X

”പിണറായി വ്യക്തിവൈരാഗ്യം തീര്‍ക്കുന്നു”- കെ.എം ഷാജഹാന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നോട് വ്യക്തി വിരോധം തീര്‍ക്കുകയാണെന്ന് കെ.എം ഷാജഹാന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബം ഡി.ജി.പി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്ത കെ.എം. ഷാജഹാന്‍ കോടതിയുടെ അനുമതിയോടെ എല്‍.എല്‍.ബി പരീക്ഷയെഴുതാന്‍ ലാ കോളജിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്.

ലാവ്‌ലിന്‍ കേസില്‍ ഇടപെട്ടതിന് തന്നെ മുഖ്യമന്ത്രി ദ്രോഹിക്കുകയാണ്. തന്റെ അറസ്റ്റ് ഭരണഘടന ലംഘനമാണ്. ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടിയേ മതിയാകു. നടപടി വ്യക്തിവൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമാണെന്നും വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറികൂടിയായ ഷാജഹാന്‍ പറഞ്ഞു. അതേസമയം അന്യായമായി ജയിലടച്ച മകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു ഷാജഹാന്റെ അമ്മ എല്‍.തങ്കമ്മയുടെ നിരാഹാരസമരം തുടരുകയാണ്. മകനെ ബോധപൂര്‍വം ദ്രോഹിക്കുകയാണെന്നും കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയാണ് പിണറായിയെന്നും അവര്‍ പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും ഡി.ജി.പി ഓഫീസിനു മുന്നില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഷാജഹാന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടര്‍ന്നാണ് ഷാജഹാന്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സമരത്തില്‍ തള്ളിക്കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചു ഷാജഹാന്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പു ചുമത്തി ജയിലില്‍ അടക്കുകയും ചെയ്തു. ഷാജഹാനെ മോചിപ്പിക്കുന്നതുവരെ നിരാഹാരം തുടരുമെന്നും ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുമെന്നും തങ്കമ്മ പറഞ്ഞു.

chandrika: