Connect with us

Video Stories

അമ്മക്കു പിന്നാലെ ചിന്നമ്മ

Published

on

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായി പോയസ് ഗാര്‍ഡനിലെ വേദനിലയത്തിലേക്ക് എത്തിയ ശശികല, ‘അമ്മ’യുടെ വിടവാങ്ങലിലൂടെ പോയസ് ഗാര്‍ഡനിലും അണ്ണാഡിഎംകെയിലും അധികാര കേന്ദ്രമാവുകയാണ്. അണ്ണാഡിഎംകെ രാഷ്ട്രീയത്തില്‍ ഇനി ശശികല എന്ന ചിന്നമ്മയുടെ ഊഴമാണ് വരാനിരിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ശശികലയും കുപ്രസിദ്ധമായ അവരുടെ ‘മന്നാര്‍ഗുഡി മാഫിയ’യും എഐഡിഎംകെയില്‍ പിടിമുറുക്കിയെന്നതാണ് അധികാരകേന്ദ്രത്തിലേക്കുള്ള സ്ഥാനാരോഹണ നീക്കം വ്യക്തമാക്കുന്നത്. ജയലളിത ബാക്കിവെച്ച സ്ഥാനങ്ങളിലേക്ക് ശശികലയുടെ പട്ടാഭിഷേകത്തിനായി ഒരു വിഭാഗം ശക്തമായി ചരടുവലിച്ചപ്പോള്‍ കാര്യങ്ങള്‍ ആ വഴിക്ക് തന്നെ നീങ്ങുകയാണ്. പോയസ് ഗാര്‍ഡന് പുറത്ത് പ്രതിഷേധ ശബ്ദം ഉയരുന്നുണ്ടെങ്കിലും ഈ പ്രതിഷേധ സ്വരങ്ങള്‍ക്ക് വലിയ ആയുസ്സുണ്ടാവില്ലെന്ന് തമിഴക രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും അറിയാം.

സ്വസമുദായാംഗമായ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി അര്‍ധരാത്രിയിലെ മന്ത്രിസഭ സത്യപ്രതിജ്ഞയടക്കം ശശികലയുടെ ചടുലനീക്കങ്ങളും ജയലളിതയുടെ ദുരൂഹമായ ആസ്പത്രിവാസവും തമിഴ്‌നാട്ടില്‍ വലിയ കഥകള്‍ക്ക് കാരണമായിട്ടുണ്ട്. ഇതാണ് ശശികല നേതൃസ്ഥാനത്തേക്കെന്ന വാര്‍ത്ത വന്നതോടെ പോയസ് ഗാര്‍ഡന് മുന്നിലുണ്ടായ പ്രതിഷേധത്തിന് കാരണം. എന്നാല്‍ പ്രതിഷേധങ്ങള്‍ തണുപ്പിക്കാനായി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം എക്കാലവും അമ്മക്കായി ഒഴിച്ചിട്ട് പുതിയ സ്ഥാനം രൂപീകരിക്കാനാണ് പാര്‍ട്ടിയിലെ തന്റെ വിശ്വസ്തരെ കൂട്ടു പിടിച്ച് ചിന്നമ്മയുടെ നീക്കം. മാനസികമായി ജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനും ‘അമ്മാവിധേയത്വം’ ഇപ്പോഴുമുണ്ടെന്ന് തെളിയിക്കാനുമുള്ള ബുദ്ധിപൂര്‍വ്വമായ നീക്കം. അതിനാല്‍ എഐഡിഎംകെ ജനറല്‍ സെക്രട്ടറി പദം എന്നും ജയലളിതയില്‍ തന്നെ നിക്ഷിപ്തമാകും. ‘അമ്മ’യ്ക്ക് പേരിന് സ്ഥാനം വിട്ടുകൊടുത്ത് ഇനി പാര്‍ട്ടിയെ നയിക്കുക അഡീഷണല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് ‘ചിന്നമ്മയാവും.

ജയലളിതയുടെ വിശ്വസ്തയായ തോഴി ശശികല നടരാജന്‍ അമ്മയുടെ അന്ത്യയാത്രയില്‍ നിഴലുപോലെ ഒപ്പം നിന്നപ്പോള്‍ തന്നെ അണ്ണാഡിഎംകെയിലെ അധികാരകേന്ദ്രം ചിന്നമ്മയായിരിക്കുമെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. വിവാദങ്ങളും പുറത്താകലും പുനസമാഗമവും ചേര്‍ത്ത് പിടിക്കലുമെല്ലാമായി ജയലളിതക്കൊപ്പം ശശികല വാര്‍ത്തകളില്‍ എന്നും നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. ജയയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള യാത്രയിലും രാജാജി ഹാളിലെ പൊതുദര്‍ശന വേളകളിലുമെല്ലാം ഒരു നിമിഷം വിട്ടുമാറാതെ ശക്തമായ സാന്നിധ്യമായി ശശികലയുണ്ടായിരുന്നു. ജയലളിതയുടെ കഥയില്‍ ശശികലയുടെ പേര് ഒഴിവാക്കാനാവുന്ന ഒന്നല്ല.
അമ്മയുടെ നിഴലായി നിന്ന അധികാര കേന്ദ്രമായ ശശികലക്ക് അമ്മയിലും അതുവഴി അണ്ണാഡിഎംകെയിലുമുള്ള സ്വാധീനം പരസ്യമായ രഹസ്യമാണ്. മന്ത്രിസഭയിലുള്ളവരില്‍ ഭൂരിഭാഗവും അതിനാല്‍ ശശികലയുടെ വരുതിയിലാണെന്നുള്ളതിന് തെളിവാണ് അടിക്കടി മുഖ്യമന്ത്രി പനീര്‍ശെല്‍വം അടക്കം മന്ത്രിമാര്‍ പോയസ് ഗാര്‍ഡനില്‍ ശശികലയെ സന്ദര്‍ശിക്കാനെത്തുന്നത്. 132 എം.എല്‍.എമാരില്‍ 102 പേര്‍ ചിന്നമ്മയോടൊപ്പം നില്‍ക്കുന്നവരാണ്. ജയലളിതയുടെ തോഴിയായി ശശികലയുടെ വളര്‍ച്ച പൊടുന്നനെയായിരുന്നു. വീഡിയോ കട ഉടമയില്‍ നിന്ന് ചിന്നമ്മയായുള്ള ശശികലയുടെ മാറ്റം ഏവരേയും അമ്പരപ്പിക്കുന്നതാണ്. എണ്‍പതുകളില്‍ ഐഎഎസ് ഉദ്യോഗസ്ഥ ചന്ദ്രലേഖയിലൂടെയാണ് ജയലളിത ശശികലയെ കണ്ടെടുക്കുന്നത്.

ജയയുടെ ചടങ്ങുകള്‍ വീഡിയോയിലാക്കാന്‍ അനുവാദം കിട്ടിയാല്‍ ഉപകാരമാകുമെന്ന ശശികലയുടെ അപേക്ഷക്ക് ജയ ചെവിയും ഹൃദയവും നല്‍കി. അതിനിടയില്‍ ജയയെ നിരീക്ഷിക്കാന്‍ എംജിആര്‍ ഉപയോഗിച്ച ചാരയാണ് ശശികല നടരാജനെന്ന് പലരും അടക്കം പറഞ്ഞു. അങ്ങനെ വീഡിയോ പിടിക്കാനെത്തിയ ശശികല ജയയുടെ മരണത്തോടെ അണ്ണാഡിഎംകെ രാഷ്ട്രീയത്തിലെ മുഖചിത്രമാവുകയാണ്. എംജിആറിന്റെ ശവമഞ്ചത്തില്‍ നിന്ന് തള്ളിവീഴ്ത്തപ്പെട്ട ജയയെ താങ്ങിയ ശശികലയുടെ കഥകള്‍ ലോകം പറഞ്ഞു നടന്നു. വൈകാതെ 1989ല്‍ ശശികല ജയക്കൊപ്പം പോയസ് ഗാര്‍ഡനിലെത്തി. 1991ല്‍ ജയ മുഖ്യമന്ത്രിയായതോടെ ശശികല അമ്മയുടെ മറ്റു കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. അവരുടെ അനുവാദമില്ലാതെ ജയയെ കാണാന്‍ അനുമതി ലഭിക്കുക ദുഷ്‌കരമായി. ശശികലയുടെ മരുമകന്‍ സുധാകരന്‍ ജയയുടെ ദത്തുപുത്രനാവുകയും 1995ലെ സുധാകര വിവാഹത്തിലെ ആറു കോടിയുടെ ആഡംബരം ജയയെ വെട്ടിലാക്കുകയും ചെയ്തു. ഇതോടെ വിമര്‍ശന മുനയമ്പുകള്‍ ഒടിക്കാന്‍ 1996ല്‍ ആദ്യമായി ജയ ശശികലയെ പരിത്യജിച്ചു. ഇനി ബന്ധമില്ലെന്നും ആരേയും നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും തന്നെ കരുവാക്കി ചിലര്‍ അഴിമതി നടത്തിയെന്നും ജയലളിത ഉറക്കെ പറഞ്ഞു.പക്ഷേ അധികകാലം ശശികലയും ജയയും അകന്നുനിന്നില്ല.

ജയില്‍വാസത്തിന് ശേഷം തിരിച്ചെത്തിയ ജയക്കൊപ്പം പോയസ് ഗാര്‍ഡനിലേക്ക് ശശികല വീണ്ടുമെത്തി. പിന്നീട് കണ്ടതും ശശികലയുടെ ബന്ധുക്കളുടെ ഉയര്‍ച്ചയാണ്. പിന്നീട് ശശികലയുടെ സ്ഥാനത്തിന് വലിയ തോതില്‍ ഇളക്കം തട്ടിയത് 2011ലാണ്. മൂന്നാമത് അധികാരത്തിലെത്തിയ ജയ ശശികലയേയും പരിവാരങ്ങളേയും ആറ് മാസത്തിനുള്ളില്‍ പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കി. ‘നമതു എംജിആര്‍’ പബ്ലിഷര്‍ പദവി ശശികലയില്‍ നിന്ന് തിരിച്ചെടുത്ത് ‘മന്നാര്‍ഗുഡി’ സംഘത്തിനെതിരെ ശക്തമായ നടപടികളാരംഭിച്ചു. പക്ഷേ പിന്നീട് വലിയ ഒച്ചപ്പാടുകള്‍ ഇല്ലാതെ ശശികല തിരിച്ചുവന്നു ജയക്ക് അരികിലേക്ക്. അതും ഭര്‍ത്താവ് നടരാജനെ ഉപേക്ഷിച്ച്. കരുണാനിധി ചേരിയിലെ നടരാജനെ ഒരു പടി അകലം നിര്‍ത്തിയ ജയക്ക് അരികിലെത്താന്‍ നടരാജനെ ഉപേക്ഷിച്ചായിരുന്നു ശശികലയുടെ മടക്കം.
തിരിച്ചു വരവും പോയസ് ഗാര്‍ഡനിലെ താമസവും എല്ലാം വളരെ വേഗം പഴയരീതിയിലായി. ജയലളിത എന്ന നേതൃപാടവവും മേധാശക്തിയും കൂര്‍മ്മ ബുദ്ധിയുമുണ്ടായിരുന്ന രാഷ്ട്രീയ നേതാവിന്റെ പിന്‍ഗാമിയാവുക എന്നതാണ് ശശികലയ്ക്ക് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അതോടൊപ്പം ഇപ്പോള്‍ ഉയരുന്ന മുറുമുറുപ്പുകള്‍ മുന്നോട്ടുള്ള വഴി റോസാപ്പൂക്കളുടേതായിരിക്കില്ലെന്ന് ശശികലയ്ക്കുള്ള മുന്നറിയിപ്പുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending