X

പകവീട്ടലോ? റാബ്രി ദേവിയെയും തേജസ്വി യാദവിനെയും അഞ്ച് മണിക്കൂറിലേറെ ചോദ്യംചെയ്തു

പട്‌ന: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രിദേവി, മകന്‍ തേജസ്വി യാദവ്, മകള്‍ മിസ ഭാരതി എന്നിവരെ ബിനാമി സ്വത്ത് കേസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അഞ്ച് മണിക്കൂറിലേറെ ചോദ്യംചെയ്തു. ബി.ജെ.പിക്കെതിരെ പട്‌നയില്‍ റാലി സംഘടിപ്പിച്ചതിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി.

രാവിലെ പത്തോടെയാണ് ആദായനികുതി വകുപ്പ് ഓഫീസില്‍ ഇവര്‍ ചോദ്യംചെയ്യലിന് ഹാജരായത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയാണ് റാബ്രിദേവി. മുന്‍ ഉപമുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമാണ് തേജസ്വി. ആര്‍.ജെ.ഡി രാജ്യസഭാംഗമാണ് മിസ ഭാരതി. സുരക്ഷാ കാരണങ്ങളാല്‍ ഇവരെ ചോദ്യംചെയ്യുന്ന വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അതിനിടെ, ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ ബി.ജെ.പി ആദായനികുതി വകുപ്പിനെ ദുരുപയോഗപ്പെടുത്തുകയാണെന്ന ആരോപണവുമായി ആര്‍.ജെ.ഡി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിക്കെതിരെ 16 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ അണിനിരത്തി പട്‌നയില്‍ വന്‍ റാലി സംഘടിപ്പിച്ചതിന്റെ പക തീര്‍ക്കലാണ് ഇതെന്നും മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കഴിഞ്ഞ മെയ് മാസം ഡല്‍ഹിക്കടുത്തുള്ള 22 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡുകള്‍ നടത്തിയിരുന്നു. ലാലു പ്രസാദ് യാദവിന് ബിനാമി സ്വത്തിടപാട് ഉണ്ടെന്ന് ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി ആരോപണം ഉന്നയിച്ചതിന് പിന്നാലെ ആയിരുന്നു ഇത്.

ന്നു ഇത്.

chandrika: