X
    Categories: More

ഇത് റയല്‍ കടല്‍…… നോ രക്ഷ

മാഡ്രിഡില്‍ നിന്നും ശരീഫ് ചിറക്കല്‍

ഇന്ത്യന്‍ സമയം അര്‍ധരാത്രി 12-15 നാണ് എല്‍ക്ലാസികോ. സ്പാനിഷ് സമയം രാത്രി എട്ടിനും. അത്‌ലറ്റികോ മാഡ്രിഡ് ക്ലബിന്റെ ആസ്ഥാനവും മ്യൂസിയവുമെല്ലാം കണ്ട് വൈകീട്ട് ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ ഗൈഡ് വളരെ വ്യക്തമായി പറഞ്ഞു ബെര്‍ണബുവിലേക്കുള്ള ബസ് നേരത്തെയെത്തും. ഫുട്‌ബോള്‍ ലോകം ഒഴുകിയെത്തുന്ന പോരാട്ടമായതിനാല്‍ നേരത്തെ തന്നെ എത്തിയില്ലെങ്കില്‍ പ്രയാസങ്ങളില്‍ അകപ്പെടും. രണ്ട് മണിക്കൂര്‍ നേരത്തെ തന്നെ മൈതാനത്ത് എത്തി. തലേ ദിവസം കണ്ട ബെര്‍ണബുവല്ല ഇത്. ഇന്നലത്തെ കാഴ്ച്ചയില്‍ ആരാധകര്‍ മാത്രം. ഒരു ലക്ഷത്തോളം വരുന്ന ഇരിപ്പിടങ്ങളില്‍ നിറയെ കാല്‍പ്പന്ത് ലോകം. എല്ലാവരും റയല്‍ ജഴ്‌സിയില്‍. ഭൂരിപക്ഷവും കൃസ്റ്റിയാനോയുടെ എഴാം നമ്പര്‍ കുപ്പായത്തിലാണ്. ശരിക്കുമൊരു റയല്‍ കടല്‍. എങ്ങും എവിടെയും റയല്‍ ഫാന്‍സ് മാത്രം. അച്ചടക്കത്തോടെയാണ് എല്ലാവരും. കസേര ഉറപ്പിച്ചതിന് ശേഷം പാട്ടുകളാണ്. എല്ലാ പാട്ടുകളിലും റയല്‍ മാത്രം. ബാര്‍സക്കാര്‍ക്ക് പ്രത്യേക ഭാഗമാണ്. ആരാധകര്‍ തമ്മില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ നേരത്തെ തന്നെ ഇത്തരത്തിലാണ് ഇരിപ്പിടങ്ങള്‍ ആസുത്രണം ചെയ്തിരിക്കുന്നത്. കാല്‍പ്പന്തിനെ ഇത്രമാത്രം സ്‌നേഹിക്കുന്ന ഒരു ജനത-അതില്‍ ആണ്‍പെണ്‍ വിത്യാസമില്ല. എല്ലാവരും ആഘോഷമായാണ് മല്‍സരത്തെ കാണുന്നത്. എല്ലാവരുടെയും സംസാരം സ്പാനിഷാണെങ്കിലും അവരുടെ പെരുമാറ്റത്തില്‍ റയല്‍ സ്‌നേഹമാണ് നുരയുന്നത്.

അമ്മോ…അത്‌ലറ്റികോ

ലാലീഗയെന്നാല്‍ പലപ്പോഴും വാര്‍ത്തയില്‍ നിറയാറുള്ളത് റയല്‍ മാഡ്രിഡും ബാര്‍സിലോണയുമാണെങ്കില്‍ ഇവിടെ വന്നാലറിയാം ആ ധാരണ തെറ്റാണെന്ന്. പിടിച്ചതിനേക്കാള്‍ വലുതാണ് മാളത്തില്‍ എന്ന് പറഞ്ഞത് പോലെ…..റയലിനും ബാര്‍സക്കുമുള്ള പെരുമയും ആരാധകരുമുണ്ട് അത്‌ലറ്റികോ മാഡ്രിഡിന്. ഇന്നലെ പകല്‍ അത്‌ലറ്റികോ ക്ലബും അവരുടെ മ്യൂസിയവും മൈതാനവും കാണാന്‍ പോയിരുന്നു. മാഡ്രിഡ് നഗരത്തില്‍ നിന്ന് അധിക ദൂരമില്ല അത്‌ലറ്റികോയുടെ ആസ്ഥാനത്തേക്ക്. ചുവപ്പന്‍ ജഴ്‌സിയില്‍ ആരാധകര്‍ അവിടെ ധാരാളമുണ്ട്. റയല്‍ മാഡ്രിഡും അവരുടെ മൈതാനമായ ബെര്‍ണബുവും കാണാന്‍ പോയപ്പോഴുളള തള്ളിക്കയറ്റമില്ലെങ്കിലും അത്‌ലറ്റികോയുടെ മ്യൂസിയം കാണുമ്പോഴാണ് ആ ടീമിന്റെ വിലറിയുക. എത്രയെത്ര ട്രോഫികള്‍. ഇതില്‍ പലതും ഒരാള്‍ വലുപ്പത്തില്‍. ചാമ്പ്യന്‍സ് ലീഗ് നേട്ടവും ലാലീഗ നേട്ടവും കിംഗ്‌സ് കപ്പുമെല്ലാം നിരത്തി വെച്ചിരിക്കുന്നു. വോളണ്ടിയര്‍മാര്‍ കൃത്യമായ സ്പാനിഷില്‍ എല്ലാം വിവരിക്കുന്നുണ്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ അടുത്തയാഴ്ച്ച റയല്‍ മാഡ്രിഡിനെ നേരിടുന്നുണ്ട് അത്‌ലറ്റികോ. ബെര്‍ണബുവിലാണ് ആദ്യപാദ മല്‍സരം. രണ്ടാം പാദമാണ് അത്‌ലറ്റികോയുടെ മൈതാനത്ത്. സ്പാനിഷ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന പോരാട്ടമാണിത്. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പോരാട്ടത്തിലാണ് ഇവര്‍ കണ്ട് മുട്ടിയതെങ്കില്‍ ഇത്തവണ അല്‍പ്പം നേരത്തെയാണെന്ന് മാത്രം.

ബാര്‍സക്ക് പ്രതിഷേധം

ഇന്നലെ രാത്രി-അതായത് ഇന്ത്യയില്‍ അര്‍ധരാത്രിയും പിന്നിട്ട സമയത്താണ് ഔദ്യോഗികമായി സംഘാടകര്‍ വ്യക്തമാക്കിയത് നെയ്മര്‍ ബാര്‍സിലോണ സംഘത്തില്‍ കളിക്കുന്നില്ലെന്ന്. മാലഗക്കെതിരായ ലാലീഗ മല്‍സരത്തിനിടെ ചുവപ്പ് കാര്‍ഡ് മൂന്ന് മല്‍സര സസ്‌പെന്‍ഷന്‍ വാങ്ങിയ നെയ്മര്‍ എല്‍ക്ലാസിക്കോയില്‍ കളിക്കില്ല എന്ന് വ്യക്തമായിരുന്നു. പക്ഷേ വിലക്കിനെതിരെ ബാര്‍സ അപ്പീല്‍ നല്‍കിയ സാഹചര്യത്തില്‍ സ്‌പോര്‍ട്‌സ് കോടതിയുടെ വിധി അനുകൂലമാവുമെന്നാണ് മാനേജ്‌മെന്റ് കരുതിയത്. എന്നാല്‍ വളരെ വൈകിയാണ് അപ്പീല്‍ തള്ളിയ കാര്യം ക്ലബ് തന്നെ അറിയുന്നത്. അതോടെ ബാര്‍സ ക്യാമ്പ് വീണ്ടും മൂകമായി. അപ്പീല്‍ കൊടുത്ത സാഹചര്യത്തില്‍, അപ്പീലില്‍ വിധി വരാതിരുന്നാല്‍ നെയ്മര്‍ക്ക് കളിക്കാമെന്നതായിരുന്നു ബാര്‍സ മാനേജ്‌മെന്റ്് കരുതിയത്. കിക്കോഫിന് പന്ത്രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും അപ്പിലിലെ വിധി വരണമെന്ന് നിയമമുണ്ടായിട്ടും ഈ കാര്യത്തില്‍ അധികാരികള്‍ ആലസ്യം പ്രകടിപ്പിച്ചതായാണ് ബാര്‍സ കുറ്റപ്പെടുത്തുന്നത്. പ്രമുഖനായ ഒരു താരത്തിന്റെ കാര്യത്തിലാണ് അപ്പീല്‍ നല്‍കിയത്. അതില്‍ പോലും തീരുമാനം വൈകുമ്പോള്‍ അത് ലാലീഗയെ തന്നെ ബാധിക്കുമെന്നാണ് പ്രസ്താവനയില്‍ ബാര്‍സ കുറ്റപ്പെടുത്തിയത്. മലാഗക്കെതിരായ മല്‍സരത്തിനിടെ രണ്ട് തവണ കാര്‍ഡ് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നെയ്മര്‍ക്ക് സസ്‌പെന്‍ഷന്‍ വിധിച്ചത്. ഗുരുതരമായ ഫൗളുകള്‍ക്കായിരുന്നില്ല കാര്‍ഡ് ഉയര്‍ത്തിയത്. പക്ഷേ ചുവപ്പ് കാര്‍ഡ് ലഭിച്ച് മടങ്ങുമ്പോള്‍ റഫറിയെ നോക്കി നെയ്മര്‍ കൈയടിച്ചതാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനെ ചൊടിപ്പിച്ചത്. കളി നിയന്ത്രിക്കുന്ന അമ്പയറെ അപമാനിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പെരുമാറ്റമെന്നാണ് അപ്പീല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടത്.
അതേ സമയം ബാര്‍സ ആരാധകര്‍ ഇന്നലെ ബെര്‍ണബുവില്‍ വളരെ കുറവായിരുന്നു. സാധാരണ ഗതിയില്‍ സ്വന്തം ടീമിനെ പിന്തുണക്കാന്‍ ആരാധകര്‍ ഒഴുകിയെത്തുമ്പോള്‍ ഇന്നലെ റയലുകാര്‍ മാത്രമായിരുന്നു ബെര്‍ണബുവില്‍ നിറയെ. ബാര്‍സക്കാര്‍ പതിവു പോലെയെത്തിയില്ല.

chandrika: