X
    Categories: Video Stories

ഏകാധിപത്യത്തിന് വഴിമാറുന്ന ഫെഡറലിസം

ഇ.ടി മുഹമ്മദ് ബഷീര്‍

സഹകരണ സ്വഭാവമുള്ള ഫെഡറല്‍ സംവിധാനം രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയുടെ അനിവാര്യഘടകമാണ്. രാജ്യത്തിന്റെ ഭിന്ന തലങ്ങളിലുള്ള വ്യക്തികളുടെയും വിവിധ മേഖലകളുടെയും സമഗ്ര വികസനം ഫെഡറല്‍ സംവിധാനത്തിലൂടെ മാത്രമേ ഉറപ്പുവരുത്താനാകൂ. സ്വാതന്ത്ര്യാനന്തരമുള്ള ഏഴ് പതിറ്റാണ്ടുകള്‍ക്കുശേഷവും ഇന്ത്യയുടെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ കടുത്ത അസന്തുലിതത്വം നിലനില്‍ക്കുന്നു. ഭരണഘടന വളരെ വിപുലമായ തലത്തില്‍ ഫെഡറല്‍ സംവിധാനത്തെ ഊന്നിപ്പറഞ്ഞത് ഇക്കാരണത്താലാണ്. എന്നാല്‍ കടുത്ത ഭീഷണികളിലൂടെയാണ് രാജ്യത്തെ ഫെഡറല്‍ സംവിധാനം ഇന്നു കടന്നുപോകുന്നത്.
രാജ്യത്ത് ആസൂത്രണ സംവിധാനമാണ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തി പദ്ധതിയും അതിന്റെ വിഹിതവും തീരുമാനിക്കുന്നതിന് അവസരമൊരുക്കിയത്. ഇത് ഫെഡറല്‍ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതും യൂണിയനില്‍ അംഗങ്ങളായ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കുന്നതുമായിരുന്നു. ഫെഡറല്‍ തത്വത്തിന്റെ കാര്യത്തില്‍ സമകാലിക ഇന്ത്യയിലെ സ്ഥിതിഗതികള്‍ നിരാശാജനകമാണ്. സമ്പത്തുള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നു. പല ജനവിഭാഗങ്ങളും ക്രൂരമായി അരികുവത്കരിക്കപ്പെടുന്നു. സഹകരണാത്മക ഫെഡറലിസത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്ന നടപടികളാണ് കാണുന്നത്.
ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നരേന്ദ്രമോദി അതിന്റെ കടക്കല്‍ കത്തിവെച്ചു. റെയില്‍വേ ബജറ്റ് ഇല്ലാതാക്കി ഫെഡറല്‍ സമ്പ്രദായത്തെ ദുര്‍ബലമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പല ഘട്ടങ്ങളിലായി പ്രഖ്യാപിച്ച പദ്ധതികളെടുക്കുക, അതൊന്നും സംസ്ഥാനങ്ങളുമായി ആലോചിക്കുകയോ പ്രദേശങ്ങളുടെ സാഹചര്യം കണക്കിലെടുക്കുകയോ ചെയ്യാതെ തയ്യാറാക്കിയവയാണെന്ന് കാണാം.
സഹകരണാത്മക ഫെഡറലിസത്തിന്റെ ഘടന ദേശീയതല പദ്ധതികളുടെയും സ്‌കീമുകളുടെയും വിവിധ നയങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇന്ത്യയില്‍ എല്ലാതരം വികസന സംരംഭങ്ങളിലും സംസ്ഥാനങ്ങള്‍ക്ക് അതിനിര്‍ണായകമായ പങ്ക് വഹിക്കാനുണ്ട്. നിയമനിര്‍മാണങ്ങള്‍ പലതും നിലവില്‍ ഫെഡറലിസത്തിനെതിരാണ്. സംസ്ഥാനാധികാരങ്ങള്‍ കൂടുതലായി കവര്‍ന്നെടുക്കുകയാണ്. സംസ്ഥാനത്തിന് അധികാരമുള്ള പട്ടികയില്‍നിന്നും കൂടുതല്‍ ഇനങ്ങള്‍ കേന്ദ്ര പട്ടികയിലേക്ക് മാറുന്നു.
സംസ്ഥാനങ്ങള്‍ക്ക് വികസനത്തിന് കണ്ടെത്താവുന്ന സ്രോതസുകള്‍ ചുരുക്കപ്പെടുന്നു. കേന്ദ്ര വിഭവസ്രോതസ്സുകള്‍ മാത്രം ശക്തിപ്പെടുന്നു. സംസ്ഥാനങ്ങളെ ഞെരിച്ചമര്‍ത്തി കേന്ദ്രം തടിച്ചുകൊഴുക്കുന്നു. ഫെഡറല്‍ സംവിധാനത്തെ യൂണിറ്ററി സംവിധാനം കൊണ്ട് പകരംവെക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം ഇല്ലാതാക്കി കേന്ദ്രീകൃത ഭരണക്രമമായ പ്രസിഡന്‍ഷ്യല്‍ ഭരണത്തെപ്പറ്റി ചര്‍ച്ചകള്‍ വന്നുകഴിഞ്ഞു. പരമാധികാരത്തിനും ഭിന്നതാവാദത്തിന്റെയും പേരില്‍ ഉയരുന്ന ശബ്ദങ്ങള്‍ ഫെഡറലിസത്തിന്റെ സാമൂഹ്യഘടനയെ ബാധിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തങ്ങളെ പരിഗണിക്കുന്നില്ലെന്ന വലിയ ആശങ്കകള്‍ എങ്ങും ഉയര്‍ന്നിട്ടുണ്ട്.
ആഗോളവത്കരണം പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവും സാങ്കേതികവിദ്യാപരവുമായ വൈവിധ്യങ്ങള്‍ക്കിടയില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അനിവാര്യമാക്കുന്നുണ്ട്. ആഗോളതലത്തില്‍ വരുന്ന മാറ്റങ്ങള്‍ പ്രാദേശികതലത്തിലും അതേപോലെ സ്വാധീനം ചെലുത്തുന്നു. ഇത് തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ കേന്ദ്ര ഭരണം മുന്നോട്ടുകൊണ്ടുപോകാവൂ. ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണ്. ത്രിപുരയിലും ഉത്തര്‍പ്രദേശിലും ബംഗാളിലും ആസാമിലും ഇതുണ്ട്.
സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ പോലുള്ളവരുടെ അനുഭവവും നമുക്കു മുന്നിലുണ്ട്. പലയിടത്തും സംഘ് പരിവാര്‍ അജണ്ട നടപ്പാക്കാനുള്ള അധികാരികളായി മാറിയിരിക്കുകയാണ് ഗവര്‍ണര്‍മാര്‍. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂക്കിനു താഴെ അരവിന്ദ് കെജ്രിവാള്‍ നേരിടുന്നത് ഏറ്റവും പ്രയാസകരമായ അവസ്ഥയാണ്. സി.ബി.ഐ, എ.സി.ബി പോലുള്ള കേന്ദ്ര ഏജന്‍സികളെ കൊണ്ട് സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണ് അവര്‍. നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിന്റെ പേരിലായിരുന്നു രാജ്യത്തിന്റെ ഇക്കാലം വരെയുള്ള അഭിമാനബോധം തന്നെ. ഇത് ജനാധിപത്യം, ഫെഡറലിസം, സഹിഷ്ണുത, രാജ്യത്തിന്റെ മതേതര സ്വഭാവം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു. ഇന്ത്യയുടെ വിജയത്തിന്റെ മുഖ്യഘടകം വൈവിധ്യങ്ങളെ അംഗീകരിച്ച ജനാധിപത്യമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മതേതര സ്വഭാവം നാള്‍ക്കുനാള്‍ ഇല്ലാതാവുകയാണ്.
വിദ്യാഭ്യാസത്തിന്റെ കാവിവത്കരണം വളരെ അപകടകരമായി മുന്നോട്ടുപോകുന്നു. ഗവേഷണം, വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങള്‍, കമ്മിറ്റികള്‍ എന്നിവയില്‍ ഹിന്ദുത്വ അജണ്ടക്കായി ആളുകളെ നിയോഗിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് തലപ്പത്ത് പ്രൊഫ. ബി.ആര്‍ ഗ്രോവറും ബിബി ലാല്‍, ബി.പി സിന്‍ഹ, കെ.എസ് ലാല്‍ പോലുള്ള സംഘ്പരിവാറുകാരുമാണ് കാര്യങ്ങള്‍ നീക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് മുന്‍ ജനസംഘം എം.പി എം.എല്‍ സോന്ധിയാണ് നയിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ബി.ജെ.പി സഹയാത്രികനായ ജി.സി പാണ്ഡെ നയിക്കുന്നു. യു.ജി.സി ഹരി ഗൗതം നയിക്കുന്നു. ഇന്ദിര ഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്‌സ് സിറ്റിങ് ബി.ജെ.പി എം.പി എല്‍.എം സിംഗ്‌വി നയിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ചില്‍ ധറം ഹിന്ദുജ ഇന്റര്‍നാഷനല്‍ സെന്ററിന്റെ പ്രസിഡണ്ടിനെയാണ് ചെയര്‍മാനാക്കിയിരിക്കുന്നത്. നാഷനല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ബി.ജെ.പിക്കായി പ്രചാരണരംഗത്തിറങ്ങിയ ഹേമമാലിനി നയിക്കുന്നു.
സഹകരണാത്മക ഫെഡറലിസത്തിന് ഭാഷാവൈവിധ്യത്തെയും കാര്യഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. 2003ല്‍ ബോഡോ, ഡോഗ്രി, മൈഥിലി, സന്താലി തുടങ്ങിയ എട്ടാം ഭരണഘടനാ ഷെഡ്യൂളില്‍ ഉള്‍പെട്ടിരുന്നു. അരികുവല്‍ക്കരിക്കപ്പെട്ട ഭാഷകളിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഭാഷകള്‍ക്ക് പാര്‍ലമെന്ററി കാര്യങ്ങളില്‍ ഇടംകിട്ടുന്നത് സഹായകമാകും. ഇത്തരം ഭാഷക്കും സാഹിത്യത്തിനും കേന്ദ്ര സര്‍ക്കാരിന്റെ വികസന ഫണ്ടുകള്‍ ലഭിക്കാനും ഇതു വഴിയൊരുക്കും.
(ചെന്നൈയിലെ സെന്റ് പീറ്റേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ ദ്രാവിഡിയന്‍ ഭാഷാ വിഭാഗം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സഹകരണാത്മക ഫെഡറലിസത്തെകുറിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണം)

ചന്ദ്രിക വെബ് ഡെസ്‌ക്‌: