X
    Categories: indiaNews

‘സുശാന്ത് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു, തടയാന്‍ ശ്രമിച്ചിരുന്നെങ്കിലും അനുസരിച്ചില്ല’; വെളിപ്പെടുത്തലുകളുമായി റിയ

മുംബൈ: സുശാന്ത് സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നുവെന്ന് കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി. ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിയയുടെ പ്രതികരണം. മയക്കുമരുന്ന് ഉപയോഗിക്കുന്നത് താന്‍ തടഞ്ഞിരുന്നെങ്കെലും സുശാന്ത് അനുസരിച്ചില്ലെന്നും റിയ പറഞ്ഞു. സുശാന്തിന്റെ മരണത്തില്‍ റിയക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് റിയയുടെ പ്രതികരണം. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിയയുടെ തുറന്ന് പറച്ചില്‍.

സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ ലഹരിമരുന്ന് ചോദിച്ച് റിയയ്ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുളുള്ള മറുപടി ആയാണ് സുശാന്തിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് റിയ വെളിപ്പെടുത്തിയത്. സുശാന്ത് സ്ഥിരമായി ഹാഷിഷ് ഉപയോഗിച്ചിരുന്നതായി മുന്‍ അംഗരക്ഷകനും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ലഹരിമരുന്ന് ഇടപാടുകാരന്‍ ഗൗരവ് ആര്യയുമായി താന്‍ നടത്തിയതെന്ന പേരില്‍ പുറത്ത് വന്ന ചാറ്റുകള്‍ റിയ നിഷേധിച്ചു.

താന്‍ ഒരിക്കലും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ല. സുശാന്തുമായി പിരിയാനുള്ള കാരണങ്ങളും അഭിമുഖത്തിലുണ്ട്. അവസാന ദിവസങ്ങളില്‍ സുശാന്തിന് കടുത്ത വിഷാദ രോഗമുണ്ടായെന്നും അത് തന്നെയും ബാധിച്ചെന്നും റിയ പറഞ്ഞു. ഫ്‌ലാറ്റില്‍ മനശാസ്ത്രഞ്ജനെ വിളിച്ച് വരുത്തി കൗണ്‍സിലിംഗിന് വിധേയയാകാനുള്ള ശ്രമം സുശാന്ത് തടഞ്ഞു. മാത്രമല്ല സഹോദരി വരുന്നുണ്ടെന്നും തന്നോട് ഫ്‌ലാറ്റ് വിട്ട് പോവനും ജൂണ്‍ 8ന് സുശാന്ത് ആവശ്യപ്പെട്ടു.

സുശാന്തിന്റെ ഈ പെരുമാറ്റം വേദനിപ്പിച്ചെന്ന് റിയ പറഞ്ഞു. എല്ലാത്തില്‍ നിന്നും ഇടവേളയെടുത്ത് കൂര്‍ഗിലേക്ക് താമസം മാറ്റാനായിരുന്നു സുശാന്തിന്റെ തീരുമാനം. ജൂണ്‍ 9 ന് സുശാന്തിനെ വാട്‌സ് ആപ്പില്‍ ബ്ലോക്ക് ചെയ്‌തെന്നും റിയ പറഞ്ഞു. സുശാന്തിനെ സാമ്പത്തിക നേട്ടത്തിനുപയോഗിച്ചെന്ന ആരോപണങ്ങളെല്ലാം റിയ നിഷേധിച്ചു. സഹ ഉടമകളായ മൂന്ന് കമ്പനികളില്‍ ഒന്നില്‍ നിന്നും വരുമാനം ഇല്ല. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും പണമൊന്നും തന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നും റിയ പറഞ്ഞു.

chandrika: