X

സല്‍മാന്റെ കേസില്‍ വാദം തുടങ്ങി; കേസ് പരിഗണിക്കുന്ന ജഡ്ജി ഉള്‍പ്പടെ കൂട്ട സ്ഥലമാറ്റം

 

സല്‍മാന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്ന ജഡ്ജി ഉള്‍പ്പെടെ 87 പേരെ സ്ഥലംമാറ്റി ഉത്തരവിറങ്ങി. സല്‍മാന്‍ ഖാനു ശിക്ഷ വിധിച്ച ജഡ്ജി ദേവ്കുമാര്‍ ഖാത്രി, വാദം കേള്‍ക്കുന്ന ജോധ്പുര്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിയുമടക്കം 87 ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടിക രാജസ്ഥാന്‍ ഹൈക്കോടതി പുറത്തിറക്കി. രാജസ്ഥാനില്‍ സാധാരന ഏപ്രില്‍ 15 നുശേഷമാണു ജഡ്ജിമാരുടെ സ്ഥലമാറ്റമെങ്കിലും ഇത്തവണ നേരത്തെയാണെന്നു റിപ്പോര്‍ട്ടുണ്ട്.

ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക സുരക്ഷയുള്ള രണ്ടാം വാര്‍ഡിലെ 106–ാം നമ്പര്‍ തടവറയിലാണു സല്‍മാനെ പാര്‍പ്പിച്ചിരിക്കുന്നത്. പീഡനക്കേസില്‍ തടവില്‍ കഴിയുന്ന അസാറാം ബാപ്പു, ഭന്‍വാരി ദേവി കൊലക്കേസ് പ്രതി മല്‍ഖന്‍ സിങ് വിഷ്‌ണോയ്, മതസ്പര്‍ധയുടെ പേരില്‍ കൊല നടത്തി വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിലെ പ്രതി ശംഭുലാല്‍ റേഗര്‍ എന്നിവരെയും ഇതേ ബ്ലോക്കിലാണു താമസിപ്പിച്ചിരിക്കുന്നത്.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട സല്‍മാന്‍ഖാന്റെ ജാമ്യാപേക്ഷയില്‍ ജോധ്പുര്‍ സെഷന്‍സ് കോടതി ഉച്ചഭക്ഷണത്തിനു ശേഷം വിധി പറയും. സാക്ഷിമൊഴികള്‍ അവിശ്വസനീയമാണെന്നു!ം ശിക്ഷ കടുത്തതാണെന്നും സല്‍മാന്റെ അഭിഭാഷകര്‍ വാദിച്ചു. ദൃക്‌സാക്ഷികളുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും കെട്ടിച്ചമച്ച തെളിവുകളാണു പൊലീസ് ഹാജരാക്കിയതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന നടനു മാനുഷികപരിഗണന നല്‍കി ജാമ്യം അനുവദിക്കണമെന്നും വാദമുയര്‍ന്നു. ജാമ്യം നല്‍കരുതെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിനു വ്യാഴാഴ്ചയാണു ജോധ്പുരിലെ സിജെഎം കോടതി സല്‍മാന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചത്.

chandrika: