X

അമിത്ഷാക്കൊപ്പം വേദി പങ്കിടാനില്ല; ബി.ജെ.പിയുടെ ക്ഷണം നിരസിച്ച് പ്രമുഖര്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കൊപ്പം വേദി പങ്കിടാനാവില്ലെന്ന് തുറന്നടിച്ച് കലാസാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍. ബി.ജെ.പി നേതൃത്വത്തിന്റെ ക്ഷണം നിരസിച്ച നേതാക്കള്‍ അമിത് ഷാക്കൊപ്പം വേദി പങ്കിടില്ലെന്ന് അറിയിക്കുകയായിരുന്നു.

സുപ്രീംകോടതി മുന്‍ ജഡ്ജി അശോക് ഗാംഗുലി, പൊതുപ്രവര്‍ത്തകനും എഴുത്തുകാരനും സന്തോഷ് റാണ, ആര്‍ട്ടിസ്റ്റുകളായ രുദ്രപ്രസാദ് സെന്‍ ഗുപ്ത, ചന്തന്‍ സെന്‍, മനോജ് മിത്ര, ഗായകന്‍ അമര്‍ പോള്‍, ചിത്രകാരന്‍ സമീര്‍ എയ്ച്ച്, സൗമിത്ര ചാറ്റര്‍ജി എന്നിവരാണ് ബി.ജെ.പിയുടെ ക്ഷണം നിരസിച്ചത്.

ബംഗാളി എഴുത്തുകാരന്‍ ബന്‍കിംചന്ദ്ര ചതോപാധ്യയുമായി ബന്ധപ്പെട്ട പരിപാടിയില്‍ നിന്നാണ് ഇവര്‍ വിട്ടു നിന്നത്. ബി.ജെ.പി സര്‍ക്കാറിന്റെ നോട്ട് നിരോധനത്തിലും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബി.ജെ.പി നിലപാടിലും അതൃപ്തിയാണെന്ന് നടി സൗമിത്ര ചാറ്റര്‍ജി പറഞ്ഞു. വൈകീട്ട് വരെയും അമിത്ഷായുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ആരൊക്കെ എന്നതു സംബന്ധിച്ച് വെളിപ്പെടുത്താന്‍ ഇനിയും ബി.ജെ.പി നേതൃത്വത്തിന് പുറത്തുവിടാനായിട്ടില്ല. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ ബംഗാളിലെത്തുന്ന അമിത് ഷായെ നിരവധി പരിപാടികളില്‍ പങ്കെടുപ്പിക്കാനാണ് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം.

chandrika: