X

തെരഞ്ഞെടുപ്പ്: മതവികാരം ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ മതത്തെ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് എന്നത് മതേതരമായ പ്രവര്‍ത്തിയാണെന്നും ജനാധിപത്യ പ്രക്രിയയില്‍ നിന്ന് മതത്തെ മാറ്റി നിര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു.
രണ്ടു പതിറ്റാണ്ട് മുമ്പ് സുപ്രീം കോടതി പുറപ്പെടുവിച്ച ഹിന്ദുത്വം ആധാരമാക്കിയുള്ള വിധിയാണ് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് തിരുത്തിയത്. ഹിന്ദുത്വം എന്നത് ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവിതചര്യയും മാനസീകാവസ്ഥയുമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടുതെടുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു അന്ന് ജസ്റ്റിസ് ജെ.എസ് വര്‍മ്മ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നത്.
ഈവിധി അപ്പാടെ നിരാകരിച്ചാണ് പരമോന്നത നീതിപീഠം പുതിയ വിധി പുറപ്പെടുവിച്ചത്. രാമ ക്ഷേത്ര നിര്‍മ്മാണം തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത് അത്ഭുതകരമാണെന്നും കോടതി പറഞ്ഞു. ജനപ്രാതിനിധ്യ നിയമത്തിലെ 123(3) വകുപ്പിന്റെ വ്യാഖ്യാനം സംബന്ധിച്ച് 1995ല്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി പുനപരിശോധിക്കവെയാണ് കോടതിയുടെ നിരീക്ഷണം. സ്ഥാനാര്‍ത്ഥിയോ അനുയായികളൊ മത വികാരങ്ങള്‍ പ്രകടിപ്പിച്ചു വോട്ടുതേടിയാല്‍ അയോഗ്യത കല്‍പ്പിക്കാമെന്നും നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് നേട്ടത്തിനായി മതത്തെ ഉപയോഗപ്പെടുത്തുന്നത് അഴിമതിയുടെ കീഴില്‍ വരുമോ എന്നാണ് സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് പരിശോധിച്ചത്. മതേതരത്വമാണ് നമ്മുടെ അടിസ്ഥാനമെന്നും തെരഞ്ഞെടുപ്പ് മതേതരമായ ഒരു പ്രക്രിയയാണെന്നും കോടതി വ്യക്തമാക്കി. മതത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാക്കാന്‍ താങ്കള്‍ അനുവദിക്കുമോയെന്നും ഹരജിക്കാരനായ 1994ലെ മധ്യപ്രദേശ് എംഎല്‍എയുടെ അഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചു.

Web Desk: