X

സിനിമയില്‍ പശു പാടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്; കേരളത്തെ വിലകുറച്ചു കാണിക്കുന്ന നടപടിയെന്ന് സലിംകുമാര്‍

കോഴിക്കോട്: ‘ദൈവമെ കെ തൊഴാം കെ കുമാറാകണം’ എന്ന സിനിമയില്‍നിന്ന് സെന്‍സര്‍ ബോര്‍ഡ് പശുവിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യിപ്പിച്ചു എന്ന് ചിത്രത്തിന്റെ സംവീധായകന്‍ സലീംകുമാര്‍. വര്‍ഗീയതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് വളരെ സ്വാഭാവികമായി ഒരു പശുവിനെ കാണിക്കുന്ന രംഗം സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെുന്നും സലീംകുമാര്‍ പറഞ്ഞു.

ഇങ്ങനെ പോയാല്‍ നാളെ ഇവിടെ ജീവിക്കണമെങ്കില്‍ ആരുടെയെങ്കിലുമൊക്കെ അനുവാദം മേടിക്കേണ്ട അവസ്ഥ വരും. ജനിച്ചപ്പോള്‍ മുതല്‍ വീട്ടില്‍ പശുക്കളുണ്ട്, ഇപ്പോഴുമുണ്ട് അഞ്ച് പശുക്കള്‍. ആ തനിക്കാണ് ഇപ്പോള്‍ പശുക്കളെ ഒഴിവാക്കേണ്ടി വന്നിരിക്കുന്നത്. ഒരു കാര്യത്തേയും വിമര്‍ശിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴെന്നും സലീംകുമാര്‍ പറയുന്നു.

‘ഒഴിവാക്കിയാലും സിനിമയെ വല്ലാതെയൊന്നും ബാധിക്കാത്ത രംഗമാണ്. അതുകൊണ്ട് ഒഴിവാക്കി. നിയമനടപടിക്കൊരുങ്ങിയാല്‍ അത് സിനിമയുടെ റിലീസിംഗിനെ ബാധിക്കും. ഇന്ന് ചിത്രം റിലീസ് ചെയ്തു. നല്ല അഭിപ്രായങ്ങളാണ് കേള്‍ക്കുന്നത്. ആക്ഷേപഹാസ്യ ചിത്രമാണ് ദൈവമേ കൈതൊഴാം ഗ.കുമാറാകണം. അത്തരം ഒരു രംഗം തന്നെയായിരുന്നു പശുവിനെ വച്ച് ചിത്രീകരിച്ചത്. അതുപക്ഷെ വര്‍ഗീയതയുണ്ടാക്കും എന്നാണ് പറയുന്നത്. ഒരു മലയാള സിനിമയാണിത്. കേരളം സമ്പൂര്‍ണ സാക്ഷരത നേടിയ ഒരു സംസ്ഥാനമാണ്. അങ്ങനെയൊരു നാടിനെ വിലകുറച്ചു കാണുന്ന തരത്തിലൊരു നടപടിയായിപ്പോയി. വന്ന് വന്ന് ഒന്നിനേയും വിമര്‍ശിക്കാന്‍ പാടില്ലെന്ന അവസ്ഥായായി.’ സലിം കുമാര്‍ പറഞ്ഞു.

ഇനി മുതല്‍ സിനിമയെടുക്കുമ്പോള്‍ എന്തെല്ലാം ചെയ്യണം ചെയ്യരുതെന്നൊക്കെ ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ അത് സിനിമയെ ആണ് ബാധിക്കുകയെന്നും സലിം കുമാര്‍ പറഞ്ഞു. ആവിഷ്‌കാരസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതിന്റെ അങ്ങേയറ്റമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

ജയറാമും അനുശ്രീയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയറാം അവതരിപ്പിക്കുന്ന കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ നിര്‍മ്മലയായാണ് അനുശ്രീ എത്തുന്നത്. ഇവരെക്കൂടാതെ ശ്രീനിവാസന്‍, സലികുമാര്‍, ഹരീഷ് കണാരന്‍, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സമദ്, നോബി, സുബീഷ്, കോട്ടയം റഷീദ്, ഏലൂര്‍ ജോര്‍ജ്, സുരഭി, തെസ്‌നി ഖാന്‍, മോളി കണ്ണമാലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

chandrika: