X

കേന്ദ്രത്തിന് തിരിച്ചടി; പെഗാസസില്‍ സുപ്രിം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം

പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് പ്രമുഖരുടെ രഹസ്യവിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തെക്കുറിച്ച് വിദഗ്ധസമിതി അന്വേഷിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് കേന്ദ്ര സർക്കാറിന് വൻ തിരിച്ചടിയായി. പെഗാസസ് ചോർച്ചയുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന് വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ആർ.വി രവീന്ദ്രൻ മേൽനോട്ടം വഹിക്കും. നാഷണൽ ഫോറൻസിക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ നവീൻ കുമാർ ചൌധരി, കൊല്ലം അമൃതവിശ്വവിദ്യാപീഠത്തിലെ പ്രൊഫസർ ഡി.പ്രഭാകരൻ, ബോംബേ ഐഐടിയിലെ ഡോ.അശ്വിൻ അനിൽ ഗുമസ്‌തേ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെ വിദഗ്ദ്ധ സമിതിക്ക് പിന്തുണ നൽകാനായും നിയോഗിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കേന്ദ്രസർക്കാർ സമിതിയുമായി സഹകരിക്കണമെന്നും സുപ്രീംകോടതി വിധിയിലുണ്ട്. വിധിപ്രസ്താവത്തിൽ കേന്ദ്രസർക്കാരിനെതിരെ കോടതി വിമർശനമുന്നയിച്ചു. സുരക്ഷയുടെ പേരും പറഞ്ഞ് എന്തും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും കേസുമായി ബന്ധപ്പെട്ട് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് കോടതിക്ക് കേന്ദ്രത്തിൽ നിന്നും ലഭിച്ചതെന്നും സുപ്രീംകോടതി വിമർശിച്ചു. ”ഈ കേസിൽ ചില ഹർജിക്കാർ പെഗാസസിന്റെ നേരിട്ടുള്ള ഇരകളാണ്. വിവര സാങ്കേതികതയുടെ വളർച്ചക്കിടയിലും സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. മാധ്യമ പ്രവർത്തകർക്ക് മാത്രമല്ല എല്ലാ വ്യക്തികൾക്കും സ്വകാര്യത അനിവാര്യമാണ്. ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കണോ എന്നത് സർക്കാർ ഗൗരവമായി പരിഗണിക്കണം.” – കോടതി വ്യക്തമാക്കി.

web desk 3: