X
    Categories: indiaNews

ഭഗവന്ത് മന്നിനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടെന്ന്; വിവാദം

ചണ്ഡിഗഡ്: മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപണവുമായി പ്രതിപക്ഷം. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് ഡല്‍ഹിയിലേക്ക് വരുമ്പോള്‍ ലുഫ്താന്‍സ വിമാനത്തില്‍നിന്ന് മന്നിനെ ഇറക്കിവിട്ടെന്നാണ് ആരോപണം. മന്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് വിമാനം നാല് മണിക്കൂര്‍ വൈകിയെന്നും പഞ്ചാബികളെ അപമാനിക്കുന്നതായി മന്നിന്റെ നടപടിയെന്നും പ്രതിപക്ഷം പറയുന്നു.

നടക്കാന്‍ കഴിയാത്തവിധം മദ്യപിച്ച മന്നിനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതായി സഹയാത്രികര്‍ വ്യക്തമാക്കിയതായി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ട്വീറ്റ് ചെയ്തു. സംഭവം അപമാനകരമാണെന്ന് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു. എന്നാല്‍ ആരോപണം എ.എ.പി തള്ളി. നിശ്ചയിച്ചിരുന്നതുപോലെ ഇന്നലെ തന്നെ മുഖ്യമന്ത്രി തിരിച്ചെത്തി. ഇതെല്ലാം വ്യാജപ്രചാരണമാണ്. വിദേശ യാത്രയിലൂടെ നിക്ഷേപം സമാഹരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത് പ്രതിപക്ഷത്തെ അസ്വസ്ഥരാക്കി. നിങ്ങള്‍ക്ക് വേണമെങ്കില്‍ ലുഫ്താന്‍സ എയര്‍ലൈന്‍സിനോട് ഇക്കാര്യം അന്വേഷിക്കാം- എ.എ. പി വക്താവ് പറഞ്ഞു.

ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രിപ്പ് നിശ്ചയിച്ചതിനേക്കാള്‍ വൈകിയത് വിമാനത്തില്‍ മാറ്റംവരുത്തിയതുകൊണ്ടാണെന്നും യാത്രക്കാരായ വ്യക്തികളേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും ലുഫ്താന്‍സ അറിയിച്ചു.

web desk 3: