍പതിനാണ് യുവതിക്ക് നേരേ ആദ്യം അതിക്രമമമുണ്ടായത്. കേസിന്റെ വിവരശേഖരണത്തിനും വക്കാലത്ത് ഒപ്പിടീപ്പിക്കുന്നതിനുമായി കടവന്ത്രയിലുള്ള ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും അവിടെയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്നുമാണ് പരാതി.

കൂടാതെ യുവതിയുടെ വീട്ടില്‍ കടന്നുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ചുവെന്നും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാളില്‍ നിന്ന് അഡ്വക്കേറ്റ് ജനറല്‍ രാജി എഴുതി വാങ്ങുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രോസിക്യൂട്ടറായും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് പി.ജി. മനു.

 

webdesk13: