X

സമാധാന റാലിയില്‍ ശാന്തി സന്ദേശവുമായി സാദിഖലി തങ്ങള്‍

എല്ലാ മത, ജാതി വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് മണിപ്പൂരിലെ ഇംഫാലില്‍ നടന്ന സമാധാന റാലിയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മുസ്ലിംലീഗ് എം.പിമാരും പങ്കെടുത്തു. മണിപ്പൂര്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍, ബുദ്ധിസ്റ്റ് അസോസിയേഷന്‍, മെയ്തി ക്രിസ്ത്യന്‍ ചര്‍ച്ചസ് കൗണ്‍സില്‍ തുടങ്ങി ഇരുപത് സംഘടനകളുടെ പ്രതിനിധികളാണ് സമാധാന റാലിയില്‍ അണിനിരന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ്മയിലൂടെ മാത്രമേ മണിപ്പൂരില്‍ സമാധാനം സാധ്യമാവുകയുള്ളൂ എന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമാധാനത്തിനുവേണ്ടിയുള്ള ചുവടുവെപ്പാണ് ഈ റാലി. മണിപ്പൂരിന് കേരള ജനതയുടെ ഐക്യദാര്‍ഢ്യം ഈ റാലിയിലൂടെ പ്രകടിപ്പിക്കുകയാണ്.- അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ്മയായ ഇന്റര്‍ ഫെയിത്ത് ഫോറമാണ് സമാധാന റാലി സംഘടിപ്പിച്ചത്.

എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരും ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമറും റാലിയില്‍ പങ്കെടുത്തു. മാസങ്ങളായിട്ടും സമാധാനം പുനഃസ്ഥാപിക്കാന്‍ സാധിക്കാത്തത് സങ്കടകരമായ കാര്യമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വിവിധ മതങ്ങള്‍ തമ്മിലും ജനവിഭാഗങ്ങള്‍ തമ്മിലും സൗഹൃദം നിലനിര്‍ത്തുക എന്നത് മുസ്ലിംലീഗിന്റെ അജണ്ടയാണ്. രാജ്യത്ത് എല്ലായിടത്തും ഈ സാഹോദര്യമുണ്ടാകണം എന്നത് കൊണ്ടാണ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിംലീഗ് എം.പിമാര്‍ മണിപ്പൂരിലെത്തിയത്. കാര്‍മേഘങ്ങള്‍ക്കിടയിലെ രജതരേഖയാണ് ഈ സമാധാന റാലി- അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നേരിട്ട് സന്ദര്‍ശിച്ച് സമാധാനത്തിന് നേതൃത്വം നല്‍കേണ്ടതായിരുന്നു എന്ന് പി.വി അബ്ദുല്‍വഹാബ് എം.പി പറഞ്ഞു. യു.എസ് പര്യടനത്തിന് ശേഷം പ്രധാനമന്ത്രി എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. എന്നാല്‍ അത് നടന്നില്ല. വിദ്വേഷത്തിന്റെ രാഷ്ട്രീയം അവസാനിപ്പിച്ച് മണിപ്പൂര്‍ ജനതയെ സമാധാനത്തിലേക്ക് കൊണ്ടുവരാന്‍ ഭരണകൂടം ഇടപെട്ടില്ല. മുമ്പ് കലാപങ്ങളുണ്ടായപ്പോള്‍ ദിവസങ്ങള്‍ കൊണ്ട് പരിഹരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. -അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തോങ്ജു കേന്ദ്ര റിലീഫ് ക്യാമ്പ്, കുമന്‍ ലബ്ബാക്ക് റിലീഫ് ക്യാമ്പ് എന്നിവിടങ്ങളില്‍ മുസ്ലിംലീഗ് നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുക്കിയുമായും ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോനുമായും കൂടിക്കാഴ്ച മുസ്ലിംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.

webdesk11: