X

2016ല്‍ റജിസ്റ്റര്‍ ചെയ്തത് 2093 കേസുകള്‍, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്നതായി ബാലാവകാശ സംരക്ഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷമായി ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. 2013 മുതല്‍ 2016 വരെ പോക്‌സോ(പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ അബ്യൂസസ്) നിയമപ്രകാരം വിവിധ പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ വിവരം ഞെട്ടിപ്പിക്കുന്നതാണ്.
കഴിഞ്ഞ വര്‍ഷം മാത്രം 2093 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ ഇരകളായത് 2192 കുട്ടികളാണ്. 2013ല്‍ 1002 കേസുകളും 2014ല്‍ 1380 കേസുകളും 2015ല്‍ 1569 കേസുകളുമാണ് റജിസ്റ്റര്‍ ചെയ്തത്. 2016ലെ കേസുകളിലെ 2,491 പ്രതികളില്‍ 1,663 പേര്‍ കുട്ടികള്‍ക്ക് അടുത്തറിയാവുന്നവരാണെന്ന് കമ്മീഷന്‍ നടത്തിയ അപഗ്രഥനത്തില്‍ വ്യക്തമായി. കുട്ടികളെ പീഡിപ്പിക്കുന്നതില്‍ 67 ശതമാനവും ഉറ്റവരും ഉടയവരുമാണെന്ന വസ്തുതയും മനസാക്ഷിയെ പിടിച്ചുകുലുക്കുന്നതാണ്. ബാക്കിയുള്ളവരില്‍ 26 ശതമാനവും അയല്‍ക്കാരാണ്.
കുടുംബാംഗങ്ങള്‍ എട്ടു ശതമാനവും ബന്ധുക്കള്‍ 7 ശതമാനവും സ്‌കൂള്‍ വാന്‍/ഓട്ടോ ഡ്രൈവര്‍മാര്‍ 2 ശതമാനവും കമിതാക്കള്‍ രണ്ടു ശതമാനവും സുഹൃത്തുക്കള്‍ 12 ശതമാനവും അദ്ധ്യാപകര്‍ മൂന്നു ശതമാനവും പരിചയക്കാര്‍ ഏഴ് ശതമാനവുമുണ്ട്. പീഡനത്തിനിരയായ 2192 കുട്ടികളില്‍ 1029 പേര്‍ 15-18 വയസ് പ്രായപരിധിയിലുള്ളവരാണ്. 10-14 വയസുകാര്‍ 800 പേരുമുണ്ട്. പീഡനത്തിനിരയായവരില്‍ 47 ശതമാനം പേര്‍ ഒ.ബി.സി വിഭാഗക്കാരാണ്. 21 ശതമാനം മുന്നാക്ക വിഭാഗത്തിലും 14 ശതമാനം പട്ടികജാതി വിഭാഗത്തിലും അഞ്ച് ശതമാനം പട്ടികവര്‍ഗത്തിലും ഉള്ളവരാണ്. പട്ടികജാതി-പട്ടികവര്‍ഗവിഭാഗത്തിന്റെ സംസ്ഥാനത്തെ മൊത്ത ജനസംഖ്യയുമായി താരമത്യം ചെയ്താല്‍ ഈ വിഭാഗത്തില്‍ പെടുന്നവരാണ് കൂടുതലും ഇരയാകുന്നത്.

chandrika: