X

കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള താക്കീതായി എസ്ടിയു പാര്‍ലിമെന്റ് മാര്‍ച്ച്

മോദി സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിലും രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയതക്കുമെതിരെ സ്വതന്ത്ര തൊഴിലാളി യൂനിയന്‍ നടത്തിയ പാര്‍ലിമെന്റ് മാര്‍ച്ച് കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള താക്കീതായി മാറി. അംബേദ്ക്കര്‍ ഭവന്‍ പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് റാണി ജാന്‍സി റോഡില്‍ വച്ച് പോലീസ് തടഞ്ഞു. മാര്‍ച്ച് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സിക്രട്ടറി ഇ ടി. മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു. തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ദേശീയ തലത്തില്‍ ലേബര്‍ എംപ്ലോയ്‌മെന്റ് കമ്മീഷന്‍ രൂപീകരിക്കണമെന്ന് ഇടി ആവശ്യപ്പെട്ടു. തൊഴില്‍ മേഖലയിലെ നിയമലംഘനങ്ങള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കമ്മീഷന്‍ രൂപീകരിക്കുക അത്യവാശമാണ്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ കടുത്ത തൊഴില്‍ വിവേചനമാണ് നേരിടുന്നത്. തുല്യ തൊഴില്‍ തുല്യ വേതനം എന്ന അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട തൊഴിലവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ലിംഗനീതി തൊഴിലിടങ്ങളില്‍ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം അദ്ദേഹം പറഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാന മാസ വേതനം 18000 രൂപയായി നിജപ്പെടുത്തണം. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങളുണ്ടാവണമെന്നും ഇ ടി. പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നു പോരുന്ന സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ സാധാരണ തൊഴിലാളിക്ക് ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ എല്ലാവരും ഒന്നിച്ച് നിന്ന് പൊരുതേണ്ടതുണ്ട്. വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തില്‍ തൊഴിലാളികളുടെ പങ്ക് ഒഴിച്ചു കൂടാനാവില്ല.വര്‍ഷങ്ങളോളം ട്രേഡ് യൂനിയന്‍ രംഗത്ത് പ്രവര്‍ത്തിച്ച തനിക്ക് തൊഴിലാളിയായിരുന്നു എന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. സംഘ പരിവാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന വര്‍ഗീയ നയങ്ങള്‍ രാജ്യത്തിന്റെ മതേതര സ്വഭാവം ഇലാതാക്കും. അത് അനുവദിക്കാന്‍ കഴിയില്ല ഇ ടി. മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ വര്‍ഗീയ അജണ്ടകളെ ശക്തമായ സമരങ്ങളിലുടെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുമെന്ന് എസ് ടി യു ദേശീയ പ്രസിഡന്റ് അംജദ് അലി പറഞ്ഞു. നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങള്‍ എന്ത് വില കൊടുത്തതും രാജ്യത്തെ തൊഴിലാളി വര്‍ഗം സംരക്ഷിക്കുമെന്ന് എസ്. ടി. യു ദേശീയ സിക്രട്ടറി അഡ്വ. എം റഹ്മത്തുല്ല പറഞ്ഞു. എസ്ടിയു കേരള സംസ്ഥാന പ്രസിഡന്റ് അഹ്മദ് കുട്ടി ഉണ്ണികുളം, മുസ്ലിം യൂത്ത് ലീഗ് ദേശീയ സിക്രട്ടറി സി.കെ സുബൈര്‍, മുഹമ്മദ് ഹലീം (ദില്ലി കെ.എം.സി സി ) സഫറുല്ല മുല്ല,എം.എ.കരീം, അഡ്വ.പി എം ഹനീഫ്, അഖില്‍ അഹ്മദ്, രഖുനാഥ് പന്‍വേലി, മുഹമ്മദ് ഹാറൂന്‍ഷാ, ഹനീഫ മാഹി,
കെ പി മുഹമ്മദ് അഷ്‌റഫ്, സി.എച്ച് ജമീല, എന്നിവര്‍ സംസാരിച്ചു. ഉമ്മര്‍ ഒട്ടുമ്മല്‍, കെ കെ ഹംസ, അഡ്വ.വേളാട്ട് അഹമ്മദ്, കല്ലടി അബൂബക്കര്‍, പി എം ഹാരിസ്, മാഹീന്‍ അബുബക്കര്‍, പി.എ.ഷാഹുല്‍ ഹമീദ്, വല്ലാഞ്ചിറ മജീദ്, നസീമ ബീഗം, പി ലക്ഷ്മി , എസ്. അബൂബക്കര്‍, എ ഫെസല്‍, എ. സൈതാലി, അബുള്‍ ഹുസൈന്‍ മുല്ല, ബീഫാത്തിമ ഇബ്രാഹിം, പി കെ ഇബ്രാഹിം, ഹലീല്‍ റഹ്മാന്‍ തുടങ്ങിയവര്‍ നേത്ത്ര്തം നല്‍കി.

chandrika: