X

യു.എസില്‍ മരിച്ച ഷെറിന്റെ മൃതദേഹം കൈമാറിയെന്ന് അധികൃതര്‍

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഡാലസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കൈമാറി. ഡാലസിലെ ആസ്പത്രി അധികൃതരാണ് ഷെറിന്റെ മൃതദേഹം വിട്ടുനല്‍കിയത്. എന്നാല്‍ ആര്‍ക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് വെളിപ്പെടുത്താന്‍ ഡാലസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് തയാറായില്ല.

കുട്ടിയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുമെന്നും അഭ്യൂഹമുണ്ട്. അതേസമയം മൃതദേഹം വിട്ടുകിട്ടാന്‍ ഷെറിന്റെ ബന്ധുക്കളുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഈ മാസം ഏഴിനു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നാണു ഷെറിനെ കാണാതായത്. പിന്നീട് 22നാണ് വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ വടക്കന്‍ ഡാലസിലെ കലുങ്കിനടിയില്‍നിന്ന് മൃതദേഹം കണ്ടെത്തുന്നത്.

ബിഹാറിലെ നളന്ദയിലെ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തില്‍നിന്നു രണ്ടുവര്‍ഷം മുന്‍പാണ് എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്. കുട്ടിയെ യു.എസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിന്‍ മാത്യൂസ് എന്നു മാറ്റുകയുമായിരുന്നു. അതേസമയം ഷെറിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മൊഴി മാറ്റിയ വെസ്ലി, കുഞ്ഞിനെ ദേഹോപദ്രവം ഏല്‍പിച്ചതായി പൊലീസിനോട് സമ്മതിച്ചിരുന്നു. നിര്‍ബന്ധിച്ചു പാല്‍ നല്‍കിയപ്പോള്‍ ശ്വാസതടസമുണ്ടായ ഷെറിന്‍ മരിച്ചെന്ന് കരുതി സ്ഥലത്തു നിന്നും മാറ്റിയെന്നും പിന്നീട് കലുങ്കിനടിയില്‍ ഒളിപ്പിച്ചെന്നുമായിരുന്നു മൊഴി. എന്നാല്‍ കുഞ്ഞിന് ശ്വാസ തടസമുണ്ടായപ്പോള്‍ നഴ്‌സായ സിനിയുടെ സഹായം തേടാത്തത് സംശയമുയര്‍ത്തി. മൊഴികളിലെ വൈരുധ്യവും കുഞ്ഞിനെ ഉപദ്രവിച്ചു എന്ന കുറ്റസമ്മതവും മൂലം വെസ്‌ലിയെ വീണ്ടും അറസ്റ്റു ചെയ്ത് റിച്ചര്‍ഡ്‌സണ്‍ സിറ്റി ജയിലിലടച്ചിരിക്കുകയാണ്. സിനിയെ ചോദ്യംചെയ്യാന്‍ പൊലീസ് അനുമതി തേടിയെങ്കിലും അവര്‍ സഹകരിക്കുന്നില്ല. അതേസമയം, വെസ്ലിയുടെയും സിനിയുടെയും നാലു വയസുള്ള സ്വന്തം മകള്‍ യു.എസ് നിയമപ്രകാരം ഇപ്പോള്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്.

chandrika: