X

ദൗത്യം മറക്കുന്ന ഭരണാധിപന്മാര്‍

പ്രൊഫ. പി.കെ.കെ തങ്ങള്‍

ലോകത്ത് എവിടെ പരിശോധിച്ചാലും മനുഷ്യന്‍ മുതല്‍ ഉറുമ്പുവരെയുള്ള സൃഷ്ടിജാലങ്ങളില്‍ നേതാവിനെയും അനുയായികളെയും കാണാന്‍ കഴിയും. ഇതൊരു പ്രകൃതി സംവിധാനമാണ്, സ്വാഭാവികമാണ്. മനുഷ്യന്‍ ഉണ്ടാക്കിയതല്ല. മനുഷ്യന്‍ ചെയ്യുന്നത് ഈയൊരു സംവിധാനത്തിന് വഴങ്ങുകയെന്നതാണ്, അങ്ങനെ വഴങ്ങിയേ പറ്റൂ. മനുഷ്യന്‍ നാഗരികതയിലേക്ക് എത്തിച്ചേരുന്നതിന് മുമ്പുതന്നെ ഈ സംവിധാനം നിലവിലുണ്ട്. കാലം കഴിയുന്തോറം അതിന്റെ രൂപഭാവങ്ങള്‍ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് മാത്രം. കുടുംബതലം തൊട്ട് ഐക്യരാഷ്ട്രസഭവരെ ആധുനിക മനുഷ്യവൃന്ദത്തില്‍ ഈയൊരു ഘടന നമ്മുടെ മുന്നിലുണ്ട്. മനുഷ്യന്റെ ക്രമമായ നിലനില്‍പിനും വളര്‍ച്ചക്കുമായാണ് ഇങ്ങനെയൊരു ഘടന മനുഷ്യന്‍ സ്വീകരിച്ചതും തുടര്‍ന്നുകൊണ്ടിരിക്കുന്നതും. അല്ലായിരുന്നെങ്കില്‍ ഇന്ന് നാം പുലരുന്ന ഒരു സമൂഹം തന്നെ രൂപപ്പെടുമായിരുന്നില്ല. ഇത് തീര്‍ത്തും പ്രകൃതിപരമാണ്, കാരണം ഇത് രൂപപ്പെടുത്തിയത് നാം മനുഷ്യരല്ല, മറിച്ച് പ്രപഞ്ചനാഥന്‍ തന്നെയാണ്. അക്കാരണത്താലാണ് അത് അനുസ്യൂതം നിലനില്‍ക്കുന്നതും കരുത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്നതും.

മുന്നേറ്റത്തിന്റെ ഓരോ ഘട്ടങ്ങളിലും പുതിയ പുതിയ ആവശ്യങ്ങള്‍ നേരിട്ടപ്പോള്‍ അതെല്ലാം അവനില്‍ നിക്ഷിപ്തമായ വിശേഷബുദ്ധിയും, ക്രമേണ ആര്‍ജിച്ച അറിവും ശേഷിയും ഉള്‍പ്പെടുത്തി നേരിടാന്‍ മനുഷ്യന്‍ പഠിച്ചു. കുറെക്കൂടി കഴിഞ്ഞപ്പോള്‍ ഇതെല്ലാം വ്യവസ്ഥകളും ചിട്ടകളും നിയമങ്ങളുമൊക്കെയായി. അവ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനങ്ങള്‍ ആവശ്യമായി വന്നു. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും നിര്‍വഹിക്കാനും, നിര്‍വഹിക്കപ്പെടാനുമുള്ള സംവിധാനങ്ങള്‍ കണ്ടെത്തി. അങ്ങനെ ചുമതലക്കാരും മേല്‍നോട്ടക്കാരനുമൊക്കെയുണ്ടായി. ആ സംവിധാനം ശക്തിപ്പെട്ട് ജനങ്ങള്‍ക്ക് നേതാവ്, നോക്കിനടത്തുന്നവന്‍, ഉത്തരവാദപ്പെട്ടവന്‍ എന്നൊക്കെയുള്ള പദവികളും ഔേദ്യാഗിക സ്വഭാവവും നിലവില്‍ വന്നു. ഇതെല്ലാം കാലാനുസൃതമായ ക്രമപ്പെടുത്തലുകളിലൂടെ ഇന്ന് നാം ജീവിതത്തിന്റെ എല്ലാ തുറകളിലും പിന്തുടരുന്നു.

ക്രമപ്രവൃദ്ധമായ മുന്നേറ്റത്തിലൂടെ മനുഷ്യമുന്നേറ്റം ഇന്ന് നാം സാക്ഷ്യം വഹിക്കുന്ന അവസ്ഥയിലെത്തിയതിന്റെ പിന്നില്‍ സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ആ ചരിത്ര വഴിയില്‍ പരസഹസ്രം പ്രവാചകന്മാരും മഹത്തുക്കളും അവരുടേതായ നേതൃപങ്കാളിത്തം നമുക്കായി നല്‍കിയിട്ടുണ്ട്. അതില്‍ നിന്നെല്ലാം സാരാംശങ്ങള്‍ ഉള്‍ക്കൊണ്ടാണ് ആധുനിക നാഗരികത നിലകൊള്ളുന്നത്. ആധുനിക സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയും അഭീഷ്ടത്തിനനുസരിച്ച് ജീവിക്കുന്നവനാവാന്‍ പാടില്ല. അങ്ങനെയുള്ള, എവിടെയും കൊള്ളാത്ത ഒരു ജീവിതശൈലി ഏതെങ്കിലും വ്യക്തിയോ വ്യക്തികളോ പിന്തുടരുന്നുണ്ടെങ്കില്‍ അവരെ ‘നല്ല സമൂഹ’ത്തില്‍ ഉള്‍പ്പെടുത്താനാവില്ല.

പ്രവാചകന്‍ തന്റെ അന്ത്യപ്രഭാഷണത്തില്‍ മനുഷ്യരാശിയുടെ മുന്നില്‍ അവതരിപ്പിച്ചത് പില്‍ക്കാലത്ത് മാറ്റത്തിരുത്തലുകള്‍ ആവശ്യം വരാത്തവിധത്തിലുള്ള കുറ്റമറ്റ ഒരു ആദര്‍ശസംഹിതയും ജീവിതശൈലിയുമാണ്. വ്യക്തിജീവിതവും സാമൂഹ്യജീവിതവും ലളിതവും ഭദ്രവുമാക്കേണ്ടുന്ന എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പ്രവാചകന്‍ തന്റെ മാതൃകാജീവിതത്തിലൂടെ മുന്നില്‍ തുറന്നുവെച്ചിട്ടുണ്ട്. നേതാവ്, ഭരണാധികാരി, അനുയായികള്‍ തുടങ്ങി സമൂഹത്തിന്റെ ഓരോ തലത്തിലുമുള്ളവര്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍, അവയുടെയെല്ലാം അടിസ്ഥാനം, രീതികള്‍, മാനദണ്ഡങ്ങള്‍, സ്വഭാവസംഹിത മുതല്‍ സര്‍വവും ഒരു തുറന്ന പുസ്തകമായി നമ്മുടെ മുന്നിലുണ്ട്. ലളിതവും മാന്യവുമായ ജീവിതശൈലി എങ്ങനെയായിരിക്കണമെന്നതിന്റെ മാതൃക, പ്രവാചകനും തുടര്‍ന്നു ഭരണനിര്‍വഹണം നടത്തിയ ഖലീഫമാരുമായിരുന്നു. അക്കാരണം കൊണ്ടു തന്നെയാണ് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് ‘ഖലീഫ ഉമറിന്റെ ഭരണരീതിയാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ എന്ന് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രഖ്യാപിച്ചത്. ലളിതജീവിതം നയിച്ചുകൊണ്ട് ജനങ്ങള്‍ക്കുവേണ്ടി ജീവിക്കുകയെന്നതാവണം ഒരു ഭരണകര്‍ത്താവിന്റെ ജീവിതശൈലി എന്ന മഹത്തായ ആശയമാണ് ഗാന്ധിജി നമ്മുടെ മുന്നില്‍ സമര്‍പ്പിച്ചത്. പാവങ്ങളെ പിഴിഞ്ഞ് ആഡംബരജീവിതം നയിക്കുന്നവരാവരുത് ഭരണകര്‍ത്താക്കള്‍.

മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ദാരിദ്ര്യം അഥവാ വിശപ്പാണ്. വിശപ്പകറ്റാന്‍ വകയില്ലാത്തവന്‍ ഗത്യന്തരമില്ലാതെ ഏത് വൃത്തത്തിലേക്കും ചെന്നുചാടും, വിശേഷിച്ചും കുടുംബം പുലര്‍ത്തേണ്ടുന്ന വ്യക്തി. മനുഷ്യന്റെ മറ്റൊരു ശത്രു അജ്ഞതയാണ്. അതൊരു അനുബന്ധവിഷയം കൂടിയാണ്. കാരണം വിശക്കുന്നവന്റെ മുന്നില്‍ സംഹിതകള്‍ക്കൊന്നും ഒരു സ്ഥാനവുമില്ല. വിശപ്പും അജ്ഞതയും ഒത്തിണങ്ങിയാല്‍ അത്തരക്കാര്‍ എന്തായി മാറും? മനുഷ്യസമൂഹത്തിലെ ഏറ്റവും ഗുരുതരമായ വിഷയമാണിത്. അക്കാരണം കൊണ്ടു തന്നെയാണ് അഗതി സംരക്ഷണത്തിന് പ്രഥമ പ്രാധാന്യം നല്‍കി നിര്‍ബന്ധമാക്കിയിട്ടുള്ളതും. നിര്‍ബന്ധദാനം എന്ന ‘സക്കാത്ത്’ നിര്‍ബന്ധദാനമായിതന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്, ഐച്ഛികമല്ല. നല്‍കുന്നവന് പുണ്യവും കിട്ടുന്നവന് ആശ്വാസവും പകരുന്ന ദിവ്യമായ ഒരു സല്‍ക്കര്‍മം. ഭരണകര്‍ത്താക്കള്‍ ഏറ്റവും ശുഷ്‌കാന്തിയോടെ നടപ്പില്‍ വരുത്തേണ്ടുന്ന ഒരു വിഷയമാണിത്. അയല്‍ക്കൂട്ടങ്ങളും സാമൂഹികപ്രസ്ഥാനങ്ങളുമെല്ലാം ഇത്തരം ദുരിത നിവാരണശ്രമങ്ങളില്‍ എത്ര തന്നെ നിരതരായാലും പാവപ്പെട്ടവന്റെ വിശപ്പിന്റെ ഉത്തരവാദിത്തം ഏല്‍ക്കേണ്ടത് ഭരണകൂടം തന്നെയാണ്. വിശപ്പിന്റെ മാത്രമല്ല ഇതരയാതനകളുടെയും കഷ്ടപ്പാടുകളുടെയുമെല്ലാം പരിഹാരചുമതലയും അവര്‍ക്ക് തന്നെയാണ്. നാട്ടില്‍ ഒരു ഔദ്യോഗിക ഭരണകൂടം നിലനില്‍ക്കുന്നിടത്തോളം ഒരു വ്യക്തിയെങ്കിലും പട്ടിണിയില്‍ കഴിയേണ്ടി വന്നാല്‍ അതിന്റെ ഉത്തരവാദി ഭരണകൂടം തന്നെയാണ്. ‘ഭരണാധികാരി’ എന്ന പദവി, ആ പദവിയിലിരിക്കുന്ന വ്യക്തിയെ സംബന്ധിച്ച് സ്വര്‍ഗീയമായി അനുഭവപ്പെടുമെങ്കിലും അത് അഗ്‌നി തുല്യമാണെന്നവര്‍ മനസ്സിലാക്കുന്നുണ്ടോ? നിയമങ്ങള്‍ എഴുതിയുണ്ടാക്കുന്നതിനേക്കാള്‍ അത് നടപ്പിലായെന്ന് ഉറപ്പുവരുത്തുന്നതിലാണ് ഒരു ഭരണാധികാരിയുടെ മിടുക്ക്. ഒരു രാജ്യത്തെ ഏറ്റവും ഒടുവിലത്തെ പട്ടിണിക്കാരന്‍ കൂടി പട്ടിണിമുക്തനായി എന്ന് ഉറപ്പുവരുത്തുമ്പോള്‍ മാത്രമെ രാജ്യഭരണം ക്രമത്തിലാവുന്നുള്ളൂ. ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ആരോഹണാരോഹണക്രമത്തെ സംബന്ധിച്ച് വ്യക്തമായ അറിവും ഉത്തരവാദിത്തബോധവും ഉളളവര്‍ക്കേ ആ സ്ഥാനം അലങ്കരിക്കാന്‍ അര്‍ഹതയുള്ളൂ. വിശേഷിച്ചും ഒരു ജനാധിപത്യ സംവിധാനത്തില്‍.

ഏതൊരു രാജ്യത്തെയും ഭരണസംവിധാനം, അത് ജനാധിപത്യമാണെങ്കിലും അല്ലെങ്കിലും, അവിടുത്തെ ജനങ്ങളുടെ സ്ഥിതി സമത്വം ഉറപ്പുവരുത്തുകയെന്നതായിരിക്കണം അവരുടെ പ്രഥമദൗത്യം. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നത് എല്ലാവര്‍ക്കും തുല്യ സ്വാതന്ത്ര്യവും അനുബന്ധ അവകാശങ്ങളുമാണ്, തുല്യമായ സ്ഥിതി സമത്വം അവസരസമത്വവും, അപ്രകാരം തന്നെ സാഹോദര്യവും പൂര്‍ണ വ്യക്തിത്വവും.

നോട്ടപ്പിശകോ, കൈപ്പിഴയോ അല്ലാതെ മനഃപൂര്‍വം ക്രമം വിട്ട് ആരും ഭരണം നടത്തുന്നുവെന്നും നമുക്ക് പറയാനാവില്ല. എന്നിട്ടും പലപ്പോഴും കേള്‍ക്കാനും കാണാനും അനുഭവിക്കാനും ഇടവരുന്ന പല കാര്യങ്ങളും എഴുതപ്പെട്ട നിയമങ്ങള്‍ക്കപ്പുറമോ ഇപ്പുറമോ ആയിപ്പോവാറില്ലേ? നീതി നടപ്പില്‍ വരുത്തുമ്പോള്‍ അത് തുല്യനീതിയായിരിക്കണമെന്ന വസ്തുത ചിലപ്പോള്‍ ലംഘിക്കപ്പെടുന്നതായി നാം അനുഭവിക്കാറില്ലേ? ഭീതിയോ, പ്രീതിയോ കണക്കിലെടുക്കാതെ നീതി മാത്രം പരിരക്ഷിക്കണമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതിനപ്പുറത്തേക്ക് കാര്യങ്ങള്‍ കടന്നുപോകാറില്ലേ? കഷ്ടപ്പാടുകാരണം അയ്യായിരമോ പത്തായിരമോ ലോണെടുത്ത് തട്ടുകടയോ മുറുക്കാന്‍ കടയോ നടത്തുന്നവനെ തിരിച്ചടവ് ഒന്നോ രണ്ടോ തവണ മുടങ്ങിപ്പോയാല്‍ വെച്ചു കെട്ടിയ കിടപ്പാടത്തില്‍ നിന്ന് ഇറക്കിവിടുകയോ ജയിലിലടക്കുകയോ ചെയ്യുന്നതും വിമാനക്കമ്പനി നടത്താന്‍ ആയിരക്കണക്കിന് കോടികള്‍ കടം വാങ്ങി മുങ്ങുന്നവനെ ആദരിച്ചനുമോദിക്കുന്നതും, കാതില്‍ ഒരു മിന്നാമിനുങ്ങ് സ്വര്‍ണമിട്ടവളെക്കൊണ്ട് പിഴയടപ്പിക്കുന്നതും സ്വര്‍ണപ്പലകകള്‍ തന്നെ കടത്തിക്കൊണ്ടു വരുന്നവര്‍ക്ക് ഭരണകൂടം തുണയാവുന്നതുമെല്ലാം നിത്യസംഭവമെന്നോണമായിട്ടില്ലേ? സര്‍ക്കാര്‍ ഓഫീസിലെ ഒരു പ്യൂണ്‍ അരമണിക്കൂര്‍ എത്താന്‍ വൈകിയാല്‍ അര ദിവസം ‘കട്ട്’ ചെയ്യുന്നതും മേലാള സെക്രട്ടറിമാര്‍ എത്രനാള്‍ ‘മുങ്ങിയാലും’ വേണ്ടപ്പെട്ടവര്‍ മൗനാനുവാദം നല്‍കുന്നതും രക്ഷകരായി നിലകൊള്ളുന്നതും നാം കാണുന്നില്ലേ? സമാനമായ പ്രവര്‍ത്തനശൈലിയല്ലേ ഉന്നതങ്ങളില്‍ ദിനേനയെന്നോണം നടമാടിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയുടെ ആമുഖമോ, സത്യപ്രതിജ്ഞാവചനങ്ങളോ ആര്‍ക്കാണോര്‍മയുള്ളത്?

രാജ്യത്തെ പ്രഥമ പൗരനായി നാം കാണേണ്ടതും ഇവിടുത്തെ ഏറ്റവും ദുര്‍ബ്ബലനായ പൗരനെയാണ്. ‘ഏറ്റവും ദുര്‍ബലനാവട്ടെ യാത്രാ സംഘത്തിന്റെ നേതാവ്’ എന്നൊരു പാഠമുണ്ട്. എന്നാല്‍ അത്തരം പരിഗണന ആധുനിക കാലഘട്ടത്തില്‍ ദുര്‍ബലന് കിട്ടുന്നുണ്ടോ? അവന് അവഗണനക്ക് മേല്‍ അവഗണന, അതേസമയം വമ്പന്മാര്‍ക്കും, അധികാരദാര്‍ഷ്ട്യക്കാര്‍ക്കും പിണിയാളുകള്‍ക്കും പരിഗണന. അത്തരക്കാരുടെ മേല്‍ പതിയുന്ന ഏതൊരു കളങ്കവും തിളക്കമാര്‍ന്നതും.

webdesk13: