X
    Categories: Video Stories

സെമി ചേകനൂരാവാന്‍ ബദ്ധപ്പെടുന്ന കെ.ടി ജലീലിനോട് വിനയപൂര്‍വം

ശുഐബുല്‍ ഹൈത്തമി

മലയാളത്തിലെ സയ്യിദ് ഖുതുബാകാൻ നോക്കി വഴിതെറ്റി സിയാഉദ്ദീൻ സർദാറിലെത്തി ഒടുവിൽ സെമി ചേകനൂരാവാൻ ബദ്ധപ്പെടുന്ന കെടി ജലീനെ ആക്ഷേപിക്കുന്നത് കാണുമ്പോൾ തോന്നുന്നത് സങ്കടമാണെന്ന് തോന്നുന്നു. ബോധപൂർവ്വമല്ലാതെ വരിക്കേണ്ടി വന്ന കർമ്മശാപങ്ങളുടെ കൃതാനർത്ഥങ്ങൾ ഇടവേളകളില്ലാതെ വരുമ്പോൾ ആരായാലും ഇങ്ങനെയൊക്കെത്തന്നെയേ സംഭവിക്കുകയുള്ളൂ ,പാവം.

” സ്വയം ചെയ്യുന്ന വിഭ്രംശകൃത്യങ്ങൾ കാണുമ്പോൾ ഇതത്രയും താൻ തന്നെ ചെയ്യുന്നതല്ലേ എന്ന് വർണ്യത്തിലാശങ്ക ” എന്ന മാനസികാവസ്ഥയാണ് അഭിശപ്തരുടെ സൈക്കോ. കയ്യിൽ കിട്ടുന്നത് കാണുന്നവരുടെ നേരെ വലിച്ചെറിയും , തനിക്ക് ഭീഷണിയാണെന്ന് കാണുന്നവരെ തെറിപറയും. ശാന്തമാവുമ്പോൾ റൂമിൽ കയറി കണ്ണാടിനോക്കി പൊട്ടിക്കരയും. പശ്ചാതാപത്തിന്റെ ഏകാന്ത നിമിശങ്ങൾ ആത്മവിചാരണ നടത്തുമ്പോൾ ഓടി രക്ഷപ്പെടാൻ അതേ തെറ്റ് ആവർത്തിച്ച് മതിമറക്കും. മലയാളത്തിൽ ഉന്മാദം എന്നും നാട്ടുഭാഷയിൽ ‘വസ്തുവിന്റെ ഇളക്കം’ എന്നുമൊക്കെ പറയും. ലക്ഷണങ്ങൾ നോക്കിയാൽ ഈ ഘട്ടത്തിലേക്കാണ് അദ്ദേഹത്തിന്റെ അധോഗതി. ഈ ഡിപ്രഷൻ അതിന്റെ ഇര തിരിച്ചറിയില്ല എന്നതാണ് വലിയ സങ്കീർണ്ണത.
ഇങ്ങനെയുള്ള ഒരു മനുഷ്യനോട് മനുഷ്യർ പുലർത്തേണ്ട മനോഭാവം സഹതാപം ആണെന്നാണ് ഞാൻ പഠിച്ച തത്വശാസ്ത്രം . ആളനക്കമോ വാർത്താവിതരണ ദ്വാരങ്ങളോ ഇല്ലാത്ത ഒരു മുറിയിൽ ഇരുപത്തിനാല് മണിക്കൂർ ഒറ്റപ്പെട്ട് കണ്ണടച്ച് ചിന്തിച്ചാൽ ഈ ഘട്ടത്തിലെത്തിയവർക്ക് പൂർവ്വഗതിയിലേക്ക് മടങ്ങിപ്പോകാനുള്ള വിവേകം ലഭിക്കും . അങ്ങനെയൊരാൾക്ക് കിട്ടേണ്ടത് ശാന്തതയാണ്. നാല് ഭാഗത്ത് നിന്ന് നിന്നും അത്തരമൊരു മനോപതനത്തിലെത്തിയ വ്യക്തിയെ പ്രകോപിപ്പിച്ചാൽ ഭ്രാന്തിന്റെ പൂരമാവും ശിഷ്ടവും കഷ്ടവും .

തനിക്ക് അധികാരസുഖം നൽകി പോരായ്മകൾ പൊറുത്ത് കൊടുക്കുന്ന കമ്മ്യൂണിസ്റ്റ്കാർക്ക് വേണ്ടി കെടി ജലീൽ തന്റെ മതാദർശശുദ്ധി ഊരിയെറിയുന്നത് ഘട്ടംഘട്ടമായാണ്.

മൂന്നിനങ്ങളിലുള്ള മുസ്ലിംകളാണ് കേരളത്തിലെ പൊതുമുസ്ലിം വൃത്തം. സംഘ നിഷ്ഠ മുസ്ലിംകൾ, വ്യക്തിനിഷ്ഠ മുസ്ലിംകൾ, സാംസ്ക്കാരിക മുസ്ലിംകൾ അഥവാ പൊതുബോധത്തിലെ നല്ല മുസ്ലിംകൾ.

സംഘടിതമായി ഇസ്ലാമിനെ അനുഷ്ഠിക്കുകയും അനുവർത്തിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ആദ്യത്തെ വിഭാഗമാണ് പ്രബല മതസംഘടനകളുടെ കീഴിൽ അണിനിരന്നത്. സാമൂഹിക വ്യവഹാരങ്ങളെ ഇസ്ലാമിക നിർണ്ണയങ്ങൾ ആധാരമാക്കി സ്വീകരണ – നിരാകരണങ്ങൾക്ക് വിധേയമാക്കുന്ന മത പണ്ഡിതരുടെ ശുഷ്ക്കാന്തിയാണ് അതിന്റെ ആത്മബലം .

വ്യക്തി നിഷ്ഠ ഇസ്ലാം ഏറെക്കുറെ ലിബറലുകളും എന്നാൽ കാര്യത്തോടടുക്കുമ്പോൾ പള്ളിക്കാരെയും ഖാദിയാരേയും ആശ്രയിക്കുന്നവരുടെ ചട്ടക്കൂടാണ്. ആധുനികമായ വ്യഖ്യാന സാധ്യതകൾ സ്വയം നിർമ്മിച്ച് അവർക്കിഷ്ടപ്പെട്ട രൂപത്തിൽ പടച്ചവനെയും അവൻ പറഞ്ഞയച്ചവരെയും പരികൽപ്പിക്കുന്ന ഇവരെ വായിക്കാനും കേൾക്കാനും നല്ല രസമായിരിക്കും . ഒടുവിൽ സോംപാപൊടി തിന്നത് പോലെ അകത്തോട്ട് ഇറക്കാനൊന്നും കിട്ടില്ല. മധുരം നുണയാൻ കുറേ കിട്ടും.
വിവാദങ്ങൾ വത്തക്കയായും ഫ്ലാഷ്മോബായും പോലീസിന്റെ താടിയായും ചന്ദ്രക്കലയായും മാണിക്യമലരായും കറുത്ത ആഫ്രിക്കയിലെ പർദ്ധക്കാരിയായും ഹാദിയ എന്ന ഉമ്മച്ചിക്കുട്ടിയായും പെണ്ണ്കെട്ടിന്റെ പ്രായമായുമൊക്കെയായി വരുമ്പോൾ സംഘടിത മുസ്ലിംകൾ അഭിപ്രായം പറയുന്നത് വരെ ഇവർ മിണ്ടില്ല .പിന്നെ അവർ മിണ്ടിയതിന്റെ പക്കാ എതിരെന്താണെന്ന് നോക്കി നിലപാട് പറയും. ഖുർആനും ഹദീഥുമൊക്കെ ജ്ഞാനപീഠ അവാർഡ് പ്രഖ്യാപന സമിതി വായിക്കുന്ന കണ്ണsയിട്ടാണ് അവരും വായിച്ചെന്നാക്കി വളിപ്പാക്കുക. സ്വന്തം വീട്ടിലുള്ളവരുടെ സദാചാരകാര്യത്തിൽ ആ നിലപാടായിരിക്കില്ല താനും.

സാംസ്ക്കാരിക മുസ്ലിംകൾ ആണ് കമ്മ്യൂണിസ്റ്റു
കാർ വിഭാവനം ചെയ്യുന്ന നല്ല മുസ്ലിംകൾ . ഒബിസിക്കാർക്ക് സർക്കാർ നൽകുന്ന സർവ്വ ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് തന്നെ ഞങ്ങളുടെ പേരുകൾ മുസ്ലിം പേരുകളല്ല ,അറബിനാമങ്ങളാണ് എന്ന് പറയാൻ ധൈര്യം കാണിക്കും. ഞങ്ങൾ സ്വതന്ത്രവാദികളാണ് എന്ന് പറഞ്ഞ് കൊണ്ട് തന്നെ ലിബറൽ മീഡിയകളിൽ ഇസ്ലാം പക്ഷ പ്രതിനിധികളായി വരും. അല്ലാഹുവിനും റസൂലിനുമൊക്കെ മാർക്കിട്ട് മതത്തെ മൂല്യനിർണ്ണയം നടത്തലാണ് ഇവരുടെ ആസ്ഥാന തൊഴിൽ. .

ഈ കൂട്ടത്തിൽ രണ്ടിലോ മൂന്നിലോ ഒക്കെയായിരുന്നു ജലീൽ അടുത്ത കാലം വരെ.
പിന്നെ സാക്ഷാൽ ശംസീറിനെയും ഡിഫി റഹീമിനെയുമൊക്കെ എടുത്ത് പൊട്ടൻ കിണറ്റിലെറിയണമെന്ന ഫീൽ ഇടത് ലിബറലുകൾക്ക് ഉണ്ടാക്കിക്കൊടുക്കുന്ന ചേലിലാണ് അദ്ദേഹത്തിന്റെ ഹാല് (Sub consiousness) മാറിയത്. ഹാല് മാറിയാൽ പിന്നെ പറയുന്നതിന് തക്ലീഫ് (Ethical Responsibility) ഉണ്ടാവില്ല .അല്ലാതെ , സ്വർഗാവകാശികളെ കുറിച്ച് അദ്ദേഹം അങ്ങനെയൊരു പ്രസ്താവന നടത്തുമെന്ന് എനിക്ക് തോന്നുന്നില്ല.സിയാഉദ്ദീൻ സർദാരുടെ Desperatly Seeking paradise ഒരു വിവരക്കേടൻ മലയാളി രചിച്ച മട്ടാണ് മൊത്തം ജലീലിന്റെ ഇസ്ലാം പറച്ചിലുകൾ. പലരും അതിന് മറുപടി പറയുന്നത് പോലെ ആര് സ്വർഗത്തിൽ പോവും എന്ന അവകാശത്തർക്കമല്ല അവിടെ വലിയ വിഷയം .ഒരു ബഹുസ്വര സമൂഹത്തിൽ അത്തരം സൂപ്പർ നാച്വറാലിറ്റീസ് ഇവ്വിധം ചർച്ചയാവൽ മുസ്ലിംകൾക് ദോശകരമായിട്ടാണ് ബാധിക്കുക. ഫെഡറൽ കോൺസ്റ്റിറ്റ്യൂഷൻ അനുസരിക്കേണ്ട ഒരു മന്ത്രി സമൂഹത്തിൽ വിള്ളൽ മാത്രമുണ്ടാക്കുന്ന ഒരു മതാക്ഷേപ പ്രസ്താവന നടത്തിയതാണ് രാഷ്ട്രീയ സാമൂഹിക പ്രശ്നം. “ആചാരങ്ങൾ മാറ്റപ്പെടണം” എന്ന് ദിനമന്ത്രം പോലെ ഉരുവിടുന്ന മുഖ്യമന്ത്രിക്ക് ചേരുന്ന മന്ത്രി ഇതാണ്. ” വ്യാഖ്യാനങ്ങൾ മാറ്റപ്പെടണം” എന്നാണ് ടിയാന്റ ജീവിത മന്ത്രം , ഒന്നാന്തരം മുസ്ലിം കമ്മ്യൂണിസ്റ്റ് .

വ്യവസ്ഥാപിത ഇസ്ലാമിന്റെ കേരളത്തിലെ ഏറ്റവും കെട്ടുറപ്പുള്ള ചട്ടക്കൂടാണ് സമസ്ത കേരളാ ജംഇയ്യതുൽ ഉലമ . അതിന്റെ നേതാക്കളോട് ഒരു കമ്മ്യൂണിസ്റ്റ് മുസ്ലിമിനുണ്ടാവുന്ന ഈറ സ്വാഭാവികമാണ്. ഈജിപ്ത് പിടിച്ചെടുക്കാൻ കുരിശുപട എത്തിയപ്പോൾ അവരുടെ കയ്യിലെ ഖുർആൻ നശിപ്പിക്കാതെ കാര്യം നടക്കില്ലെന്ന് തിരിച്ചറിഞ്ഞ കഥ ചരിത്രത്തിലുള്ളത് ചരിത്ര പണ്ഡിറ്റിന് അറിയാമായിരിക്കും. പക്ഷെ മരം കേറാൻ പോലുമറിയാത്ത നായ നിലാവിനോട് ദേഷ്യപ്പെട്ടാൽ മാനം നോക്കി ഓരിയിടലേ നിർവാഹമുണ്ടാവൂ.
സ്നേഹബുദ്ധ്യാ ഒന്നുണർത്തട്ടെ , ജലീലിൽ വലിയൊരു രണ്ടാം ബനാത് വാലയെ വിഭാവനം ചെയ്തിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ . പക്ഷെ ,എന്തൊക്കെയോ ഭാഗ്യദോശത്താൽ ഗുരു നിന്ദ ചെയ്തു പോയി ജലീൽ . ലോകം മൊത്തം കീഴടക്കിയ അലക്സാണ്ടർ തോറ്റുപോയതിന്റെ ചരിത്ര കാരണം ജലീൽ പി എച്ച്ഡി ഗവേഷണത്തിൽ കണ്ടിട്ടുണ്ടാവും . താൻ കീഴ്പ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവിന്റെ സ്രോതസുകൾ ഗുരുവായ അരിസ്റ്റോട്ടിലിന് കാഴ്ച്ച വെച്ചിരുന്നും എന്നും അലക്സാണ്ടർ . പക്ഷെ മുതിർന്ന് പടർന്നപ്പോൾ ആ പതിവ് യാദൃശ്ചികമായി നിലച്ചുപോയി. തുടർന്ന് കോൺസ്റ്റാന്റിനോപ്പിളിലെ വെറും ഒരു നാട്ടുരാജാവിനോട് അദ്ദേഹം തോറ്റു പോയി. മടങ്ങും വഴി നാണപ്പനി പിടിച്ച് മരിച്ച് പോയി എന്നാണ് ചരിത്രം.
പാണക്കാട് പള്ളിപ്പറമ്പിൽ പോയി ഒരുവട്ടം കണ്ണിറുമ്മി അകം തൊട്ടാൽ തീരുന്ന പ്രശ്നമേ ഇപ്പോഴുള്ളൂ. ജലീലിന് അതൊന്നും വിശ്വാസമില്ലെങ്കിൽ ഒന്ന് ഗൂഗിളിച്ചാൽ മതി. മരണപ്പെട്ടവരുടെ ആത്മാവ് വരുന്ന ലെജാവോ ,ശാസ്ത്രമാണ് ,ശാസ്ത്രം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: