X

ടെസ്റ്റില്‍ വീണ്ടും ചരിത്രവുമായി അശ്വിന്‍

കൊളംബോ: രവിചന്ദ്രന്‍ അശ്വിന്‍ തന്റെ ജൈത്രയാത്ര തുടരുന്നു. ലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ 69 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്റെ 26ാമത് അഞ്ച് വിക്കറ്റ് പ്രകടനമാണിത്. 51 മത്സരങ്ങളില്‍ നിന്നാണ് അശ്വിന്റെ നേട്ടം. ഇതോടെ ടെസ്റ്റിലെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ഹര്‍ഭജന്‍ സിങിനെ അശ്വിന്‍ പിന്നിലാക്കി. 103 ടെസ്റ്റുകളില്‍ നിന്ന് 25 ‘ഫൈഫര്‍’ ആയിരുന്നു ഭാജി നേടിയിരുന്നത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇനി അശ്വിന് മുന്നിലുള്ളത് ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയാണ്. 132 ടെസ്റ്റ് മത്സരങ്ങളില്‍ 35 തവണയാണ് കുംബ്ലെ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്. അശ്വിന്‍ ഈ വേഗത്തില്‍ കുതിപ്പ് തുടര്‍ന്നാല്‍ രണ്ട് സീസണുകള്‍ക്കുള്ളില്‍ ഫൈഫര്‍ നേട്ടത്തില്‍ കുംബ്ലെ അശ്വിന് പിന്നിലാകുമെന്നാണ് കണക്കുകൂട്ടല്‍. 32 വര്‍ഷംപഴക്കമുള്ള ഒരു ലോകറെക്കോഡും അശ്വിന്‍ കഴിഞ്ഞ ദിവസം തിരുത്തിക്കുറിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് 2,000 റണ്‍സും 250 വിക്കറ്റുകളും സ്വന്തമാക്കുന്ന താരമെന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്. ന്യൂസിലാന്‍ഡ് ഇതിഹാസ താരം റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ റെക്കോഡാണ് അശ്വിന്‍ മറികടന്നത്. 54 ടെസ്റ്റുകളില്‍ നിന്നായിരുന്നു ഹാഡ്‌ലിയുടെ നേട്ടം. 51 മത്സരങ്ങളില്‍ നിന്ന് അശ്വിന്‍ അത് കരസ്ഥമാക്കി. 281 വിക്കറ്റുകളാണ് അശ്വിന്‍ ടെസ്റ്റില്‍ നേടിയിരിക്കുന്നത്. ലങ്കയ്‌ക്കെതിരായ രണ്ടാം് ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സിലാണ് അശ്വിന്‍ 2,000 റണ്‍സ് കടന്നത്. അഞ്ച് ഫോറുകളും ഒരു സിക്‌സറുമടക്കം 54 റണ്‍സും അശ്വിന്‍ നേടി.

chandrika: