X

കിങ് ഖാന്‍മാരോട് നാടു വിടാന്‍ ആഹ്വാനം; വിദ്വേഷ പ്രസംഗവുമായി വീണ്ടും പ്രാചി

ജബല്‍പൂര്‍: ബോളിവുഡ് നായകന്മാരായ ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ എന്നിവര്‍ പാകിസ്താനിലേക്ക് പോകട്ടെയെന്ന് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. പാകിസ്താന്‍ താരങ്ങള്‍ അവരുടെ രാജ്യങ്ങളില്‍ പോയി കഴിവ് തെളിയിക്കട്ടെ എന്ന് പറഞ്ഞ സാധ്വി, പിന്നീട് വിദ്വേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ തിരിയുകയായിരുന്നു. പാകിസ്താന്‍ താരങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ താരങ്ങളും പാകിസ്താനിലേക്ക് പോകണമെന്നും അവര്‍ പറഞ്ഞു.

സിനിമാ മേഖലയിലെ പാക്ക് താരങ്ങള്‍ക്കു നേരെ ചില സംഘടനകള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ‘അവര്‍ ആര്‍ട്ടിസ്റ്റുകളാണ്, ഭീകരരല്ല’ എന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സല്‍മാന്‍ ഖാന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് മൂന്ന് താരങ്ങളും ഇന്ത്യ വിടണമെന്ന് സാധ്വി പ്രഖ്യപിച്ചത്. അയല്‍രക്കവുമായി നല്ല ബന്ധം അനിവാര്യമാണെന്ന് പറഞ്ഞ പ്രാചി എന്നാല്‍ ചീത്ത അയല്‍ക്കാരെ ഒരു പാഠം പഠിപ്പിക്കേണ്ടത് ആവശ്യമാണെന്നും വ്യക്തമാക്കി.

കശ്മീര്‍ പ്രശ്‌നത്തിന് ഉത്തരവാദി മഹാത്മാ ഗാന്ധിയാണ്. അതുകൊണ്ട് ഗാന്ധി തന്റെ മാതൃകയായിട്ടില്ലെന്നും നാഥുറാം ഗോഡ്‌സെയയാണ് താന്‍ സല്യൂട്ട് ചെയ്യുന്നതെന്നും സാധ്വി കൂട്ടിച്ചേര്‍ത്തു.

Web Desk: