X

‘ക്വിറ്റ് മോദി’ എന്നതാണ് ഇന്ത്യ വിളിക്കേണ്ട മുദ്രാവാക്യം; ജസ്റ്റിസ് രവീന്ദര്‍ സച്ചാര്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ‘ക്വിറ്റ് മോദി’ എന്ന മുദ്രാവാക്യമാണ് രാജ്യം വിളിക്കേണ്ടതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ രവീന്ദര്‍ സച്ചാര്‍. അടിയന്തരാവസ്ഥയേക്കാള്‍ മോശമായ സാഹചര്യത്തിലാണ് രാജ്യം ഇന്ന് എത്തപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘മാധ്യമം’ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം രാജ്യത്തെ പ്രതിസന്ധികള്‍ തുറന്നുപറഞ്ഞത്.

ഇന്ദിരഗാന്ധി ചെയ്തതുപോലെ ഈ ഭരണകൂടം നേര്‍ക്കുനേര്‍ ഒരു അടിയന്തരാവസ്ഥ ഇനി പ്രഖ്യാപിക്കുകയില്ല. അടിയന്തരാവസ്ഥയില്‍ നിന്ന് ഭിന്നവും ഭീതിദവുമാണ് കാര്യങ്ങള്‍. രാജ്യത്ത് പ്രതിപക്ഷം ഇല്ലാത്തതുതന്നെ ഇതില്‍ പ്രധാനമാണ്. പല തരത്തിലുള്ള തെറ്റായ നിയമങ്ങളും രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഗോരക്ഷയുടെ പേരില്‍ ആള്‍ക്കൂട്ടങ്ങള്‍ ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്നു. ഇന്ന് കേട്ടുകൊണ്ടിരിക്കുന്ന സംഭാഷണങ്ങളെല്ലാം ഹിന്ദുത്വവുമായി ബന്ധപ്പെട്ടവ മാത്രമാണ്. അവയില്‍ പലതും നമ്മെ അമ്പരപ്പിക്കുന്നതും ഭീതിപ്പെടുത്തുന്നതുമാണ്. ചരിത്രത്തെ അവര്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. ഇതിനായി ചരിത്രപാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യസമര ചരിത്രവും ഇങ്ങനെ മാറ്റിയെഴുതുന്നവയില്‍പ്പെടും. ഒട്ടും നാണമില്ലാത്തവരാണവര്‍. നാണമില്ലാത്തവര്‍ക്ക് എന്തും മാറ്റിയെഴുതാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

ജാഗ്രതയോടെ പൊരുതേണ്ട സമയമാണിത്. പൊരുതാന്‍ കെല്‍പുള്ളവര്‍ രാജ്യത്തുണ്ട്. രാജ്യത്തെ ട്രേഡ് യൂനിയനുകള്‍ അതില്‍പെട്ടതാണ്. ഇന്നും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളുമാണ് ട്രേഡ് യൂണിയനുകള്‍ നിയന്ത്രിക്കുന്നത്്. ഇവ വിശ്വാസ്യത നഷ്ടപ്പെടുത്തിയതാണ് നമ്മുടെ ദുരന്തം. സര്‍ക്കാര്‍ ഒരു കൂടിയാലോചനക്ക് വിളിച്ചാല്‍ സന്തുഷ്ടരാകുന്ന നേതാക്കളില്‍നിന്നും ട്രേഡ് യൂനിയനുകള്‍ പോരാട്ടത്തിന്റെ വഴികളിലേക്ക് ഇറങ്ങേണ്ടതുണ്ട്. പ്രതിപക്ഷത്തെ എല്ലാവരും ഒരുമിച്ച് പോരാട്ടവുമായി മുന്നോട്ട് പോവുക. അതിന് ത്രാണിയുള്ള മമതയെ മുന്നില്‍ നിര്‍ത്തുക. ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് ആഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യദിനം വരാറുണ്ടെന്നത് വിസ്മരിക്കരുത്. സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ക്വിറ്റ് മോദി എന്നായിരിക്കട്ടെ ഇനി നാം വിളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

chandrika: