X
    Categories: MoreViews

പാര്‍ട്ടി ഗ്രാമങ്ങള്‍ പരിഭ്രാന്തിയില്‍ ഷുഹൈബ് വധത്തില്‍ ഇന്ന് അറസ്റ്റുണ്ടായേക്കും

 

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.

പ്രദേശവാസികളായ നാലോ അഞ്ചോ പേരാണ് പ്രതികളെന്ന് ആദ്യ മൂന്നു ദിവസത്തിനുള്ളില്‍ത്തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇതില്‍ ഒരാള്‍ ജില്ലാ നേതാവിന്റെ ബന്ധുവും മറ്റൊരാള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ ആളുമാണെന്നും വിവരമുണ്ട്. അതേസമയം, കൊലപാതകം നടന്ന് ആറാം ദിവസവും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ നാട്ടുകാരും കോണ്‍ഗ്രസ്സ് നേതാക്കളും കനത്ത പ്രതിഷേധത്തിലാണ്.
പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച രാവിലെ പത്തു മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കും. ഇതേ ആവശ്യവുമായി കോണ്‍ഗ്രസ് നേതാവു കെ.സുധാകരന്‍ നാളെ രാവിലെ കണ്ണൂരില്‍ 48 മണിക്കൂര്‍ നിരാഹാരസമരവും തുടങ്ങാനിരിക്കുകയാണ്. യഥാര്‍ഥ പ്രതികളെ പൊലീസ് പിടികൂടുമെന്നു വിശ്വാസമില്ലാത്ത സാഹചര്യത്തില്‍, സിബിഐ അന്വേഷണം വേണമെന്നു ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷുഹൈബ് കൊല്ലപ്പെട്ട് അഞ്ചു ദിവസമായിട്ടും വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്നും പരാതിയുണ്ട്.

അതേസമയം, പ്രതികളെക്കുറിച്ചു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണു പൊലീസ് പറയുന്നത്. അക്രമികള്‍ക്കു പ്രാദേശിക സഹായം നല്‍കിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികളെക്കുറിച്ചു വ്യക്തമായി അറിയാവുന്ന സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയിലുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തു വരുന്നു.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തു തന്നെയാണു ഷുഹൈബിന്റെ കൊലയാളികളും ഒളിവില്‍ കഴിയുന്നത് എന്ന സൂചനയെ തുടര്‍ന്നു സിപിഎം ശക്തികേന്ദ്രമായ മുടക്കോഴി, പെരിങ്ങാനം, മച്ചൂര്‍ മലകളില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. അതീവരഹസ്യമായാണു റെയ്ഡ് നടത്തിയതെങ്കിലും വിവരം ചോര്‍ന്ന് അക്രമികള്‍ കടന്നുകളഞ്ഞിരിക്കാമെന്നാണു നിഗമനം.

ടിപി കേസ് പ്രതികള്‍ക്കു മുടക്കോഴിമലയില്‍ ഒളിത്താവളമൊരുക്കാന്‍ സഹായിച്ച ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സിപിഎം പ്രാദേശിക നേതൃത്വവുമായി അടുത്ത ബന്ധമുള്ള ചിലരെ ചോദ്യംചെയ്തു വരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിജീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തില്ലങ്കേരി സ്വദേശി കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിനു പിന്നില്‍ വിശദമായ ആസൂത്രണമുണ്ടെന്നതിനും പൊലീസിനു തെളിവു ലഭിച്ചു.

ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ കൊടി സുനി അടക്കമുള്ള പ്രതികളെ പിടികൂടിയതു മുടക്കോഴി മലയില്‍ നിന്നായിരുന്നു. യൂദ്ധ സമാനമായ സന്നാഹങ്ങള്‍ ഒരുക്കിയാണ് ഇന്നലെ മലകള്‍ വളഞ്ഞ് അരിച്ചുപെറുക്കിയത്. രണ്ടു ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യാനാകുമെന്നാണു പൊലീസ് പറയുന്നത്.

എടയന്നൂര്‍, മട്ടന്നൂര്‍ പ്രദേശങ്ങളിലെ റോ!ഡരികിലെ സിസിടിവി ക്യാമറകളില്‍ നിന്നു പ്രതികളുടെ കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും തിരിച്ചറിയാനായിട്ടില്ല. കൊലപാതകം കഴിഞ്ഞു മടങ്ങവേ അക്രമികള്‍ മറ്റൊരു വാഹനത്തിലേക്കു മാറിയതായി ദൃശ്യങ്ങളിലുണ്ട്. വാഹനം മാറിക്കയറാന്‍ സഹായിച്ചവരെയും പ്രതികള്‍ക്കു താമസസൗകര്യം നല്‍കിയവരെയും തിരിച്ചറിഞ്ഞതായാണു സൂചന.

മുന്നൂറോളം പേര്‍ അടങ്ങുന്ന പൊലീസ് സംഘം ഇന്നലെ ഉച്ചയ്ക്കു ശേഷം പേരാവൂരില്‍ കേന്ദ്രീകരിച്ച ശേഷമാണ് എസ്പി ജി.ശിവവിക്രം, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐമാരായ എ.വി.ജോണ്‍(മട്ടന്നൂര്‍), എ.കുട്ടിക്കൃഷ്ണന്‍(പേരാവൂര്‍) എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡിനു നീങ്ങിയത്. സായുധ സേനാംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.

chandrika: