X
    Categories: Newsworld

പുടിനെ കാണാന്‍ കിം ജോങ് ഉന്‍ റഷ്യയിലേക്കെന്ന് റിപ്പോര്‍ട്ട്

മോസ്‌കോ: യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയെ ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മോസ്‌കോയിലെത്തുമെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ ആയുധ സഹായമായിരിക്കും പ്രധാന ചര്‍ച്ചാ വിഷയമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കവചിത ട്രെയ്‌നിലായിരിക്കും കിമ്മിന്റെ റഷ്യന്‍ യാത്രയെന്നും പുടിനുമായുള്ള കൂടിക്കാഴ്ച എവിടെ വെച്ചാണെന്ന് വ്യക്തമല്ലെന്നും പത്രം പറയുന്നു. ചൈനയേയും ഉത്തരകൊറിയയേയും പങ്കെടുപ്പിച്ച് സംയുക്ത യുദ്ധാഭ്യാസത്തിന് റഷ്യ പദ്ധതി തയ്യാറാക്കിയതായി റിപ്പോര്‍ട്ടുണ്ട്. അതിനു പിന്നാലെയാണ് ആയുധ ഇടപാട് വാര്‍ത്തകളും സജീവമാകുന്നത്. ഉത്തരകൊറിയയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ റഷ്യ ശ്രമം തുടരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ ഉത്തരകൊറിയയില്‍ ഔദ്യോഗിക പര്യടനത്തിനെത്തിയ റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള പുടിന്റെ കത്ത് കിമ്മിന് കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. പാശ്ചാത്യ ഉപരോധങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ട ഉത്തരകൊറിയ റഷ്യയുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമത്തിലാണ്.

യുക്രെയ്ന്‍ യുദ്ധം അതിനുള്ള മികച്ച അവസരമായാണ് കിം കാണുന്നത്. അതേസമയം കിമ്മിന്റെ മോസ് കോ സന്ദര്‍ശന വാര്‍ത്തയെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്ന് റഷ്യ വ്യക്തമാക്കി. ഉത്തരകൊറിയയും ഔദ്യോഗിക പ്രതികരണത്തിന് തയാറായിട്ടില്ല.

webdesk11: