X

സീതാറാം യച്ചൂരിക്കെതിരായ കയ്യേറ്റം പ്രധാനമന്ത്രി പ്രതികരിക്കണം. പി.കെ കുഞ്ഞാലിക്കുട്ടി

 

മലപ്പുറം: സീതാറാം യെച്ചൂരിക്കെതിരായ കയ്യേറ്റം ഇന്ത്യന്‍ ജനാധിപത്യത്തിന് ലജ്ജിച്ച് തല കുനിക്കേണ്ട സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണം. ഇത്തരം കയ്യേറ്റങ്ങള്‍ക്കുള്ള പ്രചോദനകേന്ദ്രത്തെയാണ് നിയന്ത്രിക്കേണ്ടത്. എന്‍.ഡി.എയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ പ്രതിപക്ഷത്തെ ഉന്നത നേതാക്കള്‍ക്ക് വരെ സുരക്ഷ ഇല്ലാതെയായി തീര്‍ന്നിരിക്കുന്നു. ഒരു പാര്‍ട്ടിയുടെ ഉന്നതനായ ദേശീയ നേതാവിനെ അവരുടെ പാര്‍ട്ടി ആസ്ഥാനത്തിനകത്ത് വെച്ച് അക്രമിക്കാന്‍ ഒരു കൂട്ടം ക്രിമിനലുകള്‍ക്ക് മൂന്നു വര്‍ഷത്തെ നരേന്ദ്ര മോദിയുടെ ഭരണം ധൈര്യം നല്‍കിയിരിക്കുന്നുവെന്നു വേണം മനസ്സിലാക്കാന്‍. യെച്ചൂരിയെപ്പോലെ ഒരു വലിയ മതേതര നേതാവിനു നേരെയുള്ള ഈ കയ്യേറ്റം അതീവ ഗൗരവത്തില്‍ കണക്കിലെടുക്കേണ്ടതാണ്.
എഴുത്തുകാരെയും ബുദ്ധി ജീവികളേയും അക്രമിച്ച് തുടങ്ങിയ ഫാസിസ്റ്റ് ശക്തികള്‍ ഇപ്പോള്‍ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെയാണ് തിരിഞ്ഞിരിക്കുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കാന്‍ കഴിയാത്തവര്‍ കാണിക്കുന്ന അസഹിഷ്ണുതയാണ് ഇന്ന് നമ്മുടെ നാടിന്റെ ശാപം. ഈ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്രം തയ്യാറാകണം. സുരക്ഷാ വീഴ്ച വരുത്തിയ ഡല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം.
ഈ വിഷയത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറിക്ക് മുസ്‌ലിംലീഗിന്റെയും രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും എല്ലാവിധ പിന്തുണയും ഉണ്ടാകും. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

chandrika: