X

മാപ്പു ചോദിക്കുന്നതില്‍ എന്താണ് തെറ്റ്? പ്രശാന്ത് ഭൂഷണോട് ജസ്റ്റിസ് മിശ്ര; ശിക്ഷാവിധി നീട്ടിവച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസില്‍ ശിക്ഷാവിധി പിന്നീട്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്ക്ക് എതിരെ പോസ്റ്റ് ചെയ്ത ട്വീറ്റുകളില്‍ കോടതി സ്വമേധയാ എടുത്ത കേസിലെ ശിക്ഷാവിധിയാണ് നീട്ടിവച്ചത്.

കേസില്‍ ഇന്ന് വാദം കേട്ട കോടതി ഭൂഷണോട് പല തവണ മാപ്പു പറയാന്‍ ആവശ്യപ്പെട്ടു. ‘മാപ്പ് എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ്? മാപ്പ് ചോദിക്കുന്നതില്‍ എന്താണ് പ്രശ്‌നം? കുറ്റക്കാരനാണ് എന്നതിന്റെ പ്രതിഫലനമാണോ അത്. മാപ്പ് ഒരു മാന്ത്രികവാക്കാണ്. ഒരുപാട് കാര്യങ്ങള്‍ ഭേദമാക്കുന്ന വാക്ക്. ഞാന്‍ ഇത് പൊതുവായി പറയുകയാണ്. പ്രശാന്തിനെ കുറിച്ചു മാത്രമല്ല. നിങ്ങള്‍ മാപ്പു പറഞ്ഞാല്‍ മഹാത്മാഗാന്ധിയുടെ വിഭാഗത്തിലേക്ക് ഉയരും. ഗാന്ധിജി അതു ചെയ്തിട്ടുണ്ട്. നിങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കില്‍ നിങ്ങള്‍ അത് ശമിപ്പിക്കണം. അതു കൊണ്ട് ആരും ചെറുതായിപ്പോകില്ല’ – വിധി പ്രസ്താവം മാറ്റി വയ്ക്കവെ ജസ്റ്റിസ് മിശ്ര പറഞ്ഞു.

ശക്തമായ വിമര്‍ശനങ്ങള്‍ അഭിമുഖീകരിക്കാന്‍ സുപ്രിം കോടതി തയ്യാറായില്ലെങ്കില്‍ ആ സ്ഥാപനം തകര്‍ന്നു പോകുമെന്ന് ഭൂഷണ് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു. സുപ്രിംകോടതിക്ക് ഭൂഷണോട് വിയോജിക്കാം. തങ്ങളുടെ കേസുകളില്‍ പരസ്യപ്രസ്താവം നടത്തുന്നതില്‍ കോടതിക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാം. ഭാവിയില്‍ ആവര്‍ത്തിക്കരുത് എന്ന് ഭൂഷണോട് പറയാം. കോടതി ഭൂഷണെ ശിക്ഷിക്കുന്നു എങ്കില്‍ ഒരുവിഭാഗം പറയുന്നത് അദ്ദേഹത്തെ രക്തസാക്ഷിയാക്കി എന്നായിരിക്കും. മറ്റൊരു വിഭാഗം തീരുമാനം ശരിയായി എന്നും പറയും. കോടതിയലക്ഷ്യ നടപടികളില്‍ ആരെയും മാപ്പു പറയാന്‍ നിര്‍ബന്ധിക്കരുത്- ധവാന്‍ ആവശ്യപ്പെട്ടു.

നേരത്തെ, ഉച്ചഭക്ഷണത്തിന് പിരിയും മുമ്പ് പ്രസ്താവന പിന്‍വലിക്കാന്‍ അര മണിക്കൂര്‍ കൂടി സമയം നല്‍കാമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാല്‍ ഭൂഷണ്‍ നിലപാടു മാറ്റാന്‍ തയ്യാറായില്ല.

കേസ് പരിഗണിച്ച ഉടന്‍ നിങ്ങളുടെ അഭിപ്രായത്തില്‍ ഭൂഷണ് നല്‍കാനുള്ള ശിക്ഷ എന്താണെന്ന് ജസ്റ്റിസ് മിശ്ര അറ്റോര്‍ണി ജനറലിനോട് ചോദിച്ചു. മുന്നറിയിപ്പ് നല്‍കിയാല്‍ മതി, ഭാവില്‍ ആവര്‍ത്തിക്കരുത് എന്നും പറയണം എന്നായിരുന്നു എ.ജി കെ.കെ വേണുഗോപാലിന്റെ മറുപടി. തെറ്റു ചെയ്തിട്ടില്ല, അതു കൊണ്ടു തന്നെ മാപ്പു പറയില്ല എന്ന് പറയുന്ന ഒരാളോട് ഇതാവര്‍ത്തിക്കരുത് എന്ന് എങ്ങനെ പറയും എന്ന് കോടതി തിരിച്ചു ചോദിച്ചു.

അത് അദ്ദേഹത്തെ കുറിച്ചോ നമ്മെ കുറിച്ചോ മാത്രമല്ല, ഈ സ്ഥാപനത്തെ കുറിച്ച് മൊത്തത്തിലുള്ളതാണ്. തെറ്റ് ചെയ്തിട്ടില്ല എന്ന് അദ്ദേഹം വിശ്വസിക്കുന്നു എങ്കില്‍ മുന്നറിയിപ്പ് കൊണ്ട് എന്തു കാര്യമാണ് ഉള്ളത് എന്നും ജസ്റ്റിസ് മിശ്ര ചോദിച്ചു.

ഈ സ്ഥാപനത്തിനു ജഡ്ജിമാര്‍ക്കും എതിരെ നിരവധി അപകീര്‍ത്തി പരാര്‍ശങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. രാമജന്മഭൂമി കേസില്‍ ഒരു ജഡ്ജ് മാത്രമാണ് വിരമിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍ എല്ലാം ഇവിടെയുണ്ട്- അദ്ദേഹം പറഞ്ഞു.

നേരത്തെ, മാപ്പു പറഞ്ഞ് സ്വന്തം മനഃസാക്ഷിയെയും സുപ്രിം കോടതിയെയും അവഹേളിക്കാനില്ലെന്ന് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയ്ക്കും മൂന്ന് മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്കെതിരെയും താന്‍ നടത്തിയത് ക്രിയാത്മക വിമര്‍ശനമാണ് എന്നാണ് ഭൂഷണ്‍ വാദിക്കുന്നത്. കേസില്‍ ഇന്ന് ശിക്ഷാ വിധി പറയും.

 

 

Test User: