X

മാധ്യമ പ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. മാതാവ് വസന്തകുമാരിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അപകട മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മകന് ഭീഷണി ഉണ്ടായിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ കുടുബം ഏകദിന ഉപവാസം നടത്തിയിരുന്നു. പ്രദീപിന്റെ കൊലപാതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് അമ്മ ആരോപിച്ചു. നിരവധി ഭീഷണികള്‍ നേരിട്ടിരുന്ന പ്രദീപിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും ആരോപണം.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പ്രദീപിന്റെ അപകട മരണം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും അപകടം എങ്ങനെ നടന്നുവെന്നതിനെ പറ്റി വ്യക്തത വന്നിട്ടില്ല. ഓഫീസില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് ടിപ്പര്‍ ലോറിയിടിച്ച് പ്രദീപ് മരിക്കുന്നത്. ഡിസംബര്‍ 14ന് വൈകുന്നേരം കാരയ്ക്കാപമണ്ഡപത്തിലായിരുന്നു അപകടം. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

web desk 1: