X

സിദ്ദീഖ് കാപ്പന് ഡല്‍ഹിയില്‍ ചികിത്സ നല്‍കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഡല്‍ഹിയില്‍ ചികിത്സ നല്‍കുന്നതാണ് നല്ലതെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇതില്‍ ഒരു മണിക്കുള്ളില്‍ യുപി സര്‍ക്കാരിന്റെ നിലപാടറിയിക്കണം. ഇതിനു ശേഷമായിരിക്കും കോടതിയുടെ അന്തിമ ഉത്തരവ്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം യുപി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കാപ്പന്‍ കോവിഡ് പോസിറ്റീവാണെന്നും താടിയെല്ലിന് പരിക്കുണ്ടെന്നും പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങളുണ്ടെന്നും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ യുപിക്ക് അടുത്തുള്ള ഡല്‍ഹിയില്‍ കാപ്പന് അടിയന്തര ചികിത്സ നല്‍കുന്നതാണ് നല്ലതെന്ന് ചീഫ് ജസ്റ്റിസും ബെഞ്ചിലെ മറ്റ് രണ്ടു അംഗങ്ങളും പറഞ്ഞു.

എന്നാല്‍ യുപി സര്‍ക്കാര്‍ ഇതിനെ ഡല്‍ഹിയിലെ ആശുപത്രി അവസ്ഥകള്‍ ചൂണ്ടിക്കാട്ടി എതിര്‍ക്കുകയായിരുന്നു. മഥുരയില്‍ കാപ്പന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങളൊന്നും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. തുടര്‍ന്നാണ് ഒരു മണിക്ക് സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്.

 

web desk 1: