X

സഹാറ: കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിക്ഷേപ തട്ടിപ്പ് കേസില്‍ പണം തിരിച്ചടക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഫെബ്രുവരി ആറിനകം പണം അടക്കാത്തപക്ഷം റോയിയെ ജയിലിലടക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം ലണ്ടന്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള 285 കോടി രൂപ സെബിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് കോടതി അനുമതി നല്‍കി. നോട്ട് അസാധുവാക്കിയ സാഹചര്യത്തില്‍ കോടതി നിര്‍ദേശിച്ച 600 കോടി രൂപ തിരിച്ചടക്കാനാവില്ലെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നുമായിരുന്നു റോയ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സഹാറ ഗ്രൂപ്പിന് ഇതിനകം കൂടുതല്‍ സമയം അനുവദിച്ചതായും ഫെബ്രുവരി ആറിനകം പണമടച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചു.

നിക്ഷേപകരില്‍ നിന്ന് അനധികൃതമായി 24000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നതാണ് സഹാറ ഗ്രൂപ്പിനെതിരായ കേസ്.

chandrika: