X

കമ്മ്യൂണിസം ലോകമാകെ വലിച്ചെറിഞ്ഞ ചെമ്പിന്റെ നാണയമാണെന്ന് സത്താര്‍ പന്തലൂര്‍

കമ്യൂണിസമെന്നത് ലോകമാകെ വലിച്ചെറിഞ്ഞ ചെമ്പിന്റെ നാണയമാണെന്ന് എസ്‌കെഎസ്എസ്എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍. ചൈനയെ പോലുള്ള അപൂര്‍വ്വമായ രാജ്യങ്ങളില്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി അത് നില നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ സത്താര്‍ കേരളം പോലുള്ള ചില തുരുത്തുകളിലും അതുണ്ടെന്ന് പറഞ്ഞു. അതേസമയം, കമ്യൂണിസത്തെ അതിനകത്ത് തിരയുന്ന ആളുകള്‍ക്ക് കൃത്യമായ കമ്യൂണിസത്തിന്റെ പൊടിപോലും കണ്ടെത്താനാകില്ലെന്നും ഓര്‍മപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇത്ര വലതാണോ
ഈ ഇടത് …
അവധി കഴിഞ്ഞ ഓട്ടമുക്കാലാണ് കമ്യൂണിസം. ലോകമാകെ വലിച്ചെറിഞ്ഞ ചെമ്പു നാണയം. ചൈന പോലുള്ള ചില അപൂര്‍വ്വ രാജ്യങ്ങളിലും കേരളം പോലുള്ള ചില തുരുത്തുകളിലും അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി അത് നില നില്‍ക്കുന്നുണ്ട്. പക്ഷേ, അതിനകത്ത് ‘കമ്യൂണിസ’ത്തെ തിരയുന്നവര്‍ക്ക് യഥാര്‍ത്ഥ കമ്യൂണിസത്തിന്റെ പൊടിപോലും കണ്ടെത്താനാകില്ല. അത്രയും വലതാണീ ഇടത്.
പുരോഗമന നാട്യം ചമയുന്ന എസ് എഫ് ഐ പിള്ളേര്‍ക്ക് കമ്യൂണിസവും മാര്‍കിസവും എന്താണെന്ന് അറിയില്ല. കമ്യൂണിസം അതിന്റെ അക്ഷരാര്‍ത്ഥം പോലെ ‘കമ്യൂണ്‍’ ആണ്. ലിബറലിസമാകട്ടെ അതിന്റെ നേരെ എതിരാളിയും. ലിബറലിസത്തിനകത്ത് ‘കമ്യൂണ്‍’ഇല്ല. വ്യക്തി(Individual) താല്‍പര്യങ്ങളേ ഉള്ളൂ. വ്യക്തി സ്വാതന്ത്ര്യത്തിനു യാതൊന്നും തടസ്സമാകരുതെന്നാണ് അതിന്റെ മുദ്രാവാക്യം. കമ്യൂണിസമാകട്ടെ വ്യക്തിതാല്‍പര്യങ്ങളെ ഹനിച്ചു സമൂഹ താല്‍പര്യങ്ങളെ താലോലിക്കണമെന്ന് പറയുന്നു. ഒന്ന് രാവ്. മറ്റൊന്ന് പകല്‍.
കമ്പോളാധിപത്യത്തിന്റെ പുതിയ ലോകത്ത് എടുക്കാ ചരക്കാണ് കമ്യൂണിസം. സ്വയം നടക്കാന്‍ സാധിക്കാത്ത മുടന്തന്‍. ഇന്നതിനെ എസ് എഫ് ഐയും മറ്റും മറുകര കടത്താന്‍ ശ്രമിക്കുന്നത് ലിബറലിസത്തിന്റെ തോളില്‍ കയറിയാണ്. ശത്രുവായ ലിബറലിസത്തിന്റെ തോളില്‍ കമ്യൂണിസത്തെ കയറ്റിവച്ചു നടക്കുന്നത് ഒന്നാന്തരം തോല്‍വിയാണ്.
എന്നു മുതലാണ് കമ്യൂണിസ്റ്റുകള്‍ക്ക് ലിബറലിസം പ്രിയപ്പെട്ടതായത്? രാഷ്ട്രീയസാമ്പത്തിക രംഗത്തെ liberalisation മാത്രം എതിര്‍ക്കപ്പെടേണ്ടതും സാംസ്‌കാരിക രംഗത്തേത് അംഗീകരിക്കപ്പെടേണ്ടതുമാണെന്ന പാഠം ആരാണ് ഇവര്‍ക്ക് പഠിപ്പിച്ചത്? ദശകങ്ങള്‍ക്കപ്പുറം കാമ്പസുകളില്‍ സൈദ്ധാന്തിക കസര്‍ത്തുകള്‍ വാരി വിതറിയ ഇടതു വിദ്യാര്‍ത്ഥി സംഘങ്ങള്‍ ഇപ്പോള്‍, കാമ്പസില്‍ വരുന്നത് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും സദാചാരത്തിന്റെ പൊളിച്ചെഴുത്തും ലൈംഗിക സ്വാതന്ത്ര്യവും മുദ്രാവാക്യമാക്കി പൈങ്കിളി വര്‍ത്തമാനം പറഞ്ഞു കൊണ്ടാണ്. അരാജകത്വത്തിനു വാതില്‍ തുറക്കുന്ന ഇത്തരം ശ്രമങ്ങള്‍ മനുഷ്യനെ കേവല മൃഗത്തെപ്പോലെ വെറുമൊരു ഭോഗി മാത്രമാക്കുന്ന ശൈലിയാണ്. അജണ്ടകള്‍ നഷ്ടപ്പെട്ടവരുടെ അവസാനത്തെ അഭയമാണ് തെരുവുകള്‍ ചുവപ്പിച്ചു ചുവപ്പിച്ചു ‘ചുവന്ന തെരുവുകള്‍’ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍. മനുഷ്യത്വമുള്ളവര്‍ അതിനെ ചെറുത്തു തോല്‍പ്പിച്ചേ പറ്റൂ.

web desk 3: