X
    Categories: indiaNews

ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി സംഘപരിവാര്‍ സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്

കൊച്ചി: ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി ബിജെപി മുന്‍ ഐടി സെല്‍ അദ്ധ്യക്ഷന്‍ ടി ജി മോഹന്‍ദാസ്. ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് ഫൈനലിന് പിന്നാലെയാണ് സംഘപരിവാര്‍ സൈദ്ധാന്തികനായ ടി ജി മോഹന്‍ദാസ് രംഗത്തെത്തിയിരിക്കുന്നത്. കിലിയന്‍ എംബാപ്പെ ആടക്കമുള്ള താരങ്ങളെ കറുത്ത പ്രേതങ്ങള്‍ എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപം നടത്തിയത്. ട്വിറ്ററിലൂടെ നടത്തിയ അധിക്ഷേപത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വിമര്‍ശനങ്ങള്‍ക്കെതിരെയും അവഗണനാ മനോഭാവമാണ് ടിജി മോഹന്‍ദാസ് കാണിക്കുന്നത്.

ട്വീറ്റിനെതിരെ വിമര്‍ശനം ശക്തമായതിന് പിന്നാലെ ഇതൊക്കെ എന്താ വര്‍ണവെറിയാണോ? എന്ന ചോദ്യവുമായി മറ്റൊരു ട്വീറ്റും മോഹന്‍ദാസ് പങ്കുവെച്ചു. ‘ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പന്‍മാരായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്! ഇതിപ്പോ എന്നേക്കാള്‍ കറുത്ത പ്രേതങ്ങള്‍. ആ എംബാപ്പെയെ രാത്രിയിലെങ്ങാന്‍ വഴിയില്‍ കണ്ടാല്‍ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ’, എന്നായിരുന്നു ടി ജി മോഹന്‍ദാസിന്റെ ആദ്യ ട്വീറ്റ്.

വിമര്‍ശനം ഉയര്‍ന്നതോടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ അദ്ദേഹം കുറിച്ചത് ഇങ്ങനെ; ‘പണ്ട് എം പി നാരായണ പിള്ള എഴുതി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണാന്‍ കൊള്ളാവുന്ന ഒരേയൊരു മുഖം ഇന്ദിരാഗാന്ധിയാണ്. മറ്റു രാഷ്ട്രീയക്കാര്‍ക്കൊന്നും ഒരു ഭംഗിയുമില്ല. ജഗജീവന്‍ റാമിന്റെ ഫോട്ടോ പത്രത്തില്‍ കണ്ടാല്‍പ്പിന്നെ അന്ന് കഞ്ഞി കുടിക്കാന്‍ തോന്നുകയില്ല! ഇതൊക്കെ എന്താ വര്‍ണവെറിയാണോ?’ നിരവധി പേരാണ് ടി ജി മോഹന്‍ദാസിന്റെ റേസിസ്റ്റ് പരാമര്‍ശത്തെ വിമര്‍ശിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.

web desk 3: