X

ആ കൊലയാളികള്‍ വെറും കാഞ്ചി വലിക്കാരല്ല

സോഷ്യല്‍ ഓഡിറ്റ്

ഡോ. രാംപുനിയാനി

പുരോഗമന ലിബറല്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ ഞെട്ടിക്കുന്നതായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയല്ലാതെ മറ്റാരെയും പിന്തുടരാത്ത, ഹിന്ദുത്വത്തെ പിന്തുണക്കുന്ന ട്രോളുകളാണ് ഇവിടെയും ആഘോഷിച്ചത്. ഒരു പത്രപ്രവര്‍ത്തക മാത്രമായിരുന്നില്ല ഗൗരി, അവര്‍ ബംഗ്ലുരുവിലെ പ്രമുഖ ആക്ടിവിസ്റ്റുകൂടിയായിരുന്നു. കന്നഡ മാഗസിന്‍ ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്റര്‍ കൂടിയായിരുന്നു അവര്‍. പിതാവ് സ്ഥാപിച്ച ലങ്കേഷ് പത്രികയില്‍ നിന്ന് വേര്‍പിരിഞ്ഞാണ് അവര്‍ ഗൗരി ലങ്കേഷ് പത്രിക സ്ഥാപിച്ചത്. ജാതിയുടെയും ബ്രാഹ്മണിസത്തിന്റെയും ആര്‍.എസ്.എസിന്റെ ഹിന്ദു ദേശീയ രാഷ്ട്രീയത്തിന്റെയും കടുത്ത വിമര്‍ശകയായിരുന്നു അവര്‍.

ജനാധിപത്യവും സാമൂഹികവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അവര്‍ സ്വയം അപകടത്തില്‍ ചെന്നുചാടുകയായിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഉറച്ചുനില്‍ക്കുകയും ലിങ്കായത്ത് വിഭാഗത്തെ പ്രത്യേക മതമായി കാണുന്നതിനെ പിന്തുണക്കുകയും അതുവഴി ബ്രാഹ്മണിസ ത്തിന്റെ മേധാവിത്വം നിരസിക്കുകയും ചെയ്ത അവര്‍ ഒരു ആക്ടിവിസ്റ്റ് എന്ന പേരില്‍ ബാബ ബുദാന്‍ ഗിരി പോലുള്ള കാമ്പയിനുകള്‍ക്ക് നേതൃത്വം നല്‍കുകയും മതന്യൂനപക്ഷങ്ങള്‍ ക്കെതിരെയുള്ള അക്രമങ്ങളെ എതിര്‍ക്കുകയും ചെയ്ത കൗമു സൗഹാര്‍ദ് വേദിക് എന്ന മതേതര ഗ്രൂപ്പിലെ പ്രമുഖ വ്യക്തിയായിരുന്നു. കന്നഡയിലുള്ള അവരുടെ മാഗസിന്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നുവെന്നത് അവരെ നിര്‍വചിക്കാന്‍ കഴിയുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ദബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി എന്നിവരെ പോലെ ഗൗരിയും ഹിന്ദുത്വക്കെതിരായിരുന്നുവെന്നതാണ് പ്രധാന വിഷയം. അവരെ വധിച്ചതിന്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു. ‘ഞാന്‍ ഗൗരി’ എന്ന പേരില്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറി. രാഷ്ട്രീയ വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലും അവരുടെ ശക്തമായ ധൈര്യത്തിനും മുന്നില്‍ പ്രണാമമര്‍പ്പിച്ചാണ് അന്തിമ യാത്ര നല്‍കിയത്. അവരുടെ പ്രവൃത്തിയെക്കുറിച്ചുള്ള സ്വന്തം വീക്ഷണം ഗൗരിയുടെ ഈ പ്രസ്താവനയില്‍ നിന്ന് വായിച്ചെടുക്കാം.

‘ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചും ജാതി സമ്പ്രദായത്തെക്കുറിച്ചുമുള്ള തന്റെ വിമര്‍ശനം, താന്‍ ഹിന്ദു വിരോധിയാണെന്ന ബ്രാന്റ് നല്‍കുന്നതിന് വിമര്‍ശകര്‍ ഉപയോഗപ്പെടുത്തി. പക്ഷേ, ഒരു സമത്വ സമൂഹത്തെ സ്ഥാപിക്കുന്നതിന് ബസവണ്ണയെയും ഡോ. അംബേദ്കറെയും പോലെ എന്റെ സ്വന്തമായ ചെറിയ മാര്‍ഗത്തിലെങ്കിലും ഭരണഘടനാപരമായ ഉത്തരവാദിത്തം തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’. സാമൂഹിക പ്രശ്‌നങ്ങളോടുള്ള ഗൗരിയുടെ ഗാഢമായ പ്രതിബദ്ധതയുടെ വാക്കുകള്‍ ഇതാണ്.
ദബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി എന്നിവരെപോലെ തന്നെയാണ് ഗൗരിയുടെയും കൊലപാതകം. നിര്‍ഭയയായിരുന്ന പത്രപ്രവര്‍ത്തകയായിരുന്നു അവരെന്നതിന്റെ തെളിവ് ഇവിടെ അതിശക്തമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്തരത്തില്‍ പെട്ടവരില്‍ പലരും മരണത്തിനു വിധേയരായിട്ടുണ്ട്. അവര്‍ കൊല ചെയ്യപ്പെട്ട ഉടന്‍തന്നെ പല കാഴ്ചപ്പാടുകളും പ്രചരിപ്പിക്കപ്പെടുകയുണ്ടായി. വധത്തിനു പിന്നില്‍ നക്‌സലുകളാകാമെന്നാണ് വിരുദ്ധ പ്രത്യശാസ്ത്രക്കാരനായ അവരുടെ സഹോദരന്‍ പറഞ്ഞത്. ചില നക്‌സലുകളെ ഗൗരി മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. നക്‌സലുകള്‍ സാധാരണമായി അവരുടെ പ്രവൃത്തികള്‍ മറച്ചുവെക്കാറില്ല. സഹോദരന്റെ പ്രസ്താവന സത്യത്തില്‍ നിന്ന് അകലെയാണെന്ന് തോന്നുന്നു. ‘ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരായി സംസാരിക്കുന്ന ആരും അക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. ഇന്ത്യയുടെ സ്വഭാവത്തിനു വിരുദ്ധമായ ഒരു പ്രത്യയ ശാസ്ത്രം അടിച്ചേല്‍പിക്കാനാണ് ആഗ്രഹിക്കുന്നത്’- രാഹുല്‍ ഗാന്ധി പറഞ്ഞത് ഇങ്ങനെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിച്ച് രാഹുല്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘സമ്മര്‍ദ്ദത്തിനു വഴങ്ങി ചിലപ്പോള്‍ പ്രധാനമന്ത്രി പ്രതികരിച്ചേക്കാം. പക്ഷേ വിയോജിപ്പുകളെ തകര്‍ക്കുകയെന്നതാണ് അവരുടെ സമ്പൂര്‍ണമായ ആശയം. ഇത് ഇന്ത്യയില്‍ വളരെ ഗുരുതരമായ പ്രശ്‌നത്തിന് ഇടയാക്കുന്നതാണ്’.

പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹ നടത്തിയ പ്രസ്താവനയും സമാനരീതിയിലുള്ളതാണ്. ‘ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദബോല്‍കര്‍, എം.എം കല്‍ബുര്‍ഗി എന്നിവരെ ഇല്ലാതാക്കിയ അതേ സംഘ്പരിവാറില്‍ നിന്നുതന്നെയാണ് അവരുടെ (ഗൗരി ലങ്കേഷ്) കൊലയാളികള്‍ എത്തിയത് എന്നതിന് സാധ്യത വളരെ കൂടുതലാണ്’. ഈ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാമചന്ദ്ര ഗുഹക്ക് കര്‍ണാടക സംസ്ഥാന ബി.ജെ.പി യുവമോര്‍ച്ച വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. അതേസമയം, ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്. എന്നാല്‍, സംഘ്പരിവാറിന്റെ ‘മരണത്തെ’ ആഘോഷമാക്കി ഗൗരി എഴുതിയില്ലായിരുന്നുവെങ്കില്‍ അവരിപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നാണ് മറ്റൊരു ബി.ജെ.പി എം.എല്‍.എ പറഞ്ഞത്. പക്ഷേ അ ന്വേഷണം നടക്കുമ്പോള്‍ ദബോല്‍കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകവുമായി ഗൗരിയുടെ കൊലപാതകത്തിന് സാദൃശ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയും.

രാഹുല്‍ ഗാന്ധിയും രാമചന്ദ്ര ഗുഹയും അവരവരുടെ അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. ഈ അഭിപ്രായങ്ങള്‍ക്ക് അല്‍പം കാമ്പുള്ളതായി തോന്നുന്നു. അത്തരം കൊലപാതകികളായ കുറ്റവാളികള്‍ വെറും കാഞ്ചി വലിക്കുന്നവര്‍ മാത്രമല്ല. യഥാര്‍ത്ഥത്തില്‍ അവര്‍ മഞ്ഞുമലയുടെ മുനയിലേക്കാണ് നിറയൊഴിക്കുന്നത്. അത്തരം കൊലപാതകങ്ങളുടെ വേരുകളിലാണ് വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെ വ്യാപ്തി. ഹിന്ദു വലതുപക്ഷ പ്രത്യയശാസ്ത്രക്കാരായ സനാതന്‍ സന്‍സതില്‍ അംഗമായ ആളെ കൊലപാതകവുമായി ബന്ധപ്പെട്ട് നേര ത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തവണ കൊലപാതകത്തിന്റെ മാതൃക ഏതാണ്ട് ഒരു പോലെയാണ്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിനു ശേഷം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നിഗൂഢ പ്രത്യയശാസ്ത്രത്തിന്റെ പങ്കിനെക്കുറിച്ചുള്ള ഏറ്റവും മികച്ച പരാമര്‍ശം പ്രകടിപ്പിച്ചിരുന്നു. ‘ആര്‍.എസ്.എസും ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ട് …ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അത് സ്ഥിരീകരിക്കുന്നുണ്ട്. ഈ രണ്ട് സംഘടനകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് ആര്‍.എസ്.എസിന്റെ അത്തരമൊരു ദുരന്തം സംഭവിക്കാനുതകുന്ന അന്തരീക്ഷം രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ട്.’ ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 1948 ജൂലൈ 18ന് ശ്യാമ പ്രസാദ് മുഖര്‍ജിക്ക് എഴുതിയ കത്തില്‍ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്. ഗോദ്‌സെയുടെ ക്രൂരകൃത്യവുമായി ബന്ധപ്പെട്ട് അഭിപ്രായപ്രകടനം നടത്താതിരിക്കാന്‍ പട്ടേലിനു കഴിയുമായിരുന്നെങ്കിലും അദ്ദേഹം പ്രത്യയശാസ്ത്രത്തിന്റെ വേരുകളിലേക്ക് പോയി.

ഗാന്ധിജിയെ കൊല്ലാന്‍ ഗോദ്‌സെയെ പ്രേരിപ്പിച്ചതാണ് അതിന്റെ ആഘാതം. സമൂഹത്തിലുണ്ടായ വര്‍ഗീയ കലാപത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സത്യം. കലാപങ്ങളില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ തിരിച്ചറിയുമ്പോഴും വിദ്വേഷം സൃഷ്ടിക്കുന്ന നിഗൂഢ പ്രത്യയശാസ്ത്രത്തെ അവഗണിക്കുകയാണ്. അക്രമത്തിന്റെ പിരമിഡ് ആരംഭിക്കുന്നത് മത ന്യൂനപക്ഷങ്ങളെ നിഷേധാത്മക വീക്ഷണത്തിലേക്ക് നയിക്കുന്ന വിഭാഗീയ ദേശീയതയോടെയാണ്. ഇത് വിദ്വേഷം സൃഷ്ടിക്കുകയും അതിനാല്‍ നേതാക്കള്‍ക്ക് അക്രമം ആസൂത്രണം ചെയ്യാന്‍ കഴിയുകയും ചെയ്യുന്നു. മഹാത്മാഗാന്ധി ഹിന്ദു താല്‍പര്യങ്ങള്‍ക്ക് എതിരും മുസ്‌ലിംകളെ പ്രീതിപ്പെടുത്തുകയും ചെയ്യുകയാണെന്നായിരുന്നു ആര്‍.എസ്.എസ് പരിശീലനം ലഭിച്ച സ്വയംസേവകായ ഗോദ്‌സെ ആരോപിച്ചത്. ഗോദ്‌സെ പിന്നീട് ഹിന്ദു മഹാസഭയില്‍ ചേര്‍ന്നു. മഹാത്മാഗാന്ധിയെ ലക്ഷ്യംവെച്ചത് ഹിന്ദു ദേശീയ പ്രത്യയശാസ്ത്രത്തിന്റെ വികാസത്തിനാണെന്നാണ് ഗോദ്‌സെ കോടതിയില്‍ വ്യക്തമാക്കിയത്.

ഗൗരിയുടെ കൊലപാതകത്തില്‍ വ്യക്തമായത് എന്താണ്; കൊലപാതകികള്‍ സമൂഹത്തില്‍ വിദ്വേഷം വിതയ്ക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തില്‍ മുങ്ങിക്കുളിച്ചവരായിരിക്കാം. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദബോല്‍കര്‍, എം.എം കല്‍ബുര്‍ഗി എന്നിവരെ വധിച്ചതിന്റെ തുടര്‍ച്ചയാണ് ഗൗരിയുടെ കൊലപാതകവും. ഹിന്ദു ദേശീയ പ്രത്യയശാസ്ത്രം അത്തരം അക്രമങ്ങള്‍ക്ക് നിലകൊള്ളാവുന്ന അടിത്തറയിലാണ്. വര്‍ധിച്ചുവരുന്ന വിഭാഗീയതയും അസഹിഷ്ണുതയും കൊലപാതകങ്ങളും ക്രമാനുഗതമാണെന്ന് ഊഹിക്കാവുന്നതാണ്.

chandrika: