X

‘അദ്ദേഹം മികച്ച നടനാണ്, പക്ഷേ…’; ഇന്ദ്രന്‍സിന് ദേശീയ അവാര്‍ഡ് നഷ്ടപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി ശേഖര്‍ കപൂര്‍

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര മത്സരത്തില്‍ ഇന്ദ്രന്‍സിന് ദേശീയ അവാര്‍ഡ് നഷ്ടപ്പെടാനുള്ള കാരണം വ്യക്തമാക്കി ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ രംഗത്ത്.

മത്സരത്തിന്റെ അവസാന ഘട്ടം വരെ ഇന്ദ്രന്‍സിന്റെ പേര് ഉയര്‍ന്നിരുന്നു. ആളൊരുക്കത്തില്‍ അദ്ദേഹം കാഴ്ചവെച്ചത് മികച്ച പ്രകടനമാണ്. ഇന്ദ്രന്‍സ് മികച്ച നടനാണ് പക്ഷേ, 19കാരനായ ബംഗാളി നടന്‍ റിഥി സെനിന്റെ പ്രകടനം ഒരു പടിക്ക് ഉയര്‍ന്നു നില്‍ക്കുന്നതായി ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇതോടെയാണ് ഇന്ദ്രന്‍സിന് അവാര്‍ഡ് നഷ്ടമായത്. കപ്പിനും ചുണ്ടിനും ഇടയിലുള്ള വ്യത്യാസത്തിലാണ് മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹത്തിന് നഷ്ടമായത്. വി.സി അഭിലാഷ് ഒരുക്കിയ ആളൊരുക്കത്തില്‍ ഓട്ടംതുള്ളല്‍ കലാകാരന്റെ വേഷത്തിലാണ് ഇന്ദ്രന്‍സ് നിറഞ്ഞാടിയത്. അസാധ്യമായ പ്രകടനമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഇന്ദ്രന്‍സ് കാഴ്ചവെച്ചത്, ശേഖര്‍ കപൂര്‍ പറഞ്ഞു.

മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ആളൊരുക്കമാണ്.
65-ാമത് ദേശീയ ചലച്ചിത്ര പ്രഖ്യാപനത്തില്‍ മലയാള ചലച്ചിത്രങ്ങളാണ് മികച്ച നേട്ടം കൊയ്തത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഭയാനകവും ടേത്ത് ഓഫും മൂന്ന് അവാര്‍ഡുകള്‍ നേടി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് നേടി. ഈ ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനായി. സജീവ് പാഴൂരിന് തിരക്കഥക്കും അവാര്‍ഡ് ലഭിച്ചു. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനായി. മികച്ച അവലംബിത തിരക്കഥക്കുള്ള അവാര്‍ഡും ജയരാജിന് തന്നെയാണ്. കൂടാതെ ഈ ചിത്രത്തിലൂടെ നിഖില്‍ എസ് പ്രവീണ്‍ മികച്ച ഛായാഗ്രാഹകനായി. ടേക്ക് ഓഫിനു പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചപ്പോള്‍ ഈ ചിത്രത്തിലെ അഭിനയത്തിന് പാര്‍വതിക്കും പ്രത്യേക പരാമര്‍ശം ലഭിച്ചു. പ്രൊഡക്ഷന്‍ ഡിസൈനിങിന് സന്തോഷ് രാമനും അവാര്‍ഡിന് അര്‍ഹനായി.

chandrika: