X

സൂപ്പര്‍ സി.ആര്‍-7; യുവേഫ താരം കൃസ്റ്റിയാനോ തന്നെ

സൂറിച്ച്: താരം കൃസ്റ്റിയാനോ തന്നെ…. പോയ സീസണില്‍ റയല്‍ മാഡ്രിഡിനായി മിന്നിതിളങ്ങിയ കൃസ്റ്റിയാനോ റൊണാള്‍ഡോയെ ഏറ്റവും മികച്ച താരമായി യുവേഫ തെരഞ്ഞെടുത്തു. ബാര്‍സിലോണുടെ സൂപ്പര്‍ താരം ലിയോ മെസി, യുവന്തസിന്റെ ഇറ്റാലിയന്‍ ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലുക്കാ ബഫണ്‍ എന്നിവരെ പിറകിലാക്കിയാണ് മൂന്നാം തവണയും കൃസ്റ്റിയാനോ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പോര്‍ച്ചുഗല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ നായകന്‍ കൂടിയായ കൃസ്റ്റിയാനോ രാജ്യത്തിനായി നടത്തിയ പ്രകടനങ്ങളുടെ ശ്ലാഘിക്കപ്പെട്ടു. റയല്‍ മാഡ്രിഡിഡിന്റെ താരങ്ങള്‍ക്കു തന്നെയാണ് മറ്റു പല പുരസ്‌ക്കാരങ്ങളും ലഭിച്ചത്. മെസിക്ക് നേരത്തെ രണ്ടുതവണ യുവേഫ പുരസ്കാരം ലഭിച്ചിട്ടുണ്ട്.


മികച്ച ഡിഫന്‍ഡറായി റയല്‍ നായകന്‍ സെര്‍ജിയോ റാമോസിനെ തെരഞ്ഞെടുത്തു. അവരുടെ മധ്യനിരയിലെ തിളങ്ങുന്ന താരം ലുക്കാസ് മോദ്രിച്ചിനെ മികച്ച മധ്യനിരക്കാരനായും യുവേഫ തെരഞ്ഞെടുത്തു. മികച്ച ഫോര്‍വേഡ് കളിക്കാന്‍ എന്ന ബഹുമതിയും കൃസ്റ്റിയാനോ സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ മികവില്‍ കൃസ്റ്റിയാനോ തന്നെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പായിരുന്നു. ബാര്‍സിലോണയുടെ മെസിയും യുവന്തസിന്റെ ബഫണും അവസാനപ്പട്ടികയില്‍ വന്നപ്പോഴും അവര്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനായില്ല. ചാംപ്യന്‍സ് ലീഗ്, ലാ ലിഗ നേട്ടങ്ങളാണ് റൊണാള്‍ഡോയെ പ്രിയങ്കരനാക്കിയത്. 12 ഗോളുകളുമായി ചാംപ്യന്‍സ് ലീഗിലെ ടോപ്സ്കോററും ക്രിസ്റ്റ്യാനോ ആയിരുന്നു.

നെതര്‍ലന്റ് വനിത ഫുട്‌ബോള്‍ ടീമിനെ യൂറോ ചാമ്പ്യരാക്കിയ ഓറഞ്ച് പടയിലെ വൈല്‍ വീക് മാര്‍ട്ടന്‍സാണ് മികച്ച വനിത ഫുട്‌ബോളര്‍.

chandrika: