X

ബാണാസുരസാഗറിൽ സൗരവിപ്ലവം

ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ എർത്ത് ഡാമായ ബാണാസുര സാഗർ സൗരോർജ വൈദ്യുതി ഉത്പാദനത്തിൽ മാതൃകയാകുന്നു. ബാണാസുര സാഗറിലെ ഒഴുകുന്ന സൗരോർജ പാടത്തിലൂടെയാണ് ഈ സൗരോർജ വിപ്ലവത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ അണക്കെട്ടിന് മുകളിലെ ഡാം ടോപ്പ് സൗരോർജ്ജ നിലയം കൂടി ഇവിടെ സജ്ജീകരിച്ചു. 500 കിലോ വാട്ട്‌സ് ശേഷിയുള്ള ഫ്‌ളോട്ടിങ്ങ് സൗരോർജ്ജ നിലയത്തിൽ നിന്നും 1072768.1 കിലോ വാട്ട്‌സ് വൈദ്യുതിയാണ് 2020 ഡിസംബർ വരെ ഉത്പാദിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് ഫ്‌ളോട്ടിങ്ങ് സ്റ്റേഷൻ കമ്മീഷൻ ചെയ്തത്. 400 കിലോ വാട്ട്‌സ് ശേഷിയുള്ള റൂഫ് ടോപ്പ് സോളാർ പ്ലാന്റിൽ നിന്നും 99210 കിലോ വാട്ട്‌സ് വൈദ്യുതി ഉത്പാദിപ്പിച്ചു. 2016 ലാണ് അണക്കെട്ടിന് മുകളിലെ സൗരോർജ്ജ പന്തൽ കമ്മീഷൻ ചെയ്യുന്നത്. 2017 ഫെബ്രുവരി 17 നാണ് ഏറ്റവും കൂടുതൽ പ്രതിദിന ഉത്പാദനം ഇവിടെ നടന്നത്. 2493 കിലോ വാട്ട്‌സാണ് അന്നത്തെ ഉത്പാദനം. കഴിഞ്ഞ 19843 കിലോ വാട്ട്‌സ് വൈദ്യുതിയാണ് കഴിഞ്ഞ മാസം ഉത്പാദിപ്പിച്ചത്.

ബാണാസുരസാഗറിൽ അണക്കെട്ടിന് മുകളിൽ സജ്ജീകരിച്ച റൂഫ് ടോപ്പ് സൗരോർജ്ജ നിലയം

പാരിസ്ഥിതിക ആഘാതമില്ലാത്ത പദ്ധതി
പാരിസ്ഥിതിക ആഘാതമുണ്ടാക്കാത്ത വൈദ്യുതി ഉത്പാദനമാർഗങ്ങളാണ് വരുംകാലത്തിന് വേണ്ടതെന്ന തിരിച്ചറിവിൽ നിന്നാണ് ബാണാസുര സാഗറിൽ ഫ്ളോട്ടിങ്ങ് സോളാർ സ്റ്റേഷൻ എന്ന ആശയം രൂപമെടുക്കുന്നത്. വയനാട് സ്വദേശികളും എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമായ അയജ് തോമസും, വി.എം സുധീനുമാണ് ഇതിന്റെ പ്രാരംഭ സാങ്കേതിക വിദ്യ കെ.എസ്.ഇ.ബിയിൽ അവതരിപ്പിച്ചത്. ഇവിടെ നിന്നാണ് വെള്ളത്തിനു മുകളിൽ ചലിക്കുന്ന സൗരോർജ പാനലുകൾ രൂപമെടുക്കുന്നത്. 80 സെ.മി കനത്തിലുള്ള വായു നിറച്ച കോൺക്രീറ്റ് പാളികളുടെ മുകളിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചത്. ഇത് ജലാശയത്തിനു മുകളിൽ സ്വതന്ത്ര്യമായി കിടക്കും. വെള്ളത്തിന്റെ ഏറ്റകുറച്ചിലും ഗതിമാറ്റങ്ങളും പാനൽ പ്രതലത്തെ ബാധിക്കില്ല. പാരിസ്ഥിതികാഘാതം ഉണ്ടാക്കാതെ വെള്ളത്തിനു മുകളിൽ വെച്ചു തന്നെയാണ് ഈ കോൺക്രീറ്റ് പ്രതലം നിർമ്മിച്ചെടുത്തതെന്നും പ്രത്യേകത. 10 കിലോവാട്ട് ശേഷിയുള്ളതായിരുന്നു ആദ്യ പ്രോജക്ട്. 500 കിലോവാട്ട്സ് ഫ്ളോട്ടിങ്ങ് സൗരോർജ നിലയം 2017 ഡിസംബർ നാലിന് വൈദ്യുതി മന്ത്രി നാടിന് സമർപ്പിച്ചു. 260 കിലോ വാട്സ് ശേഷിയുള്ള 1938 സൗരോർജ പാനലുകളാണ് ഇതിനായി ഉപയോഗിച്ചത്. 30 കിലോ വാട്സ് ശേഷിയുള്ള 17 ഇൻവെർട്ടറുകൾ ഒരുക്കി. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ 33 കെവി സബ് സ്റ്റേഷനിലേക്കാണ് പ്രവഹിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഇന്നവേഷനൻ ഫണ്ടിൽ നിന്ന് ഏഴു കോടി രൂപയും നബാർഡ് വായ്പയായി 2.25 കോടി രൂപയും ചേർത്ത് ആകെ 9. 25 കോടി രൂപയാണ് പദ്ധതി ചെലവ്.

അണക്കെട്ടിന് മുകളിലെ സൗരോർജ നിലയം
ഒഴുകുന്ന സൗരോർജ പാടത്തിനു പുറമെ 400 കിലോവാട്ട് ശേഷിയുള്ള ഡാം ടോപ്പ് സോളാർ പ്രോജക്ടും ബാണാസുര സാഗറിൽ പിന്നീട് നടപ്പാക്കുകയായിരുന്നു. അണക്കെട്ടിനു മുകളിൽ വലിയ സോളാർ പന്തൽ ഒരുക്കിയാണ് വൈദ്യുതോൽപാദനം. സൂര്യപ്രകാശം ഇടതടവില്ലാതെ നേരെ പതിക്കുന്ന അണക്കെട്ടിന്റെ കിഴക്കേ ഭാഗത്താണ് നീളത്തിൽ സൗരോർജ പാനലിന്റെ പന്തലൊരുക്കിയത്. സഞ്ചാരികൾക്ക് വെയിലും മഴയും കൊള്ളാതെ ഇതിനിടയിലൂടെ നടക്കാമെന്ന സൗകര്യവും ഗുണകരമായി. 4.3 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. 285 മീറ്റർ നീളത്തിൽ 250 വാട്ട് ശേഷിയുള്ള 1650 പാനലുകളാണ് ഇതിനു വേണ്ടി തയ്യാറാക്കിയത്. 50 കിലോവാട്ട് ശേഷിയുള്ള ഒമ്പത് ഇൻവെട്ടറുകളിലേക്കാണ് വൈദ്യുതി ശേഖരിക്കുന്നത്. ഇവിടെ നിന്ന് ബാണാസുര സാഗറിനു മുന്നിൽ തന്നെയുള്ള 33 കെവി സബ് സ്റ്റേഷനിലെത്തിച്ചു വിതരണം ചെയ്യുന്നു. 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന വലിയ പ്രോജക്ടുകൾ ഈ രീതിയിൽ പൂർത്തിയാക്കാനുള്ള പദ്ധതി കൂടിയാണ് വൈദ്യുതി ബോർഡ് ലക്ഷ്യമിടുന്നത്.

adil: