X

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ വിഷം ചീറ്റി ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി

ആലപ്പുഴ: ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി വനിതാ തൊഴിലാളികള്‍ക്കിടയില്‍ നിന്നും വോട്ട് തേടുന്നതിന്റെ വീഡിയോ ചര്‍ച്ചയാവുന്നു. കേരളത്തിലെ പെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ പ്രേമിച്ച് സിറിയയില്‍ കൊണ്ടുപോവുകയാണെന്നും അവിടെ അവരെ ലൈംഗീകമായി ഉപയോഗിച്ച് തീവ്രവാദികളുടെ എണ്ണം കൂട്ടുകയാണെന്നും സന്ദീപ് വചസ്പതി വീഡിയോയില്‍ പറയുന്നു. ഇത് സര്‍ക്കാര്‍ തടയുന്നില്ല പകരം മതേതരത്വം പറഞ്ഞ് പ്രതിരോധിക്കുകയാണെന്നും സന്ദീപ് ആരോപിച്ചു.

പകരം ഇത്തരം പ്രവൃത്തികള്‍ തടയാന്‍ ബിജെപിക്ക് ഒരു വോട്ട് എന്ന ആവശ്യമാണ് സന്ദീപ് മുന്നോട്ട് വെക്കുന്നത്. വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വീഡിയോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

വീഡിയോയില്‍ പറയുന്നത്;

‘നമ്മുടെ പെണ്‍കുട്ടികളുടെ അവസ്ഥ നിങ്ങള്‍ ചിന്തിച്ചോ. ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലീം പെണ്‍കുട്ടിയെ പ്രേമിക്കുന്നതിനൊന്നും ഞങ്ങള്‍ എതിരല്ല. ക്രിസ്ത്യാനിയേയും പ്രേമിക്കാം. ആര്‍ക്കും ആരേയും പ്രേമിക്കാം. പക്ഷെ മാന്യമായി ജീവിക്കണം. എന്നാല്‍ ഇവിടെ ചെയ്യുന്നത് എന്താ. നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ പ്രേമിച്ച് സിറിയയില്‍ കൊണ്ട് പോവുകയാണ്. എന്തിനാണ് സിറിയയില്‍ കൊണ്ട് പോകുന്നത്. അറുപത് പേരുടെ ഭാര്യയൊക്കെയായിട്ടാണ് പെണ്‍കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നത്. തീവ്രവാദികളാണ്.

തീവ്രവാദികളുടെ എണ്ണം കൂട്ടാന്‍ പ്രസവിച്ച് കൂട്ടുകയാണ്. അതിന് നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ കൊണ്ട് പോവുകയാണ്. ഇത് ആരാ തടയേണ്ടത്. നമ്മുടെ സര്‍ക്കാര്‍ എന്താ ചെയ്യേണ്ടത്. പറഞ്ഞാല്‍ പറയുന്നത് മതേതരത്വത്തെ കുറിച്ചാണ്. അത് നമ്മുടെ ബാധ്യതയാണ്. ഇങ്ങോട്ട് എന്ത് വേണേയും ആവാം. അങ്ങോട്ട് ചോദിച്ചാല്‍ മതേതരത്വം ആണ്. ഇതൊക്കെയാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ നോക്കി വോട്ട് ചെയ്യണം. ഇപ്പോള്‍ ഒരു ഷോക്ക് കൊടുത്തില്ലെങ്കില്‍ നമ്മുടെ നാട് നശിച്ച് പോകും. അതുകൊണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്യണം എന്ന് പറയുന്നത്.’ സന്ദീപ് വചസ്പതി പറഞ്ഞു.

 

web desk 3: