X

‘കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല എസ്എഫ്‌ഐ തകര്‍ത്തു’, നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു

ഉന്നത വിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകര്‍ത്തു എന്ന് ആരോപിച്ച് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. നിഖില്‍ തോമസിന്റെയടക്കം വിഷയം ചൂണ്ടിക്കാട്ടിയാണ് നടപടി. വ്യാജന്മാരുടെ കൂടാരമായി എസ് എഫ് ഐ മാറിയെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകര്‍ത്തെറിയുകയാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അഭിപ്രായപ്പെട്ടു.

അതേസമയം എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ സസ്പെന്‍ഡ് ചെയ്തു. നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി. അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിച്ചു. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിക്ക് നിര്‍ദ്ദേശം നല്‍കി. പൊലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് എംഎസ്എം കോളേജ്.

കൂടാതെ എസ്.എഫ്.ഐ നേതാവ് നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സര്‍വ്വകലാശാല. നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന എസ്എഫ്ഐയുടെ വാദം വിസി തള്ളി. നിഖിലിന്റെ എംകോം അഡ്മിഷന്‍ റദ്ദാക്കുമെന്നും വി.സി പറഞ്ഞു. ഒരാള്‍ക്ക് ഒരേസമയം രണ്ട് ഡിഗ്രി ചെയ്യാന്‍ പറ്റില്ല. നിഖില്‍ തോമസ് 2017 മുതല്‍ 2020 വരെ മൂന്ന് വര്‍ഷവും കായംകുളം എംഎസ്എം കോളേജില്‍ പഠിച്ചിരുന്നു. പരീക്ഷയെഴുതിയിരുന്നു. ഇന്റേണല്‍ മാര്‍ക്ക് ലഭിച്ചതും പരീക്ഷ എഴുതിയതും മതിയായ ഹാജരുള്ളതിനാലാണ്. നിഖിലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഇങ്ങനെയൊരു വിദ്യാര്‍ത്ഥി കലിംഗയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സര്‍വ്വകലാശാല വ്യക്തമാക്കി. കായംകുളം കോളേജിനും വീഴ്ച സംഭവിച്ചിട്ടുണ്ട്. ആ കോളേജില്‍ മൂന്ന് വര്‍ഷം പഠിച്ച് തോറ്റ കുട്ടി ബികോം പാസായെന്ന രേഖ കാണിച്ചപ്പോള്‍ പരിശോധിച്ചില്ല. ഇതില്‍ കോളജിന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കോളജിനോട് വിശദീകരണം തേടും. നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്നായിരുന്നു എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പറഞ്ഞത്.

webdesk11: