X

ഇസ്ഹാക്ക് വധത്തിലെ പ്രതികള്‍ പി.ജയരാജന്‍ കൂടിയ യോഗത്തില്‍ പങ്കെടുത്തതായി പികെ ഫിറോസ്

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അഞ്ചുടിയില്‍ പി. ജയരാജന്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തതായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. അഞ്ചുടിയില്‍ മാത്രമുള്ളവര്‍ മാത്രമാണോ അതോ കണ്ണൂരിലെ കൊട്ട്വേഷന്‍ സംഘത്തിന് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് സംശയിക്കുന്നതായും പി.ജയരാജനെതിരെ അന്വേഷണം വേണമെന്നും പികെ ഫിറോസ് പറഞ്ഞു.

ഒക്ടോബര്‍ 11 നാണ് പി ജയരാജന്‍ അഞ്ചുടിയിലെത്തിയതെന്നും അന്ന് ഷംസുവിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ മൂന്ന് പ്രതികളും പങ്കെടുത്തെന്നും ഫിറോസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

യോഗത്തിന്റെ ഫോട്ടോകള്‍ തന്റെ കൈവശമുണ്ടെന്ന് വ്യക്തമാക്കിയ ഫിറോസ്, ജയരാജനെ എത്തിച്ചാണോ കൊലപാതകത്തിന് പദ്ധതിയിട്ടതെന്ന് സംശയമുണ്ടെന്നും തെളിവുകള്‍ അതാണ് വ്യക്തമാക്കുന്നതെന്നും പറഞ്ഞു. മലപ്പുറം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

“പി ജയരാജൻ വന്നത് പ്രതികൾക്ക് ആത്മ ധൈര്യം നൽകാനാണോ എന്ന് സംശയം ഉണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണം. ജയറാജനേയും മലപ്പുറം ജില്ലാ അംഗം ജയനേയും ചോദ്യം ചെയ്യണം. മലപ്പുറത്തെ കലാപ ഭൂമി ആക്കാനാണ് ശ്രമം. അതുവഴി ലീഗിനെ ആണ് ലക്ഷ്യം വെക്കുന്നത്. താനൂരിൽ അബ്ദു റഹ്മാൻ ജയിച്ചതിന് ശേഷം സിപിഎം സംഘർഷങ്ങൾക്ക് നേതൃത്വം നൽകുകയാണ്. പാർട്ടി നേരിട്ട് ആണോ ജയരാജനെ റിക്രൂട്ട് ചെയ്തതെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം,” എന്ന് പറഞ്ഞ പികെ ഫിറോസ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
“താനൂരിൽ സിപിഎം വീണ്ടും പ്രകോപനം സൃഷ്‌ടിക്കുകയാണ്. കേസിൽ പി ജയരാജന്റെ പങ്ക് അന്വേഷിക്കണം.” മലപ്പുറം ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവർക്ക് താനൂർ കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

അതേസമയം, കേസിൽ നാലംഗ സംലത്തിലെ രണ്ട് പേർ പോലീസ് പിടിയിലായി. അഞ്ചുടി സ്വദേശി മഷ്ഹൂദ് ആണ് ഒടുവിൽ പിടിയിലായത്. കേസിലെ മറ്റൊരു പ്രതി മുഫീസ് നേരത്തെ പിടിയിലായിരുന്നു. 
കേസിലെ നാല് പ്രതികളും സിപിഎം പ്രവർത്തകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്‌ഹാക്കിന്റെ അയൽവാസികളായ നാല് പേരാണ് പ്രതികൾ. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്നാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.


chandrika: