X
    Categories: main stories

സിഎജി റിപ്പോര്‍ട്ട് സഭയില്‍ വെക്കാതെ ഐസക്; സ്പീക്കര്‍ വിശദീകരണം ചോദിച്ചിട്ട് മറുപടി നല്‍കിയില്ല-സര്‍ക്കാറിന് സ്പീക്കറെ പുല്ലുവില

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് സഭയില്‍വെക്കാതെ ധനമന്ത്രി സ്വന്തം നിലക്ക് കൈകാര്യം ചെയ്തതില്‍ വിവാദം പുകയുന്നു. ഇത് സംബന്ധിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിശദീകരണം ചോദിച്ചെങ്കിലും നല്‍കാന്‍ ഇതുവരെ ധനമന്ത്രി തയ്യാറായിട്ടില്ല. സിഎജി റിപ്പോര്‍ട്ട് നിയസഭയുടെ ടേബിളില്‍ വയ്ക്കും വരെ രഹസ്യ സ്വഭാവത്തില്‍ സൂക്ഷിക്കേണ്ട രേഖയാണ്. അത് രഹസ്യ സ്വഭാവത്തില്‍ സൂക്ഷിക്കാന്‍ ബാധ്യസ്ഥനായ ആളാണ് ധനമന്ത്രി. എന്നാല്‍ ധനമന്ത്രി തന്നെ മാധ്യമങ്ങളിലൂടെ സിഎജി റിപ്പോര്‍ട്ടിന്റെ ഉളളടക്കം വെളിപ്പെടുത്തി. ആദ്യം കരട് റിപ്പോര്‍ട്ടാണ് എന്ന് അവകാശപ്പെട്ടെങ്കിലും പിന്നീട് അന്തിമ റിപ്പോര്‍ട്ടാണെന്ന് ധനമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു. സ്വഭാവികമായും അവകാശലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണ് ഇക്കാര്യം.

പ്രതിപക്ഷം നല്‍കിയിരിക്കുന്ന അവകാശലംഘന നോട്ടീസ് തള്ളിക്കളയാന്‍ അതിനാല്‍ തന്നെ സ്പീക്കര്‍ക്ക് കഴിയില്ല. മറിച്ച് അത് പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി വിടേണ്ടി വരും. ധനമന്ത്രിയോട് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ട് ഒരാഴ്ചയായി. രേഖാമൂലം വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ടിട്ടും ഇതുവരെ അദ്ദേഹം വിശദീകരണം നല്‍കിയിട്ടില്ലെന്ന് മാത്രമല്ല സ്പീക്കറെ നേരിട്ട് കാണും എന്ന നിലപാടിലാണ് ധനമന്ത്രി.

സ്പീക്കേഴ്സ് കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്താണ് സ്പീക്കറുളളത്. അടുത്ത ആഴ്ചയോടെ മാത്രമേ സ്പീക്കര്‍ കേരളത്തിലേക്ക് മടങ്ങിയെത്തൂ. അതുകൊണ്ട് സ്പീക്കറെ ധനമന്ത്രി നേരിട്ടുകാണുന്നുവെങ്കില്‍ ഒരാഴ്ച കൂടി വൈകും. ധനമന്ത്രിയുടെ നിരന്തരമുള്ള പ്രസ്താവനകള്‍ സഭയെ അപമാനിക്കലാണ്. സഭയില്‍വെക്കാതെ സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ട ശേഷവും അതിനെക്കുറിച്ച് നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നത് സഭയുടെ അന്തസിന് നിരക്കാത്തതാണ്.

പാര്‍ട്ടിയില്‍ തോമസ് ഐസകിനെക്കാള്‍ ജൂനിയറായ സ്പീക്കര്‍ക്ക് അദ്ദേഹത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പരിമിതിയുണ്ട്. ഇത് മുതലെടുത്താണ് ഐസക് സ്വന്തം നിലക്ക് കാര്യങ്ങള്‍ ചെയ്യുന്നത്. സ്പീക്കര്‍ വിശദീകരണം ചോദിച്ചിട്ടും നല്‍കാന്‍ തയ്യാറാവാത്തതും അതുകൊണ്ടാണ്. പാര്‍ട്ടിക്കുള്ളിലെ വ്യക്തിപരമായ മൂപ്പിള തര്‍ക്കങ്ങള്‍ ജനാധിപത്യ സംവിധാനത്തിന്റെ കേന്ദ്രമായ നിയമസഭയുടെ അന്തസ് ഇടിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: