X

ഹാദിയയ്ക്ക് നീതി നിഷേധം; മഹാരാജാസ് കോളേജില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് നേരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് നേരെ എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയ്ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. ‘ആര്‍.എസ്.എസിന് വിടുപണി ചെയ്യും വനിതാ കമ്മീഷന്‍ തുലയട്ടെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഫ്രീ ഹാദിയ എന്ന ബാനറുകള്‍ പിടിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സ്റ്റുഡന്റ്‌സ് ഫോര്‍ ഹാദിയ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കോളേജില്‍ ഉദ്ഘാടനത്തിനായി എത്തിയ എം.സി ജോസഫൈന്‍ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു അപ്രതീക്ഷിത പ്രതിഷേധം.

ആര്‍.എസ്.എസ് താത്പര്യം സംരക്ഷിക്കാനാണ് വനിതാ കമ്മീഷന്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിക്കാന്‍ ശ്രമിക്കാതെ നിയമതടസം ചൂണ്ടിക്കാട്ടി പോവാതിരിക്കുന്നത് നീതികേടാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ഹാദിയ വീട്ടിലെത്തിയിട്ട് മൂന്ന് മാസം മാത്രമല്ലേ ആയുള്ളൂ എന്ന് പറഞ്ഞ വനിതാ കമ്മീഷന്‍ അധ്യക്ഷയെ അല്ല അഞ്ചുമാസമായി എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ തിരുത്തുകൊടുത്തു. ഹാദിയയെ 27 ന് സുപ്രീം കോടതിയില്‍ ഹാജരാക്കുമ്പോള്‍ കൂടെപ്പോവുമോ എന്ന ചോദ്യത്തിന് ഇല്ല അക്കാര്യം കോടതി ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു ജോസഫൈന്റെ മറുപടി.

നേരത്തെ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ടെന്ന ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മയുടെ പരാമര്‍ശത്തെ തള്ളി എംസി ജോസഫൈന്‍ രംഗത്ത് വന്നിരുന്നു. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരമാര്‍ശം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന സംശയുമുണ്ടെന്നും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്തെ ദേശിയ തലത്തില്‍ ഇകഴ്ത്തി കാണിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് രേഖാ ശര്‍മയുടെ പ്രസ്താവനയെന്നും ജോസഫൈന്‍ കുറ്റപ്പെടുത്തിയുരുന്നു. കേരളത്തില്‍ ലൗവ് ജിഹാദുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ലവ് ജിഹാദ് അല്ല നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്നായിരുന്നു രേഖ ശര്‍മ പറഞ്ഞത്. ഇതിന് മറുപടിയായാണ് ജോസഫൈന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

chandrika: