X

പുതിയ ഇന്നിങ്‌സിനൊരുങ്ങി ശ്രീശാന്ത്

‘ഇക്കാലമത്രെയും ഉറച്ച പിന്തുണ നല്‍കി കൂടെ നിന്ന എല്ലാവരോടും നന്ദി’, കരിയറിലെ നിര്‍ണായകമായ സമയം കവര്‍ന്നെടുത്ത ഐ.പി.എല്‍ ഒത്തുകളി വിവാദ കേസിലെ കോടതി വിധി കേട്ടതിന് ശേഷം ശാന്തകുമാരന്‍ ശ്രീശാന്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ‘കേരള ടീമിലേക്ക് തിരിച്ചെത്തുകയാണ് ലക്ഷ്യം. പരിക്ക് മൂലം വിട്ടുനിന്ന ശേഷം മികച്ച പ്രകടനവുമായി താന്‍ തിരിച്ചെത്തിയിട്ടുണ്ട്. അതു പോലൊരു തിരിച്ചു വരവാണ് താനിപ്പോള്‍ പ്രതീക്ഷിക്കുന്നത്. കോടതി വിധിയില്‍ വളരെ സന്തോഷവാനാണ്. എപ്പോഴും ക്രിക്കറ്റ് താരമായി അറിയപ്പെടാനാണ് ആഗ്രഹം. ആരെയും കുറ്റപ്പെടുത്താന്‍ ഇപ്പോള്‍ മുതിരുന്നില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താനെന്നും ശ്രീശാന്ത് കോടതി വിധിക്ക് പിന്നാലെ പ്രതികരണം തേടിയെത്തിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിലക്കുനീക്കികൊണ്ടുള്ള ഹൈക്കോടതി വിധിക്കു പിന്നാലെ ദൈവത്തിനു നന്ദി പറയുന്നുവെന്ന് ശ്രീശാന്ത് ട്വിറ്ററിലും പ്രതികരിച്ചു. നിര്‍ണായകമായ കോടതി വിധി കേള്‍ക്കാന്‍ ശ്രീശാന്ത് രാവിലെ തന്നെ ഹൈക്കോടതിയില്‍ എത്തിയിരുന്നു. കോടതി വിധിക്ക് ശേഷം കലൂരിലെ സെന്റ് ആന്റണീസ് പള്ളിയിലെത്തി മെഴുകുതിരി നേര്‍ന്ന് അല്‍പ നേരം പ്രാര്‍ഥിച്ചു. താരത്തെ തിരിച്ചറിഞ്ഞ ചിലര്‍ കാര്യം തിരക്കി. അവരോട് നന്ദി പറഞ്ഞ ശേഷം ഇടപ്പള്ളിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സന്തോഷം പങ്കുവച്ചു. ഒടുവില്‍ സത്യം പുറത്തു വന്നെന്നായിരുന്നു ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയുടെ പ്രതികരണം. പ്രതികരണത്തിനിടെ ഭുവനേശ്വരി പൊട്ടിക്കരയുകയും ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മെയിലാണ് ഡല്‍ഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീശാന്തിനൊപ്പം അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ താരങ്ങളും അറസ്റ്റിലായി. തുടര്‍ന്ന്, മൂവരെയും ക്രിക്കറ്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത ബിസിസിഐ, അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍, പട്യാല സെഷന്‍സ് കോടതി 2015 ജൂലൈയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. 27 ദിവസത്തെ തിഹാര്‍ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ശ്രീശാന്ത് ജയിലില്‍ കഴിഞ്ഞ 27 ദിവസവും പിന്നീടുള്ള രണ്ടു മാസവും ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത അനുഭവങ്ങളാണ് നല്‍കിയതെന്ന് പറഞ്ഞിരുന്നു.
പാട്യാല സെഷന്‍സ് കോടതി വിധി താരത്തിന് കളത്തിലേക്കുള്ള തിരിച്ചുവരവിന് അവസരമൊരുക്കി. പക്ഷേ ബിസിസിഐ കടുംപിടുത്തും തുടര്‍ന്നു. ശ്രീശാന്തിനെതിരെ തെളിവില്ലെന്ന് കോടതി പറഞ്ഞെങ്കിലും വിലക്ക് മാറിയില്ല. ഇതിനിടെ സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ താരത്തിന് ക്ഷണം ലഭിച്ചു. കഴിഞ്ഞ ജനുവരി 17ന് സ്‌കോട്ട്‌ലാന്റ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുമതി തേടി ശ്രീശാന്ത് കെ.സി.എ മുഖേന അപേക്ഷ നല്‍കി. എന്നാല്‍ വിലക്ക് നീക്കാനുള്ള പുതിയ സാഹചര്യമില്ലെന്നായിരുന്നു ബി.സി.സി.ഐയുടെ മറുപടി. ഇതേ തുടര്‍ന്ന് തന്നെ കളിക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐയോട് ട്വിറ്ററിലൂടെ ശ്രീശാന്ത് ആവശ്യപ്പെട്ടത് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. ശ്രീശാന്തിനെ പരിഹസിച്ച് മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ ചോപ്ര നടത്തിയ അഭിപ്രായ പ്രകടനം വിവാദത്തിനും വഴിയൊരുക്കി. ശ്രീശാന്തിന് തിരിച്ചു വരാനാവില്ലെന്നായിരുന്നു ആകാശ് ചോപ്രയുടെ ട്വിറ്റര്‍ പ്രതികരണം. എന്നാല്‍ ഇത് വ്യക്തിവൈരാഗ്യമാണോ എന്നറിയില്ലെന്നും ഇത്തരം എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ലെന്നുമായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. വീണ്ടും ശ്രീശാന്ത് ഇതേ ആവശ്യം ഉന്നയിച്ച് അപേക്ഷ നല്‍കിയെങ്കിലും ബി.സി.സി.ഐ നിലപാട് മാറ്റിയില്ല.
മാര്‍ച്ച് ആറിന് അച്ചടക്ക സമിതി തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഇമെയില്‍ അയച്ചു. എന്നാല്‍ വിലക്ക് നീക്കാനോ അനുമതി നല്‍കാനോ കഴിയില്ലെന്ന് വ്യക്തമാക്കി ഏപ്രില്‍ 15ന് മറുപടി നല്‍കി. ഇതിന്റെ പകര്‍പ്പും ബി.സി.സി.ഐ ഹൈകോടതിയില്‍ ഹാജരാക്കി. തിരിച്ചുവരവിന് ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും തടസം സൃഷ്ടിച്ചതോടെ ശ്രീശാന്ത് കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്വാഭാവികനീതി പുലര്‍ത്താതെയുള്ള നടപടിയാണ് ബിസിസിഐ അച്ചടക്കസമിതിയില്‍ നിന്നുണ്ടായതെന്ന് ശ്രീശാന്ത് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

chandrika: