X

അമ്മക്കു പിന്നാലെ ചിന്നമ്മ

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായി പോയസ് ഗാര്‍ഡനിലെ വേദനിലയത്തിലേക്ക് എത്തിയ ശശികല, ‘അമ്മ’യുടെ വിടവാങ്ങലിലൂടെ പോയസ് ഗാര്‍ഡനിലും അണ്ണാഡിഎംകെയിലും അധികാര കേന്ദ്രമാവുകയാണ്. അണ്ണാഡിഎംകെ രാഷ്ട്രീയത്തില്‍ ഇനി ശശികല എന്ന ചിന്നമ്മയുടെ ഊഴമാണ് വരാനിരിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ശശികലയും കുപ്രസിദ്ധമായ അവരുടെ ‘മന്നാര്‍ഗുഡി മാഫിയ’യും എഐഡിഎംകെയില്‍ പിടിമുറുക്കിയെന്നതാണ് അധികാരകേന്ദ്രത്തിലേക്കുള്ള സ്ഥാനാരോഹണ നീക്കം വ്യക്തമാക്കുന്നത്. ജയലളിത ബാക്കിവെച്ച സ്ഥാനങ്ങളിലേക്ക് ശശികലയുടെ പട്ടാഭിഷേകത്തിനായി ഒരു വിഭാഗം ശക്തമായി ചരടുവലിച്ചപ്പോള്‍ കാര്യങ്ങള്‍ ആ വഴിക്ക് തന്നെ നീങ്ങുകയാണ്. പോയസ് ഗാര്‍ഡന് പുറത്ത് പ്രതിഷേധ ശബ്ദം ഉയരുന്നുണ്ടെങ്കിലും ഈ പ്രതിഷേധ സ്വരങ്ങള്‍ക്ക് വലിയ ആയുസ്സുണ്ടാവില്ലെന്ന് തമിഴക രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും അറിയാം.

സ്വസമുദായാംഗമായ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി അര്‍ധരാത്രിയിലെ മന്ത്രിസഭ സത്യപ്രതിജ്ഞയടക്കം ശശികലയുടെ ചടുലനീക്കങ്ങളും ജയലളിതയുടെ ദുരൂഹമായ ആസ്പത്രിവാസവും തമിഴ്‌നാട്ടില്‍ വലിയ കഥകള്‍ക്ക് കാരണമായിട്ടുണ്ട്. ഇതാണ് ശശികല നേതൃസ്ഥാനത്തേക്കെന്ന വാര്‍ത്ത വന്നതോടെ പോയസ് ഗാര്‍ഡന് മുന്നിലുണ്ടായ പ്രതിഷേധത്തിന് കാരണം. എന്നാല്‍ പ്രതിഷേധങ്ങള്‍ തണുപ്പിക്കാനായി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം എക്കാലവും അമ്മക്കായി ഒഴിച്ചിട്ട് പുതിയ സ്ഥാനം രൂപീകരിക്കാനാണ് പാര്‍ട്ടിയിലെ തന്റെ വിശ്വസ്തരെ കൂട്ടു പിടിച്ച് ചിന്നമ്മയുടെ നീക്കം. മാനസികമായി ജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനും ‘അമ്മാവിധേയത്വം’ ഇപ്പോഴുമുണ്ടെന്ന് തെളിയിക്കാനുമുള്ള ബുദ്ധിപൂര്‍വ്വമായ നീക്കം. അതിനാല്‍ എഐഡിഎംകെ ജനറല്‍ സെക്രട്ടറി പദം എന്നും ജയലളിതയില്‍ തന്നെ നിക്ഷിപ്തമാകും. ‘അമ്മ’യ്ക്ക് പേരിന് സ്ഥാനം വിട്ടുകൊടുത്ത് ഇനി പാര്‍ട്ടിയെ നയിക്കുക അഡീഷണല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് ‘ചിന്നമ്മയാവും.

ജയലളിതയുടെ വിശ്വസ്തയായ തോഴി ശശികല നടരാജന്‍ അമ്മയുടെ അന്ത്യയാത്രയില്‍ നിഴലുപോലെ ഒപ്പം നിന്നപ്പോള്‍ തന്നെ അണ്ണാഡിഎംകെയിലെ അധികാരകേന്ദ്രം ചിന്നമ്മയായിരിക്കുമെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. വിവാദങ്ങളും പുറത്താകലും പുനസമാഗമവും ചേര്‍ത്ത് പിടിക്കലുമെല്ലാമായി ജയലളിതക്കൊപ്പം ശശികല വാര്‍ത്തകളില്‍ എന്നും നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. ജയയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള യാത്രയിലും രാജാജി ഹാളിലെ പൊതുദര്‍ശന വേളകളിലുമെല്ലാം ഒരു നിമിഷം വിട്ടുമാറാതെ ശക്തമായ സാന്നിധ്യമായി ശശികലയുണ്ടായിരുന്നു. ജയലളിതയുടെ കഥയില്‍ ശശികലയുടെ പേര് ഒഴിവാക്കാനാവുന്ന ഒന്നല്ല.
അമ്മയുടെ നിഴലായി നിന്ന അധികാര കേന്ദ്രമായ ശശികലക്ക് അമ്മയിലും അതുവഴി അണ്ണാഡിഎംകെയിലുമുള്ള സ്വാധീനം പരസ്യമായ രഹസ്യമാണ്. മന്ത്രിസഭയിലുള്ളവരില്‍ ഭൂരിഭാഗവും അതിനാല്‍ ശശികലയുടെ വരുതിയിലാണെന്നുള്ളതിന് തെളിവാണ് അടിക്കടി മുഖ്യമന്ത്രി പനീര്‍ശെല്‍വം അടക്കം മന്ത്രിമാര്‍ പോയസ് ഗാര്‍ഡനില്‍ ശശികലയെ സന്ദര്‍ശിക്കാനെത്തുന്നത്. 132 എം.എല്‍.എമാരില്‍ 102 പേര്‍ ചിന്നമ്മയോടൊപ്പം നില്‍ക്കുന്നവരാണ്. ജയലളിതയുടെ തോഴിയായി ശശികലയുടെ വളര്‍ച്ച പൊടുന്നനെയായിരുന്നു. വീഡിയോ കട ഉടമയില്‍ നിന്ന് ചിന്നമ്മയായുള്ള ശശികലയുടെ മാറ്റം ഏവരേയും അമ്പരപ്പിക്കുന്നതാണ്. എണ്‍പതുകളില്‍ ഐഎഎസ് ഉദ്യോഗസ്ഥ ചന്ദ്രലേഖയിലൂടെയാണ് ജയലളിത ശശികലയെ കണ്ടെടുക്കുന്നത്.

ജയയുടെ ചടങ്ങുകള്‍ വീഡിയോയിലാക്കാന്‍ അനുവാദം കിട്ടിയാല്‍ ഉപകാരമാകുമെന്ന ശശികലയുടെ അപേക്ഷക്ക് ജയ ചെവിയും ഹൃദയവും നല്‍കി. അതിനിടയില്‍ ജയയെ നിരീക്ഷിക്കാന്‍ എംജിആര്‍ ഉപയോഗിച്ച ചാരയാണ് ശശികല നടരാജനെന്ന് പലരും അടക്കം പറഞ്ഞു. അങ്ങനെ വീഡിയോ പിടിക്കാനെത്തിയ ശശികല ജയയുടെ മരണത്തോടെ അണ്ണാഡിഎംകെ രാഷ്ട്രീയത്തിലെ മുഖചിത്രമാവുകയാണ്. എംജിആറിന്റെ ശവമഞ്ചത്തില്‍ നിന്ന് തള്ളിവീഴ്ത്തപ്പെട്ട ജയയെ താങ്ങിയ ശശികലയുടെ കഥകള്‍ ലോകം പറഞ്ഞു നടന്നു. വൈകാതെ 1989ല്‍ ശശികല ജയക്കൊപ്പം പോയസ് ഗാര്‍ഡനിലെത്തി. 1991ല്‍ ജയ മുഖ്യമന്ത്രിയായതോടെ ശശികല അമ്മയുടെ മറ്റു കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. അവരുടെ അനുവാദമില്ലാതെ ജയയെ കാണാന്‍ അനുമതി ലഭിക്കുക ദുഷ്‌കരമായി. ശശികലയുടെ മരുമകന്‍ സുധാകരന്‍ ജയയുടെ ദത്തുപുത്രനാവുകയും 1995ലെ സുധാകര വിവാഹത്തിലെ ആറു കോടിയുടെ ആഡംബരം ജയയെ വെട്ടിലാക്കുകയും ചെയ്തു. ഇതോടെ വിമര്‍ശന മുനയമ്പുകള്‍ ഒടിക്കാന്‍ 1996ല്‍ ആദ്യമായി ജയ ശശികലയെ പരിത്യജിച്ചു. ഇനി ബന്ധമില്ലെന്നും ആരേയും നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും തന്നെ കരുവാക്കി ചിലര്‍ അഴിമതി നടത്തിയെന്നും ജയലളിത ഉറക്കെ പറഞ്ഞു.പക്ഷേ അധികകാലം ശശികലയും ജയയും അകന്നുനിന്നില്ല.

ജയില്‍വാസത്തിന് ശേഷം തിരിച്ചെത്തിയ ജയക്കൊപ്പം പോയസ് ഗാര്‍ഡനിലേക്ക് ശശികല വീണ്ടുമെത്തി. പിന്നീട് കണ്ടതും ശശികലയുടെ ബന്ധുക്കളുടെ ഉയര്‍ച്ചയാണ്. പിന്നീട് ശശികലയുടെ സ്ഥാനത്തിന് വലിയ തോതില്‍ ഇളക്കം തട്ടിയത് 2011ലാണ്. മൂന്നാമത് അധികാരത്തിലെത്തിയ ജയ ശശികലയേയും പരിവാരങ്ങളേയും ആറ് മാസത്തിനുള്ളില്‍ പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കി. ‘നമതു എംജിആര്‍’ പബ്ലിഷര്‍ പദവി ശശികലയില്‍ നിന്ന് തിരിച്ചെടുത്ത് ‘മന്നാര്‍ഗുഡി’ സംഘത്തിനെതിരെ ശക്തമായ നടപടികളാരംഭിച്ചു. പക്ഷേ പിന്നീട് വലിയ ഒച്ചപ്പാടുകള്‍ ഇല്ലാതെ ശശികല തിരിച്ചുവന്നു ജയക്ക് അരികിലേക്ക്. അതും ഭര്‍ത്താവ് നടരാജനെ ഉപേക്ഷിച്ച്. കരുണാനിധി ചേരിയിലെ നടരാജനെ ഒരു പടി അകലം നിര്‍ത്തിയ ജയക്ക് അരികിലെത്താന്‍ നടരാജനെ ഉപേക്ഷിച്ചായിരുന്നു ശശികലയുടെ മടക്കം.
തിരിച്ചു വരവും പോയസ് ഗാര്‍ഡനിലെ താമസവും എല്ലാം വളരെ വേഗം പഴയരീതിയിലായി. ജയലളിത എന്ന നേതൃപാടവവും മേധാശക്തിയും കൂര്‍മ്മ ബുദ്ധിയുമുണ്ടായിരുന്ന രാഷ്ട്രീയ നേതാവിന്റെ പിന്‍ഗാമിയാവുക എന്നതാണ് ശശികലയ്ക്ക് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അതോടൊപ്പം ഇപ്പോള്‍ ഉയരുന്ന മുറുമുറുപ്പുകള്‍ മുന്നോട്ടുള്ള വഴി റോസാപ്പൂക്കളുടേതായിരിക്കില്ലെന്ന് ശശികലയ്ക്കുള്ള മുന്നറിയിപ്പുമാണ്.

chandrika: