X
    Categories: Article

സാമ്പത്തിക സംവരണവും സുപ്രീംകോടതി വിധിയും

കേരളത്തിലെ 77 ശതമാനം വരുന്ന സംവരണ സമുദായാംഗങ്ങളുടെ പിന്തുണയോടെയാണ് 2021 ല്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നിരിക്കുന്നത് എന്നതിന് തര്‍ക്കമില്ല. സി.എ.എ പോരാട്ടം, ആര്‍.എസ്.എസിനെ ചെറുക്കല്‍ തുടങ്ങിയവ ഇടതുപക്ഷത്തിന്മാത്രം കഴിയുന്ന പ്രതിഭാസമാണെന്ന് പിന്നാക്ക സമുദായത്തെ പറഞ്ഞ് വിശ്വസിപ്പിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷം വിജയിച്ചു. സി.എ.എയില്‍ അതിശക്തമായ പോരാട്ടം നിയമപരമായും രാഷ്ട്രീയമായും നടത്തുന്നത് മുസ്‌ലിംലീഗും കോണ്‍ഗ്രസുമാണെന്നതാണ് സത്യം. എന്‍.ആര്‍.സിയുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന അസമില്‍ നേരിട്ട്‌പോയി നിയമസഹായം നല്‍കികൊണ്ടിരിക്കുന്ന മുസ്‌ലിംലീഗിന്റെ അഭിഭാഷക സംഘത്തില്‍പെട്ട ഒരാള്‍ എന്ന നിലയില്‍ നേരിട്ട് ബോധ്യമുള്ളതാണിത്. സംഘ്പരിവാര്‍ രാഷ്ട്രീയത്തെ എല്ലാകാലവും എതിര്‍ത്തത് മുസ്‌ലിംലീഗും കോണ്‍ഗ്രസസുമാണ്. 1977 ലെയും 1989 ലെയും ഇടത്-സംഘ്പരിവാര്‍ സഖ്യമാണ് ഇന്ന് ഇന്ത്യയെ സംഘ്പരിവാര്‍ ഭരണത്തിലെത്തിച്ചത് എന്നതാണ് സത്യം.
ആര്‍.എസ്.എസ് വോട്ടുകള്‍ ഇടത്പക്ഷത്തിന് നല്‍കിയിട്ടുണ്ട് എന്നതും രണ്ട് മണ്ഡലങ്ങളില്‍ ഇടത്പക്ഷം ആര്‍.എസ്.എസിന് വോട്ട് നല്‍കിയെന്നതും തെരഞ്ഞെടുപ്പ്ഫലം അവലോകനം ചെയ്താല്‍ വ്യക്തമാണ്. എന്നാല്‍ ഏറ്റവും വഞ്ചനാപരമായ പ്രവര്‍ത്തനം മുന്നോക്ക സംവരണം നടപ്പിലാക്കിയതിലാണ് ഇടതു മുന്നണി കാണിച്ചത്. ഇന്ത്യയിലെ സാമൂഹിക സാഹചര്യത്തില്‍ മുന്‍കാലങ്ങളില്‍ സവര്‍ണ്ണ മേലാളന്‍മാരും ബ്രിട്ടീഷുകാരുംചേര്‍ന്ന് നടത്തിയ അടിച്ചമര്‍ത്തലിലൂടെയും ഒറ്റപ്പെടുത്തലിലൂടെയുമാണ് പിന്നാക്ക വിഭാഗങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടത് എന്നത് സത്യമാണ്. ജാതി വ്യവസ്ഥിതി ഇതിന്റെ ആക്കംകൂട്ടുകയും ചെയ്തു.

 

മുസ്‌ലിംകള്‍ ഉള്‍പെടുന്ന ഇന്ത്യക്ക് രാജ്യത്തിന്റെ പൈതൃകം കാത്ത്‌സൂക്ഷിക്കാന്‍ കഴിയില്ല എന്ന് പഠിപ്പിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ ഭരണഘടനാനിര്‍മ്മാണവേളയില്‍തന്നെ പിന്നാക്ക സംവരണത്തെ എതിര്‍ത്തിരുന്നു. അംബേദ്കറിന്റെയും നെഹ്‌റുവിന്റെയും ശക്തമായ ഇടപെടലിലൂടെയാണ് പിന്നാക്ക സംവരണം ഭരണഘടനയുടെ 15ഉം 16ഉം അനുഛേദത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത് തകര്‍ക്കാനായി പലവട്ടം സംഘ്പരിവാര്‍ ശക്തികള്‍ ഹൈക്കോടതികളെയും സുപ്രീംകോടതിയെയും സമീപിച്ചു. ഭാഗ്യവശാല്‍ ഇതുവരെ ഭരണഘടനാകോടതികള്‍ നടത്തിയ ഇടപെടലുകള്‍ എല്ലാം പിന്നാക്ക സംവരണത്തെ തുണച്ച്‌കൊണ്ടായിരുന്നു.
2014ല്‍ അധികാരത്തില്‍ വന്ന എന്‍.ഡി.എ സര്‍ക്കാര്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ കാറ്റില്‍പറത്തി 2019 ജനുവരിയില്‍ ഭരണഘടനയുടെ 103 ാം ഭേദഗതി കൊണ്ടുവന്നു. ആര് മൂലമാണോ പിന്നാക്കക്കാര്‍ പാര്‍ശ്വവത്കരിക്കപ്പെട്ടത് അതേ മുന്നോക്കക്കാര്‍ക്ക് തന്നെ 10 ശതമാനം സംവരണം നല്‍കാനാണ് ഈ ഭേദഗതിയിലൂടെ തീരുമാനിച്ചത്. ശരിയായ രീതിയില്‍ വിശകലനം നടത്തിയാല്‍ നിയമപരമായി ഒരിക്കലും നിലനില്‍ക്കാത്ത ഭേദഗതിയാണിത്. ഈ ഭേദഗതിയെ വിവിധ സംഘടനകള്‍ സുപ്രീംകോടതിയില്‍ ചോദ്യംചെയ്തിരിക്കുകയാണ്. പാര്‍ലമെന്റിനകത്തും പുറത്തും മുസ്‌ലിംലീഗ് ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിലാണ്.

എന്നാല്‍ ഈ ഭരണഘടനാഭേദഗതി നടത്തി രണ്ട് മാസത്തിനകം 12.03.2019 ല്‍, റിട്ടയര്‍ ജഡ്ജി ശശിധരന്‍ നായര്‍, അഭിഭാഷകനായ രാജഗോപാലന്‍ നായര്‍ എന്നിവരടങ്ങുന്ന കമ്മീഷനെ മുന്നോക്കക്കാര്‍ക്ക് ഉടനടി സംവരണം നല്‍കുന്നതിനെകുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയമിച്ചു. 2019 നവംബര്‍ 29 ന് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനംതന്നെ സംവരണം നല്‍കണമെന്ന് അവര്‍ ശിപാര്‍ശ ചെയ്തു. 2020 ജനുവരി മൂന്നിന് കേരള സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ച് സമസ്ത മേഖലകളിലും 10 ശതമാനം മുന്നോക്ക സംവരണം നല്‍കാനും തീരുമാനിച്ചു. 2020 മാര്‍ച്ച് മാസം മുതല്‍ 2021 മാര്‍ച്ച് മാസം വരെയുള്ള 12 മാസത്തിനിടെ, അതായത് കോവിഡിനിടയില്‍ 25 സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കി എല്ലാതരം സ്‌കൂള്‍ കോളജ് അഡ്മിഷന്‍, പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനം എന്നിവയില്‍ 10 ശതമാനം മുന്നോക്ക സംവരണം നടപ്പാക്കി. 23.10.2020 കേരളാ സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സ് ദേദഗതി ചെയ്ത് എല്ലാ സര്‍ക്കാര്‍ നിയമനങ്ങളിലും മുന്നോക്ക സംവരണം ഉറപ്പാക്കി. 23 ശതമാനം വരുന്ന മുന്നോക്കക്കാരാണ് 60 ശതമാനം സര്‍ക്കാര്‍ സര്‍വീസില്‍ ഇപ്പോള്‍ ഉള്ളത് എന്നിരിക്കെയാണ് 10 ശതമാനം സംവരണംകൂടി നല്‍ക്കുന്നത്. 28 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തിന് രണ്ട് ശതമാനംമാത്രം സംവരണമുള്ള ഹയര്‍ എജ്യൂക്കേഷനില്‍ 23 ശതമാനം വരുന്ന മുന്നോക്കക്കാര്‍ക്ക് 10 ശതമാനമാണ് സംവരണം.

ഇന്ദിരാസാഹ്നി കേസിലും നാഗരാജ് കേസിലും 2021 മെയ് 5 ന് ഇറക്കിയ മറാത്താ കേസ് വിധിയിലും സംവരണം നല്‍കാന്‍ ഉദ്ദേശിക്കുന്ന ക്ലാസുകള്‍ക്ക് ഇപ്പോള്‍ എത്ര പ്രാതിനിധ്യം ഉണ്ടെന്ന് പഠിച്ച്, അഡ്വക്കറ്റ് പ്രതിനിധ്യം ഇല്ലാ എന്നുറപ്പാക്കിയിട്ടേ അവര്‍ക്ക് സംവരണം കൊടുക്കാവു എന്ന് സുപ്രീംകോടതി അസന്നിഗ്ദമായി പറഞ്ഞിരിക്കുകയാണ്. ശശിധരന്‍ നായരും രാജഗോപാലന്‍ നായരും മനപൂര്‍വ്വം അങ്ങനെയൊരു പഠനം നടത്തിയില്ല. കേരള സര്‍ക്കാരിനും അങ്ങനെ പഠിക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇതിനെയൊക്കെ മുസ്‌ലിംലീഗ് നേതൃത്വം നല്‍കുന്ന കൂട്ടായ്മ ഹൈക്കോടതിയില്‍ ചോദ്യംചെയ്തിട്ടുണ്ട്.

മറാത്തര്‍ക്ക് അഡ്വക്കറ്റ് പ്രാതിനിധ്യം ഉള്ളതുകൊണ്ട് സംവരണം കൊടുക്കേണ്ടതില്ല എന്ന പുതിയ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് മുസ്‌ലിംലീഗ് നേതൃത്വം ആലോചിക്കുകയാണ്. സംഘ്പരിവാര്‍ അജണ്ട നടപ്പാക്കുന്ന സര്‍ക്കാരുകള്‍ വന്‍ ഭൂരിപക്ഷത്തില്‍ കേന്ദ്രത്തിലും കേരളത്തിലുമുള്ളപ്പോള്‍ കടുത്ത വെല്ലുവിളിയാണ് മുന്നിലുള്ളത്. വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി കാണിക്കുമ്പോള്‍ അതിന് പിന്നാലെ പോകുന്ന പിന്നാക്കക്കാര്‍ തന്നെയാണ് രാജ്യത്തും സംസ്ഥാനത്തും ഈ സാഹചര്യമൊരുക്കുന്നത്.

web desk 3: