X

ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ കൈക്കലാക്കി എസ്‌ഐ; സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് ഉപയോഗിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം മഗംലപുരം മുന്‍ എസ്‌ഐയും ഇപ്പോള്‍ ചാത്തന്നൂര്‍ എസ്‌ഐയുമായ ജ്യോതി സുധാകറിനെയാണ് സസ്‌പെന്റ് ചെയ്തത്. മരിച്ച വ്യക്തിയുടെ ഫോണ്‍ ബന്ധുക്കള്‍ക്ക് നല്‍കാതെ തന്റെ ഔദ്യോഗിക സിം അതിലിട്ട് ഉപയോഗിക്കുകയായിരുന്നു.

മംഗലപുരം സ്വദേശിയായ അരുണ്‍ ജെറി കഴിഞ്ഞ 18ന് ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ജെറിയുടെ ഫോണ്‍ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് എസ്‌ഐ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇപ്പോള്‍ ചാത്തന്നൂര്‍ എസ്‌ഐ ആയ ജ്യോതി സുധാകര്‍ മംഗലപുരം സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് ഫോണ്‍ എടുത്തത്. അരുണ്‍ ജെറിയുടെ ഇന്‍ക്വസ്റ്റ് നടത്തുമ്പോഴാണ് എസ്‌ഐ ഫോണെടുത്തത്.

പിന്നീട് ജ്യോതി സുധാകര്‍ മംഗലപുരത്ത് നിന്ന് സ്ഥലംമാറി പോയി. എന്നാല്‍ ഫോണ്‍ കാണുന്നില്ലെന്ന് ബന്ധുക്കള്‍ നിരന്തരം ആരോപണം ഉന്നയിച്ചുകൊണ്ടിരുന്നു. ഒടുവില്‍ സൈബര്‍ പൊലീസിലേക്കും പരാതി എത്തി. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ എസ്‌ഐ തന്നെയാണ് കൈക്കലാക്കിയതെന്ന് മനസിലായത്. ഇതോടെയാണ് ജ്യോതി സുധാകറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

web desk 1: