X
    Categories: indiaNews

സമീര്‍ വാങ്കഡെക്ക് കണക്കില്‍പ്പെടാത്ത സ്വത്ത്; 5 വര്‍ഷത്തിനിടെ 6 വിദേശയാത്ര

മുംബൈ: നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിമരുന്ന് കേസില്‍ കുടുക്കിയ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി റിപ്പോര്‍ട്ട്. കുടുംബവുമൊത്ത് പലവട്ടം വിദേശ യാത്ര നടത്തിയെന്നും എന്‍സിബിയുടെ വിജിലന്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്യനെ ലഹരിക്കേസില്‍നിന്നു രക്ഷപ്പെടുത്താന്‍ ഷാരൂഖ് ഖാനില്‍നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസില്‍ സിബിഐ അന്വേഷണം നേരിടുകയാണ് വാങ്കഡെ. ആര്യന്‍ ഖാന്‍, സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുടെ പേര് എഫ്‌ഐആറില്‍ അവസാന നിമിഷമാണു കൂട്ടിച്ചേര്‍ത്തത്. മറ്റു ചിലരുടെ പേര് ഒഴിവാക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍സിബി ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു.എന്‍സിബി മുംബൈ ടീം സമര്‍പ്പിച്ച ഡിവിആര്‍, ആര്യന്‍ ഖാനെ എന്‍സിബി ഓഫിസില്‍ കൊണ്ടുവന്ന രാത്രിയിലെ ഹാര്‍ഡ് കോപ്പി എന്നിവയില്‍ വ്യത്യാസമുണ്ട്. 2017- 2021 അഞ്ച് വര്‍ഷം കൊണ്ട് സമീര്‍ വാങ്കഡെ കുടുംബവുമൊത്ത് ആറു വിദേശയാത്രകള്‍ നടത്തി. യുകെ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, മാലദ്വീപ് എന്നിവിടങ്ങളിലായി ആകെ 55 ദിവസമാണ് വാങ്കഡെ ചെലവഴിച്ചത്. എന്നാല്‍ ആകെ 8.75 ലക്ഷം മാത്രമേ ചെലവു വന്നുള്ളൂ എന്നാണ് വാങ്കഡെയുടെ വാദം. എന്നാല്‍ വിമാനയാത്രയ്ക്കുതന്നെ ഇത്രയും ചെലവു വരുമെന്നു കണക്കാക്കപ്പെടുന്നു. സമീര്‍ വാങ്കഡെ ദുബായ് സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ സമീര്‍ ഇതു നിഷേധിച്ചു. മാത്രമല്ല, വില കൂടിയ നിരവധി വാച്ചുകള്‍ ഉള്‍പ്പെടെ സമീര്‍ വാങ്കഡെയ്ക്ക് വരുമാനത്തിന് അനുസൃതമല്ലാത്ത സമ്പത്തുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 22 ലക്ഷം രൂപ വില വരുന്ന റോളക്‌സ് വാച്ചും ഈ ശേഖരത്തില്‍പ്പെടും. മുംബൈയില്‍ നാലു ഫ്‌ലാറ്റുകളുള്ള വാങ്കഡെയ്ക്ക് വാഷിമില്‍ 41,688 ഏക്കര്‍ നിലവുമുണ്ട്. ഗൊരേഗാവില്‍ അഞ്ചാമത്തെ ഫ്‌ലാറ്റിനായി 82.8 ലക്ഷം ചെലവിട്ടുവെന്ന് വാങ്കഡെ പറയുകയും ചെയ്തു. ഈ ഫ്‌ലാറ്റിന്റെ വില 2.45 കോടി രൂപയാണ്. വിവാഹത്തിനു മുന്‍പ് ഭാര്യയും വാങ്കഡെയും ചേര്‍ന്ന് 1.25 കോടി രൂപയ്ക്ക് ഒരു ഫ്‌ലാറ്റ് വാങ്ങിയ കാര്യവും റിപ്പോര്‍ട്ടിലുണ്ട്. ഈ പണത്തിന്റെ ഉറവിടം ദുരൂഹമായി തുടരുകയാണ്. വാങ്കഡെയുടെയും ഭാര്യയുടെയും വാര്‍ഷിക വരുമാനം 45,61,460 രൂപയാണ്.

 

webdesk11: